പോലീസാകാന്‍ ഇരുപത് ലക്ഷം, ക്ലര്‍ക്കിന് പത്ത് ലക്ഷം, നഴ്സിന് പതിനഞ്ച് ലക്ഷം.മണിപ്പൂരില്‍ സര്‍ക്കാര്‍ ജോലി ലഭിക്കാനുള്ള യോഗ്യതകളാണിവ. ഇതില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ സ്വന്തക്കാരായാലും മതി. ‘മിസ്റ്റര്‍ ടെന്‍ പേര്‍സന്റ്’ എന്നാണ് മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്ങിന്റെ വിളിപ്പേര്. ഒന്നരപ്പതിറ്റാണ്ടായി സംസ്ഥാനത്തെ വിഴുങ്ങിയ അഴിമതിക്കെതിരായ വിധിയെഴുത്തിനാണ് മണിപ്പൂര്‍ ഒരുങ്ങിയിരിക്കുന്നത്. ഇതിന്റെ സൂചനകള്‍ നേരത്തെ ദൃശ്യമാണ്. ആറ് കോണ്‍ഗ്രസ് എംഎല്‍എമാരും മന്ത്രിമാരുമുള്‍പ്പെടെ ബിജെപിയിലെത്തിയത് മാറ്റം വ്യക്തമാക്കുന്നതാണ്.
അഞ്ച് തവണ എംഎല്‍എയും സംസ്ഥാന മന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന ഡോ.നിമൈചന്ദ് ലുവാങ്ങിന്റെ ബിജെപി പ്രവേശനം എല്ലാവരെയും ഞെട്ടിച്ചു. മണിപ്പൂര്‍ രാഷ്ട്രീയത്തിലെ അതികായനാണ് നിമൈചന്ദ്. 1980 മുതല്‍ രാഷ്ട്രീയത്തിലുള്ള നിമൈചന്ദ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് ആദ്യം നിയമസഭയിലെത്തിയത്. പിന്നീട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് മൂന്ന് തവണ എംഎല്‍എയായി. തുടര്‍ന്ന അഴിമതിയില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടു. മണിപ്പൂരി പീപ്പിള്‍സ് പാര്‍ട്ടിയില്‍ മത്സരിച്ച് എംഎല്‍എയായ നിമൈചന്ദ് ലോക്സഭാ തെരഞ്ഞെടുപ്പിലാണ് ബിജെപിയിലെത്തിയത്.
”കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്തി സംസ്ഥാനത്തെ അഴിമതിയില്‍നിന്ന് രക്ഷിക്കാന്‍ ബിജെപിക്ക് മാത്രമാണ് സാധിക്കുക”. തന്റെ പുതിയ തുടക്കത്തെ അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങനെ. എല്ലാ പദ്ധതികളിലും അഴിമതിയാണ്. കേന്ദ്രത്തിന്റെ വികസന ഫണ്ടുകള്‍ ഭരണകക്ഷി നേതാക്കള്‍ വീതിച്ചെടുക്കുന്നു. ഉദ്ഘാടനം ചെയ്ത് മാസങ്ങള്‍ക്കകം കെട്ടിങ്ങള്‍ തകരുന്നതും ഇവിടെ പതിവാണ്. ഇംഫാല്‍ അമ്മ മാര്‍ക്കറ്റിലെ കെട്ടിടം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.
തീവ്രവാദ സംഘടനകളുമായി കോണ്‍ഗ്രസ്സിന് ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
രാഷ്ട്രീയസാമ്പത്തിക നേട്ടത്തിനായി മുഖ്യമന്ത്രി ഇബോബി തീവ്രവാദികളെ ഉപയോഗിക്കുന്നുണ്ട്. ഏറ്റവുമധികം അഴിമതിക്കേസുള്ള സംസ്ഥാനങ്ങളിലൊന്നാണ് മണിപ്പൂര്‍. ഏഴ് ലക്ഷം വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ തൊഴിലില്ലാത്തവരാണ്. എണ്‍പത് ശതമാനം കുടുംബങ്ങളിലും കുടിവെള്ളമില്ല. 73 സ്കൂളുകളില്‍ ഒരു കുട്ടി പോലും പത്താം ക്ലാസ് പരീക്ഷ പാസായിട്ടില്ല. ഇതൊക്കെ മറച്ചുവെക്കാനാണ് കോണ്‍ഗ്രസ് നാഗാകരാര്‍ ഉള്‍പ്പെടെയുള്ള വൈകാരിക വിഷയങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: