ആലപ്പുഴ: കഴിഞ്ഞ വര്‍ഷത്തെ റോഡപകടങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ ജില്ലയില്‍ അപകടമരണങ്ങള്‍ക്ക് ഇരയാകുന്ന ഏഴുപതു ശതമാനവും ഇരുചക്ര-കാല്‍നട യാത്രക്കാര്‍. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ റോഡ് സൂരക്ഷ കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച കണക്ക് അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം 356 പേരാണ് ജില്ലയില്‍ റോഡപകടങ്ങളില്‍ മരിച്ചത്. ഇതില്‍ 154 പേര് ഇരുചക്ര വാഹന യാത്രക്കാരും 107 പേര് കാല്‍നടയാത്രക്കാരുമാണ്.
42 പേര് കാര്‍ യാത്രക്കാരും 28 പേര് സൈക്കിള്‍ യാത്രക്കാരും ആണെന്ന് ജില്ലാ പോലീസ് മേധാവി വി.എം.മുഹമ്മദ് റഫീഖ് പറഞ്ഞു. പോലീസിന്റെ കണക്ക് പ്രകാരം അപകടത്തില്‍ കഴിഞ്ഞ വര്‍ഷം ആകെ പരിക്കേറ്റവര്‍ 2333 പേരാണ്. ഇതില്‍ 1349 പേരും ഇരുചക്ര വാഹന യാത്രക്കാരണ്. പരിക്കേറ്റവരില്‍ 535 പേര് കാല്നാടയാത്രാക്കാരുമാണ്.
ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ പോലീസിനും മോട്ടോര്‍ വാഹന വകുപ്പിനും കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങി നല്‍കുമെന്ന് കളക്ടര്‍ പറഞ്ഞു. സ്പീഡ് റഡാറുകള്‍, റെയിന്‍കോട്ട്, ഹാന്‍ഡി ക്യാം, ട്രാഫിക് കോണ്‍സ് തുടങ്ങിയ ഉപകരണങ്ങളാണ് അടിയന്തരമായി വാങ്ങുക. ദേശീയപാത ഉള്‍പ്പെടെയുള്ള റോഡിനരികില്‍ സ്ഥാപിച്ചിട്ടുള്ള ഫഌക്സ് ബോര്‍ഡുകള്‍, പരസ്യ ബോര്‍ഡുകള്‍, റോഡിലേക്ക് കടന്നുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ ഇന്നിവ അടുത്ത ദിവസം മുതല്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കും. ആദ്യഘട്ടമായി കൈതവന ജങ്ഷനിലേയും ആലപ്പുഴ ടൗണിലെയും ഫഌക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യും.
കറ്റാനം, മൂന്നാംകുറ്റി ജങ്ഷന് എന്നിവിടങ്ങളില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുന്നതിന് കെല്‍ട്രോണില്‍ നിന്ന് റിപ്പോര്‍ട്ട് തേടും. പള്ളിക്കൂട്ടുമ്മ ജങ്ഷനില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കും.
കൊച്ചാലുംമൂട് ജങ്ഷനില്‍ അപകട സാധ്യത കണക്കിലെടുത്ത് സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കും. ആലപ്പുഴ കെഎസ്ആര് ടിസി ബസ്സ്റ്റാന്‍ഡില്‍ പ്രീ പെയ്ഡ് കൗണ്ടറിന് നമ്പര്‍ ഇടാത്തത് സംബന്ധിച്ച് നഗരസഭയില്‍ നിന്ന് റിപ്പോര്‍ട്ട് തേടും. കായംകുളം പട്ടണത്തില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് പരിശോധിക്കും.നങ്ങ്യാര്‍കുളങ്ങര- മാവേലിക്കര റൂട്ടില്‍ കരിപ്പുഴ കൊച്ചുപാലത്തിന് പടിഞ്ഞാറു മുതല്‍ ഇത്താംപള്ളി മുക്കിന് കിഴക്കു വശം വരെയുള്ള റോഡിന്റെ വശത്തായി നിര്‍മിച്ചിരിക്കുന്ന ഓടകളുടെ മുകളില്‍ സ്ലാബ് ഇടുന്നതിന് പൊതുമരാമത്ത് വകുപ്പിന് യോഗം നിര്‍ദേശം നല്കി.
വയലാര്‍ കവലയില്‍ ട്രാഫിക് സിഗനല്‍ ലൈറ്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചു. നാറ്റ്-പാക്ക് 57 സ്ഥലങ്ങളെ ജില്ലയില്‍ അപകട സാധ്യത കൂടിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവിടുത്തെ സുരക്ഷ ക്രമീകരണങ്ങള്‍ പഠിക്കാന്‍ താലൂക്ക് തലത്തില്‍ പൊലീസിന്റെയും മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിന്റെയും സംയുക്ത സംഘം സ്ഥലം സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: