ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ മത്സ്യ കാര്‍ഷിക കയര്‍ മേഖലകളോട് കടുത്ത അവഗണന. പതിവുപോലെ പ്രഖ്യാപനങ്ങള്‍ നിരവധിയുണ്ടെങ്കിലും അടിസ്ഥാന ജനവിഭാഗങ്ങളോട് കടുത്ത അവഗണനയാണ് തോമസ് ഐസകിന്റെ ബജറ്റിലുള്ളത്. 2016ലെ ബജറ്റില്‍ പ്രഖ്യാപിച്ചവ ഒന്നും തന്നെ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ബഹുഭൂരിപക്ഷം പദ്ധതികളും പ്രഖ്യാപനത്തില്‍ ഒതുങ്ങുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണയും പ്രഖ്യാപനം നടത്തി ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ ധനമന്ത്രിയുടെ ശ്രമം.
കയര്‍ വ്യവസായം
കയര്‍ വ്യവസായത്തിന്റെ ഈറ്റില്ലമാണ് ആലപ്പുഴ. വെറും 128 കോടി രൂപയാണ് കയറിന്റെ ചുമതലകൂടി കൈകാര്യം ചെയ്യുന്ന ധനമന്ത്രി ബജറ്റില്‍ നീക്കിവച്ചിട്ടുള്ളത്. 500 കോടി രൂപയെങ്കിലും കയര്‍ മേഖലയുടെ നവീകരണത്തിനായി നീക്കിവയ്ക്കുമെന്നായിരുന്നു തൊഴിലാളികളുടെയും ചെറുകിട വ്യവസായികളുടെയും പ്രതീക്ഷ. എന്നാല്‍ പ്രതീക്ഷകള്‍ പാളി.
കഴിഞ്ഞ ബജറ്റില്‍ കയര്‍ തൊഴിലാളികള്‍ക്ക് 200 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന്റെ പകുതി പോലും ലഭിച്ചില്ല. ഇത്തവണവും ഈ വാഗ്ദാനം ആവര്‍ത്തിച്ചിട്ടുണ്ട്. 100 ചകിരി മില്ലുകള്‍ തുടങ്ങുമെന്നും പ്രഖ്യാപനമുണ്ട്. കൂടാതെ ആലപ്പുഴയില്‍ കയര്‍ ഭൂവസ്ത്ര സ്കൂള്‍ തുടങ്ങുമെന്നും പറയുന്നു. തൊഴിലാളികള്‍ ജോലിയും കൂലിയുമില്ലാതെ ഈ മേഖല ഉപേക്ഷിക്കുന്ന സാഹചര്യത്തില്‍ കയര്‍ വ്യവസായത്തെ സംരക്ഷിക്കുന്നതിനാവശ്യമായ യാതൊരു പ്രഖ്യാപനവും ബജറ്റില്‍ ഇല്ലാത്തതില്‍ തൊഴിലാളികളും കയര്‍ വ്യവസായികളും നിരാശരാണ്. രണ്ടുലക്ഷം ക്വിന്റല്‍ കയര്‍ സംഭരിക്കുമെന്ന് ബജറ്റില്പറയുന്നു. നിലവില്‍ തമിഴ്നാട്ടില്‍ നിന്നാണ് ഇവിടേക്ക് കൂടുതലായി കയര്‍ എത്തുന്നത്. ഇവിടെ ഉത്പാദിപ്പിക്കുന്ന കയര്‍ ആവശ്യത്തിന് തികയാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള വിചിത്രമായ പ്രഖ്യാപനം.
കാര്‍ഷിക മേഖല
നെല്‍ കാര്‍ഷിക മേഖലയ്ക്കും കടുത്ത അവഗണനയാണ് ബജറ്റിലുള്ളത്. 700 കോടി രൂപയാണ് നെല്ലു സംഭരണത്തിനായി പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് ചുരുങ്ങിയത് 1500 കോടിയായെങ്കിലും വര്‍ദ്ധിപ്പിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനവും കീട ബാധയും മൂലം കടുത്ത ദുരിതമാണ് കര്‍ഷകര്‍ അനുഭവിക്കുന്നത്. ഇതിന് പരിഹാരം കാണാന്‍ യാതൊരു നടപടിയുമില്ല. കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന പദ്ധതികളൊന്നുമില്ലാത്ത നിരാശ മാത്രം സമ്മാനിക്കുന്ന ബജറ്റാണിതെന്ന് കുട്ടനാട് വികസന സമിതി ചെയര്മാന് ഫാ. തോമസ് പീലിയാനിക്കല്‍ പറഞ്ഞു.
കാര്‍ഷിക മേഖലയ്ക്ക് മാത്രമായി 5000 കോടി രൂപയെങ്കിലും നീക്കിവയ്ക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിള ഇന്‍ഷുറന്‍സിന് നീക്കിവച്ച തുകയും വളരെ കുറവാണ്. 50,000 രൂപയുടെ നെല്ല് നശിച്ചാല്‍ 5,000 രൂപ നല്‍കുന്നതാണ് നിലവിലെ ഇന്‍ഷുറന്‍സ് പദ്ധതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ബജറ്റില്‍ 385 കോടിയാണ് നെല്ലുസംഭരണത്തിന് പ്രഖ്യാപിച്ചിരുന്നത്. നെല്ലുസംഭരിച്ച് ആഴ്ചകള്‍ക്കുള്ളില്‍ കേന്ദ്ര വിഹിതം ലഭിക്കുമെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം മാസങ്ങള്‍ കാത്തിരിക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. നാളികരമേഖലയെ സംരക്ഷിക്കുന്നതിനും നടപടിയില്ല. പച്ചത്തേങ്ങ സംഭരണത്തെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശമില്ല.
വരള്‍ച്ചാ ദുരിതാശ്വാസത്തിനായി കേവലം 30 കോടി രൂപയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് 300 കോടിയായെങ്കിലും വര്‍ദ്ധിപ്പിക്കണമെന്നാണ് ആവശ്യമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: