ന്യൂദല്‍ഹി: മാര്‍ച്ച് 11ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ സമാജ് വാദിപാര്ട്ടിക്കും ബിഎസ്പിക്കും കോണ്‍ഗ്രസിനുമെല്ലാം ഷോക്കടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മിര്‍സാപൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
തെരഞ്ഞെടുപ്പ് റാലിക്കിടെ അഖിലേഷ് യാദവ് വൈദ്യുതി കമ്പനിയില്‍ പിടിച്ചതു കണ്ട് താന്‍ ഭയന്നു പോയെന്ന് മോദി പറഞ്ഞു. എന്നാല്‍ അഖിലേഷിന്റെ പുതിയ കൂട്ടുകാരന് രാഹുല്‍ഗാന്ധി വൈദ്യുതി കമ്പിയില്‍ പിടിച്ച് ഗുലാംനബി ആസാദിനോട് പറഞ്ഞത് പേടിക്കേണ്ട കാര്യമില്ല, ഇവിടെ വൈദ്യുതിയില്ല എന്നാണ്, മോദി പരിഹസിച്ചു. മിര്‍സാപൂരില്‍ രണ്ടാഴ്ച മുമ്പായിരുന്നു രാഹുലിന്റെയും അഖിലേഷിന്റെയും റോഡ് ഷോ. ഇതിനിടെയായിരുന്നു ഇരുവരും വൈദ്യുതി കമ്പികള്‍ക്കിടയിലൂടെ വാഹനത്തില്‍ സഞ്ചരിച്ചത്.
പോലീസില്‍ പരാതി നല്കണമെങ്കില് പോലും കൈക്കൂലി കൊടുക്കേണ്ട അവസ്ഥയാണ് ഉത്തര്‍പ്രദേശിലെന്ന് നരേന്ദ്രമോദി കുറ്റപ്പെടുത്തി.
പ്രതിമാ നിര്‍മ്മാണത്തിന് മിര്‍സാപൂരില്‍ നിന്ന് കല്ലുകളെടുത്ത മായാവതി, കേസ് വന്നപ്പോള്‍ കല്ലുകള്‍ രാജസ്ഥാനില്‍ നിന്ന് കൊണ്ടുവന്നതാണെന്ന് പറഞ്ഞകാര്യം മോദി പ്രസംഗത്തില്‍ സൂചിപ്പിച്ചു. മായാവതിക്കിപ്പം മിര്‍സാപൂരിലെ കല്ലുകളെപ്പോലും വെറുപ്പാണ്. പിന്നെന്തിനാണ് ഇവിടുത്തെ ജനങ്ങള്‍ അവര്‍ക്ക് വോട്ട് ചെയ്യുന്നത്. അഴിമതിപ്പാര്‍ട്ടികളുടെ ഒരു നേതാവിനെപ്പോലും മിര്‍സാപ്പൂര്‍ ജില്ലയില്‍ നിന്നും വിജയിപ്പിക്കരുതെന്നും മോദി അഭ്യര്‍ത്ഥിച്ചു.
യുവാക്കള്‍ക്ക് തൊഴിലവസരങ്ങളും സ്ത്രീകള്‍ക്കും സഹോദരികള്‍ക്കും സുരക്ഷയും നല്‍കുന്നതിനുള്ള ജനവിധയാവണം ഇത്തവണ ഉണ്ടാകേണ്ടതെന്നും മോദി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേശവ്പ്രസാദ് മൗര്യ, കേന്ദ്രമന്ത്രി കല്‍രാജ്മിശ്ര തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: