പ്രജ്ഞയെ രൂപത്തില്‍ നിന്ന് അരൂപത്തിലേക്കും, പ്രകൃതിയുടെ ഗുണങ്ങളില്‍ ഈശ്വരവിഭൂതികളായ കല്യാണഗുണങ്ങളിലേക്കും ഉദ്ധരിക്കേണ്ടത് ഭക്തികൊണ്ടാണ്.
”രൂപമെന്ന് പറഞ്ഞാല്‍ സമഗ്രമായ പ്രാപഞ്ചിക പ്രതിഭാസമെന്ന് സാരം. പ്രകൃതി ഗുണങ്ങളെന്നാല്‍ ശ്രേയസ്സിന് പ്രതിബന്ധമായി നില്ക്കുന്ന അവിദ്യ, അസ്മിതാ, രാഗം, ദ്വേഷ, അഭിനിവേശം എന്ന പഞ്ചക്ലേശങ്ങള്‍ എന്നര്‍ത്ഥം.
കല്യാണ ഗുണങ്ങളുടെ വിവക്ഷ ഈശ്വരവിഭൂതികള് ഒന്നാണ്. അതായത് ഈശ്വരന്റെ മംഗളദായകമായ ഗുണഗണങ്ങള്‍ ഈശ്വരന് സകല ഗുണങ്ങളുടെയും ആകാരമാണ്. നന്മയുടെയും ശക്തിയുടെയും പവിത്രതയുടേയും, പരിപൂര്‍ണതയുടെയും ജ്ഞാനത്തിന്റെയും പ്രേമത്തിന്റെയും കാരുണ്യത്തിന്റെയും എല്ലാം ആസ്ഥാനമാണ് ഈശ്വരന്.
ഈശ്വരന്റെ സമാരാദ്ധ്യമായ വിഭൂതികളെ നിരന്തരം ചിന്തിക്കുന്നതുകൊണ്ട് മനസ്സ് പ്രകൃതിഗുണങ്ങളില്നിന്ന് മുക്തമാകും. അങ്ങനെ മനസ്സ് ഗുണമുക്തമാകുന്നതോടെ ജീവന് ഈശ്വരനുമായുള്ള അതിന്റെ സഹജബന്ധത്തെക്കുറിച്ച് ബോധവാനാകും. ഈശ്വര മാഹാത്മ്യത്തിന്റെ ബോധത്തില്‍നിന്ന് ഭക്തി ഉറവെടുക്കും. അപ്പോള്‍ ഭഗവന്നാമ ജപത്തിലും ഭഗവല്ലീലാശ്രവണത്തിലും, അവിടത്തെ ജഗന്മോഹനമായ സ്വരൂപം ധ്യാനിക്കുന്നതിലും തന്നെത്തന്നെ ഈശ്വരന് അര്‍പ്പിക്കുന്നതിലും ഉള്ള നിസ്സീമമായ ആനന്ദം ഭക്തന് അനുഭവിക്കാന്‍ തുടങ്ങുന്നു.
രൂപവുമായി താദാത്മ്യപ്പെട്ട് കഴിയുക എന്നത് മനസ്സിന്റെ സ്വഭാവമാണ് അതിന് അരൂപമായ ഒന്നിനെപ്പറ്റി ചിന്തിക്കുക സാധ്യമല്ല. അത് ചിന്തിക്കുന്ന വസ്തുക്കളുടെ രൂപത്തെ പ്രാപിക്കും. ഓരോ വിചാരവും ഓരോ ആശയവും മനസ്സിന്റെ ഓരോ രൂപമാണ്. ഓരോ വൃത്തിയും ഓരോ രൂപത്തോട് ബന്ധപ്പെട്ടതാണ്. ലൗകിക ചിന്തകളും ഈശ്വരഭാവനകളുമെല്ലാം മനസ്സില്‍ രൂപം പ്രാപിക്കുന്നു. അതിനാല്‍ മനസ്സ് രൂപാത്മകം തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: