കാഞ്ഞിരപ്പള്ളി: കൊടുംവരള്‍ച്ച നേരിടുന്ന കേരളത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ജലസംരക്ഷണത്തിനായി മുന്നിട്ടിറങ്ങണമെന്ന് ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. ബിജെപി നടപ്പാക്കുന്ന ജലസ്വരാജ് പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളിയില്‍ നടത്തിയ ജലപാര്‍ലമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയല്ല ഈ പദ്ധതി. നാട് കടുത്ത ജലദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ രാഷ്ട്രീയവും മതവും ജാതിയും നോക്കാതെ പ്രകൃതിയെ സംരക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ചിറങ്ങണം. പത്ത് ലക്ഷം മഴക്കുഴികള്‍ നിര്‍മ്മിക്കുക പത്ത് ലക്ഷം മരങ്ങള്‍ നടുകയെന്നതാണ് ജലസ്വരാജ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ പദ്ധതിയ്ക്ക് കഴിയും. കാവുകളും കാടുകളും വെട്ടിനിരത്തിയതും വയലുകള്‍ നികത്തിയതും കുളങ്ങള്‍ മൂടിയതുമാണ് കടുത്ത വരള്‍ച്ചയുണ്ടാകാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് വി.എന്‍. മനോജ് അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന് മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എന്‍. ഹരി, എ.പി. ശിഖാര്‍ മൗലവി അല്‍ കൗസരി, ഫാ. വര്‍ഗ്ഗീസ് പരിന്തരിക്കല്, സഖറിയ മാത്യു, നോബിള്‍ മാത്യു, എസ്. മിഥുല്‍, കെ.വി നാരായണന്, കെ.ജി കണ്ണന്, കെ.പി സുരേഷ്. പി രഘുനാഥ്, പി.സി ശ്രീലത എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: