കാക്കനാട്: പഴം, പച്ചക്കറി വില കുതിച്ചുയരുമ്പോഴും സര്‍ക്കാരിന്റെ ഹോര്‍ട്ടികോര്‍പിന് കാക്കനാട് പരിസരത്ത് പോലും വിലനിലവാരം പിടിച്ച് നിര്‍ത്താന്‍ കഴിയുന്നില്ല. വേണ്ടത്ര വിതരണ സംവിധാനം ഇല്ലാത്തതിനാല്‍ മറുനാടന്‍ പച്ചക്കറി പോലും എത്തിക്കാന്‍ കഴിയുന്നില്ല. മൊബൈല്‍ വാഹനങ്ങളില്‍ ഡ്രൈവര്‍മാരും ജീവനക്കാരും ഇല്ലാത്തതിനാല്‍ കട്ടപ്പുറത്താണ്. രണ്ട് മൊബൈല്‍ വാഹനങ്ങളിലാണ് പച്ചക്കറി വിതരണം നടക്കുന്നത്. പൊതു മേഖല സ്ഥാപനങ്ങളിലെ കാന്റീനുകളിലാണ് ഹോര്‍ട്ടികോര്‍പിലെ പച്ചക്കറികള്‍ പ്രധാനമായും എത്തിച്ചുകൊടുക്കുന്നത്. നഗരത്തിലും സമീപ പ്രദേശങ്ങളിലായി ഏതാനും ഔട്ട് ലെറ്റുകള്‍ മുഖേനയാണ് പച്ചക്കറി വിതരണം നടക്കുന്നത്.
വെണ്ടക്ക് ചെറുകിട കച്ചവടക്കാര്‍ ഈടാക്കുന്നത് കിലോക്ക് 80 രൂപയാണ്. അതേസമയം ഹോര്‍ട്ടികോര്‍പ്പില്‍ വെണ്ടക്ക വില 57 രൂപ. മറുനാടന്‍ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിലും സാധനങ്ങള്‍ക്ക് കൊല്ലുന്ന വിലയാണ് ഈടാക്കുന്നത്. ഹോര്‍ട്ടികോര്‍പില്‍ 33 രൂപ വിലയുള്ള വഴുതനയ്ക്ക് ചില്ലറ വില്‍പ്പനക്കാര്‍ ഈടാക്കുന്നത് 80 രൂപ. പൊതുവിപണയില്‍ വിലക്കുറവുള്ള സവാളക്ക് 28 രൂപയാണ്. ഹോര്‍ട്ടികോര്‍പില്‍ 22 രൂപയുള്ള ഉരുളന്‍ ചില്ലറ വില്‍പ്പന 33 രൂപ. തമിഴ്നാട്ടിലെ കൃഷിനാശം മുതലെടുത്താണ് മൊത്ത വിതരണക്കാര്‍ വില വര്‍ധിപ്പിച്ചിരിക്കുന്നതെന്നാണ് ചെറുകിടക്കാര്‍ പറയുന്നത്.
കിലോക്ക് 10രൂപയായിരുന്ന വെള്ളരിക്ക് 20 രൂപയാണ് ഹോര്‍ട്ടികോര്‍പിലെ വില. ഇതിന്റെ മൂന്നും നാലും ഇരട്ടിയാണ് കമ്പോള വില. കത്തിരിക്ക 20 രൂപയായിരുന്നത് രണ്ടാഴ്ചയായി 80 രൂപയാണ്. കത്തിരിക്ക് ഹോര്‍ട്ടികോര്‍പില്‍ (നാടന്‍) വില 36 രൂപ. 49 രൂപ വിലയുള്ള നാടന്‍ പാവക്ക്് ചില്ലറ വില്‍പ്പന വില 56 രൂപ. പച്ചമുളക് കിലോക്ക് 10 രൂപയായിരുന്നു ജനുവരി ആദ്യവാരത്തെ വില ഇപ്പോള്‍ 70 രൂപയായി. കാബേജ്, പയര്‍, ഏത്തക്കായ്, ബീറ്റ്റൂട്ട്, തക്കാളി, പടവലം തുടങ്ങി പഴം പച്ചക്കറികള്‍ക്കെല്ലാം 50 മുതല്‍ 100 രൂപവരെയാണ് വിലവര്‍ധന. ഇടനിലക്കാരും മൊത്ത വ്യാപാരികളുമാണ് കമ്പോളങ്ങളിലെ വില്‍പ്പന നിയന്ത്രിക്കുന്നതും വില നിശ്ചയിക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: