ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളുമായി മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം രംഗത്ത്. അപ്പോളോ ആശുപത്രിയില്‍ നിന്ന് ജയയെ ഒരു ഘട്ടത്തില്‍ വിദഗ്ധചികിത്സയ്ക്കായി വിദേശത്തേക്കു കൊണ്ടു പോകാന്‍ ശ്രമിച്ചെങ്കിലും വി.കെ. ശശികലയുടെ നേതൃത്വത്തില്‍ അതിന് അനുമതി നിഷേധിച്ചെന്നാണ് പനീര്‍സെല്‍വം പറയുന്നത്. ജയയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളെ കൂടുതല്‍ സമ്മര്‍ദത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഈ മാസം എട്ടു മുതല്‍ താന്‍ നിരാഹരമിരിക്കുമെന്നും പനീര്‍ശെല്‍വം പ്രഖ്യാപിച്ചു.
പളനിസ്വാമി സര്‍ക്കാര്‍ അധികാരമേറ്റെങ്കിലും താന്‍ പോരാട്ടം അവസാനിപ്പിച്ചിട്ടില്ല എന്നു വ്യക്തമാക്കുന്നതായിരുന്നു പനീര്‍ശെല്‍വത്തിന്റെ വാക്കുകള്‍. ശശികലയ്ക്ക് തുടക്കത്തില്‍ താന്‍ പിന്തുണ പ്രഖ്യാപിച്ചതാണ്. എന്നാല്‍ അപ്പോളോ ആശുപത്രിയിലെ ചില ഡോക്ടര്‍മാര്‍ തന്നെ വന്നു കണ്ട് വിവരങ്ങള്‍ ധരിപ്പിച്ചതിനു ശേഷമാണ് മനസ്സു മാറ്റിയത്. അമ്മയുടെ ആത്മാവിന്റെ അനുവാദത്തോടെ പോരാട്ടം ആരംഭിക്കുകയായിരുന്നു. അത് തുടരും, തന്റെ വീട്ടിലെത്തിയ കാഞ്ചീപുരം ജില്ലയില്‍ നിന്നുള്ള എഐഎഡിഎംകെ പ്രവര്‍ത്തകരെ കണ്ടതിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു പനീര്‍സെല്‍വം.
അമ്മയ്ക്ക് അപ്പോളോ ആശുപത്രിയില്‍ നല്‍കിയിരുന്ന ചികിത്സയെക്കുറിച്ച് സംശയമൊന്നുമുണ്ടായിരുന്നില്ലെന്ന് പനീര്‍ശെല്‍വം പറഞ്ഞു. എന്നാല്‍ അമ്മയുടെ മരണം പെട്ടെന്നായിരുന്നു. പിന്നീട് ചില സംശയങ്ങളുയര്‍ന്നു. അതെക്കുറിച്ച് അന്വേഷിക്കാന്‍ തയാറെടുക്കുന്നതിനിടെ സാഹചര്യങ്ങള്‍ മാറി. അന്വേഷണണത്തിന് ഉത്തരവിടണം. വൈകിയാല്‍ ഈ മാസം 8 ന് വൈകിട്ട് അഞ്ചു മണി മുതല്‍ താന്‍ നിരാഹാര സമരം ആരംഭിക്കും.
ബ്രിട്ടനിലേക്കോ അമേരിക്കയിലേയ്ക്കോ അമ്മയെ മാറ്റാനാണ് ഉദ്ദേശിച്ചിരുന്നതെന്ന് പനീര്‍ശെല്‍വം പറഞ്ഞു. താനും ചില മുതിര്‍ന്ന മന്ത്രിമാരും ഇക്കാര്യം അപ്പോളോയിലെ ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ശശികല ഇത് അനുവദിച്ചില്ല. ശശികല മുഖ്യമന്ത്രിയായാല്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് നിരവധി എംഎല്‍എമാരും മന്ത്രിമാരും തന്നോടു പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് സ്വന്തം സ്ഥാനങ്ങള്‍ നഷ്ടപ്പെടരുത് എന്നതുകൊണ്ട് അവര്‍ ശശികലയെ പിന്തുണച്ചു, പനീര്‍ശെല്‍വം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: