കൊച്ചി: അസഹനീയമായ ചൂട് നേരിടാന്‍ മുന്‍കരുതലുമായി ജില്ലാ മെഡിക്കല്‍ വിഭാഗം. സൂര്യാഘാതം ഉണ്ടാവുകയാണെങ്കില്‍ ഉടന്‍ അടിയന്തര ചികിത്സതേടണം. ഉയര്‍ന്ന ശരീരതാപം, ശരീരം ചുവപ്പുനിറമാകുക, നേര്‍ത്ത വേഗതയിലുളള നാഡീമിടിപ്പ,് ശക്തമായ തലവേദന, തലകറക്കം തുടങ്ങിയവയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍. തുടര്‍ന്ന് അബോധാവസ്ഥയും മരണം വരെയും സംഭവിക്കാം.
ചൂടുകാലാവസ്ഥയില്‍ കഠിനമായ വെയിലത്ത് ജോലി ചെയ്യുന്നവരിലും പ്രായാധിക്യമുളളവരിലും രക്തസമ്മര്ദ്ദമുളളവരിലുമാണ് താപശരീരശോഷണം ഉണ്ടാവാന്‍ കൂടുതല്‍ സാധ്യത. സൂര്യതാപം കൊണ്ടുളള പൊളളലില്‍ നിന്ന് മുന്‍കരുതല്‍ എടുക്കണം. നേരിട്ട് സൂര്യതാപം ഏല്ക്കുന്ന ഭാഗങ്ങളില്‍ വെയിലേറ്റ് ചുവന്ന് തടിക്കുകയും, വേദനയും, പൊളളലുമാണ് ലക്ഷണങ്ങള്‍. ചിലര്‍ക്ക് തീപൊളളല്‍ ഏല്ക്കുമ്പോള് ഉണ്ടാകുന്നത് പോലുളള കുമിളകള്‍ സൂര്യതാപമേറ്റ ഭാഗങ്ങളില്‍ ഉണ്ടാകാറുണ്ട്.
ത്വക്കിലും ശരീരത്തിലും അസ്വസ്ഥത അനുഭവപ്പെട്ടാല്‍ ഉടനെ തന്നെ വെയിലത്ത് നിന്ന് മാറുക. തണുത്ത വെളളം കൊണ്ട് ശരീരം തുടയ്ക്കുകയോ കുളിക്കുകയോ ചെയ്യുക. ചൂട് കൊണ്ടുളള പേശീവലിവ് അനുഭവപ്പെട്ടാല്‍ ജോലി നിര്‍ത്തിവച്ച് വെയിലേല്‍ക്കാത്ത തണുന്ന ഭാഗത്തേക്ക് ഏതാനും മണിക്കൂര്‍ നില്‍ക്കണം. അസ്വസ്ഥത മാറുന്നില്ലെങ്കില്‍ ഡോക്ടറെ സമീപിക്കണം. ചൂട് കാലത്ത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ധാരാളം വെളളം കുടിക്കുക. നന്നായി വിയര്‍ക്കുന്നവര്‍ ഉപ്പിട്ട കഞ്ഞിവെളളം, ഉപ്പിട്ട നാരങ്ങാവെളളം എന്നിവ കുടിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
വെയിലത്ത് പണി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ജോലി സമയം ക്രമീകരിക്കണം. ഉച്ചയ്ക്ക് 11 മുതല്‍ മൂന്നു വരെയുളള സമയം വിശ്രമിക്കണം. കട്ടികുറഞ്ഞതും ഇളം നിറത്തിലുളളതുമായ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കണം. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുതെന്നും. വെയിലത്ത് നിര്‍ത്തിയിടുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: