സംസ്ഥാന സര്‍ക്കാരിന്റെ അറുപത്തിയെട്ടാം പൊതുബജറ്റ്, തോമസ് ഐസക് എന്ന ധനമന്ത്രി ഏകദേശം മൂന്നു മണിക്കൂര്‍ സമയമെടുത്താണ് വായിച്ച് തീര്‍ത്തത്. എം.ടി. വാസുദേവന്‍ നായരുടെ കാല്പനിക കഥാപാത്രങ്ങളുടെ കൈപിടിച്ചാണ് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം ആരംഭിച്ചതും പുരോഗമിച്ചതും.
കാര്‍ഷിക വ്യാവസായിക ശുചിത്വപാരിസ്ഥിതിക പ്രശ്നങ്ങളെയും, സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളെയും, സ്ത്രീസുരക്ഷ പ്രശ്നങ്ങളെയും ഈ ബജറ്റ് അഭിവാദ്യം ചെയ്യുന്നുണ്ട് എന്നത് വാസ്തവമാണ്. എന്നാല്‍ ഈ ബജറ്റിലെ വാഗ്ദാനങ്ങള്‍, വറുതിയും വിലക്കയറ്റവും കൊണ്ട് പൊറുതി മുട്ടുന്ന സാധാരണക്കാര്‍ക്ക് ആശ്വാസമേകാന്‍ സാധിക്കുന്ന ഒന്നല്ല എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. സാമ്പത്തിക ദുരിതമേറെ അനുഭവിക്കുന്ന സാധാരണക്കാരന് മുഖ്യാഹാരമായ അരിക്ക് അമ്പത് രൂപ കൊടുക്കേണ്ടുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തില്‍ ഏറെ പ്രതീക്ഷയോടെയാണ് ജനം സാമ്പത്തിക വിദഗ്ധദനായ തോമസ് ഐസക്കിന്റെ എട്ടാമത്തെ ബജറ്റിനെ നോക്കിക്കണ്ടത്.
പ്രസംഗത്തിന്റെ ആദ്യപാദത്തില്‍ പത്ത് മിനുട്ട് ധനമന്ത്രി ചിലവഴിച്ചത് നോട്ട് നിരോധന കാര്യത്തില്കേന്ദ്രത്തിനെ വിമര്‍ശിക്കാനാണ്. കേരളത്തിലെ സാമ്പത്തിക സ്ഥിതി മോശമായത് കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനം കൊണ്ടാണെന്ന വാദം തങ്ങളുടെ കുഴപ്പം മറ്റുള്ളവന്റെ തോളത്ത് വെയ്ക്കുന്നത് പോലെയാണ്. സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും കുറവുണ്ടായത് കേന്ദ്രത്തിന്റെ കുഴപ്പം കൊണ്ടാകാന്‍ തരമില്ല എന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും അറിയാവുന്നതാണ്.
നികുതി കുടിശ്ശികകള്‍ പിരിച്ചെടുക്കുകയും, നികുതി വെട്ടിപ്പുകള്‍ ഒഴിവാക്കുകയും, റവന്യൂ വരുമാനം കൂട്ടുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അത്തരം നിര്‍ദ്ദേശങ്ങളാണ് ബജറ്റില്‍ ഇടംപിടിക്കേണ്ടത്. അത്തരം സാമ്പത്തിക പരിഷ്കാര നടപടികളൊന്നും ധനമന്ത്രി ബജറ്റില്‍ നിര്‍ദ്ദേശിച്ചതായി കാണുന്നില്ല. ജനകീയാസൂത്രണവും വിനോദസഞ്ചാരവികസനവും വെളിയിട വിസര്‍ജ്ജ്യ വിമുക്ത കേരളവും അഗതികളുടെ സംരക്ഷണവും നല്ലതുതന്നെ. എന്നാല്‍ വരുമാന വര്‍ദ്ധനവും വികസനവും വരുന്ന വഴികള്‍ വേറെയാണ്.
സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി
അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ പൊതുക്കടം എണ്‍പത് ശതമാനമായി വര്‍ദ്ധിച്ചു എന്ന സിഎജിയുടെ കണ്ടെത്തല്‍ നോട്ട് നിരോധനം കാരണമാകാന്‍ വഴിയില്ല. നഷ്ടത്തിലായ പതിനെട്ടോളം പൊതുമേഖലാ സ്ഥാപനങ്ങളില്‍ മൊത്തം നിക്ഷേപത്തിന്റെ നാലിലൊന്ന് നല്‍കേണ്ടിവന്നത് കേന്ദ്രത്തിന്റെ കഴിവുകേടാണോ എന്ന് സ്വാഭാവികമായും ചോദ്യമുയരും.
റവന്യൂ ചെലവില്‍ 9.68 ശതമാനം വര്‍ദ്ധനവും മൂലധന ചെലവില്‍ 76.98 ശതമാനം വര്‍ദ്ധനവും ഉണ്ടായ സാഹചര്യത്തില്‍ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിച്ചതായി കാണുന്നില്ല. അത്തരം നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഇടംപിടിച്ചിട്ടുമില്ല. വര്‍ഷം തോറും കൂടിവരുന്ന പൊതുക്കടം പിടിച്ചുനിര്‍ത്താന്‍ എന്ത് പദ്ധതിയാണ് ഈ ബജറ്റില്‍ സ്വീകരിച്ചിരിക്കുന്നത് എന്നും വ്യക്തമല്ല. കമ്പോള കടമെടുപ്പ് തുകയുടെ 65 ശതമാനം വരും സംസ്ഥാന സര്‍ക്കാരിന്റെ പലിശ ബാധ്യത. കടമെടുത്താല്‍ പലിശ ബാധ്യത കൂടിവരും എന്നത് ഒരു സാമാന്യ സാമ്പത്തിക ശാസ്ത്രമാണ്.
പലിശ തിരിച്ചെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ സാധാരണയായി വകയിരുത്തുന്നത് റവന്യൂ വരുമാനത്തിന്റെ 16 ശതമാനത്തോളം വരുമെന്നാണ് കണക്ക്. വകയിരുത്തിയ തുക കൃത്യമായി വിനിയോഗിക്കുന്നതും വിരളമാണ്. സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിന്റെ 66 ശതമാനവും മൊത്തം ചെലവിന്റെ 57 ശതമാനവും ശമ്പളം, പെന്ഷന്, പലിശ എന്നീ മൂന്നിനങ്ങള്‍ക്കായി വിനിയോഗിക്കേണ്ടിവരുന്നു എന്നാണ് വിദഗ്ദരുടെ അഭിപ്രായം. റവന്യൂ വരുമാനം കൂട്ടാനും റവന്യൂ ചെലവുകള്‍ കുറയ്ക്കാനുമുള്ള നിര്‍ദ്ദേശങ്ങളാണ് ഈ ബജറ്റില്‍ പ്രതീക്ഷിച്ചത്. ധനകാര്യ മാനേജ്മെന്റില്‍ ഈ ബജറ്റ് വേണ്ടത്ര ശ്രദ്ധിച്ചു കാണുന്നില്ല.
കെടുകാര്യസ്ഥതയുടെ കൂടാരത്തില്‍ നോട്ട് അസാധുവാക്കല്‍, എന്ന കേന്ദ്രനടപടിയുടെ പ്രതിഷേധ പുകമറയില്‍, ബുദ്ധിജീവി കിരീടവുമണിഞ്ഞു നില്ക്കുന്ന ധനമന്ത്രിയില്‍നിന്നും കേരളത്തിന്റെ സമഗ്രവികസനത്തിനോ, വരള്‍ച്ച പോലുള്ള കാലാവസ്ഥ കെടുതിയില്‍നിന്ന് രക്ഷനേടാനുള്ള ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നിര്‍ദ്ദേശങ്ങളോ ഒന്നും ഇല്ലാതെ പോയത് നിരാശജനകമാണ്. സമഗ്ര വികസനത്തിനും, വളര്‍ച്ചാനിരക്ക് വര്‍ദ്ധിപ്പിക്കാനും, വിലക്കയറ്റം പിടിച്ചുനിര്‍ത്താനും, പൊതുവ്യയം വര്‍ദ്ധിപ്പിക്കാനുമുള്ള നടപടികളാണ് സാമ്പത്തിക വിദഗ്ധന്‍കൂടിയായ ധനമന്ത്രിയില്‍നിന്നും സാമാന്യ ജനം പ്രതീക്ഷിച്ചത്.
സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ (സിഎസ്ഒ) സമീപകാല കണക്കുകള്‍ സംസ്ഥാന ഭരണാധികാരികളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. സ്വന്തം കൂടാരത്തില്‍ കണ്ണുമടച്ചിരുന്നു, പ്രതിഷേധത്തിന്റെ മുള്ളുവേലിക്കകത്ത്, കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധന പുലിവരുന്നേ എന്നു വിളിച്ചുകൂവി പുറത്തിരിക്കുന്നവരെ പേടിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍ പ്രയാസകാലത്ത് നേടിയെടുത്ത 4% കാര്‍ഷിക വളര്‍ച്ചയും, 7.4 ശതമാനം പ്രതീക്ഷിച്ച് 7.1 ശതമാനം നേടിയെടുത്ത സാമ്പത്തിക വളര്‍ച്ചയും, കഴിഞ്ഞ വര്‍ഷത്തെ 8.9 ശതമാനത്തില്‍ നിന്നും 9.9 ശതമാനമായി ഉയര്‍ന്ന ഖാരീഫ് വിള വര്‍ദ്ധനവും കണ്ണുതുറന്ന് കാണേണ്ടതാണ്. കേന്ദ്രത്തിന്റെ കണക്കുകള്‍ കള്ളം പറയുന്നു എന്ന പുതിയ വാദം പൊതുജനം തള്ളീക്കളയുന്നതാണ്
കേരളത്തിന്റെ സമഗ്ര വികസനം
സാമ്പത്തിക രംഗത്ത് തികഞ്ഞ അച്ചടക്കം പാലിക്കുന്നതില്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ല എന്നത് നിലവിലെ കടുത്ത പ്രതിസന്ധി വ്യക്തമാക്കുന്നു. കാലാവസ്ഥ വ്യതിയാനത്തെയോ കേന്ദ്രസര്‍ക്കാരിന്റെ നയവ്യതിയാനത്തെക്കുറിച്ചോ പരാതി പറഞ്ഞ് രക്ഷപെടാനുള്ള സ്ഥിതിയല്ല ഇന്ന് സംജാതമായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടും സഹകരണത്തോടും നടപ്പിലാക്കേണ്ടുന്ന ഒട്ടേറെ പദ്ധതികളാണ് പാതിവഴിയില്‍ കിടക്കുന്നത്. ദേശീയപാതാ വികസനവും, വിമാനത്താവള പദ്ധതി, വിഴിഞ്ഞം പോലുള്ള തുറമുഖ പദ്ധതികള്‍, സ്മാര്‍ട്ട് സിറ്റി, കൊച്ചി മെട്രോ, തിരുവനന്തപുരത്തെയും, കോഴിക്കോട്ടെയും ലൈറ്റ് മെട്രോകള്‍, സബര്‍ബന്‍ റെയില്‍ ഇടനാഴി, അതിവേഗ തീവണ്ടിപ്പാത എന്നിവയില്‍ നാം ബഹുദൂരം മുന്നോട്ട് പോകേണ്ടതുണ്ട്. ഇവയൊക്കെ ധനമന്ത്രി വെറുതെ വായിച്ചുപോവുകയാണുണ്ടായത്.
റോഡ് വികസനത്തിന് ഊന്നല്‍ കൊടുത്തതായി കാണുന്നു. അഞ്ച് വര്‍ഷംകൊണ്ട് അമ്പതിനായിരം കോടിയുടെ നിക്ഷേപമാണ് ബജറ്റില്‍ നിര്‍ദ്ദേശിക്കുന്നത്. ഒമ്പത് ജില്ലകളെ ബന്ധിപ്പിക്കുന്ന സമ്പൂര്‍ണ്ണ മലയോര ഹൈവേ വികസനവും, കിഫ്ബി വഴി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന തീരദേശ ഹൈവേയും ബജറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. റോഡ് വികസനം പോലെ ഇഴഞ്ഞ് നീങ്ങുന്നതായിരുന്നു പദ്ധതി വിശദീകരിച്ചു കൊണ്ടുള്ള ധനമന്ത്രിയുടെ പത്ത് മിനിട്ട് ദൈര്‍ഘ്യമേറിയ റോഡ് വികസന വാഗ്ദാനങ്ങള്‍. നാട്ടിലെ നിരവധി പാതകളുടെയും പാലങ്ങളുടെയും പേരുപറഞ്ഞ് സമയം കളഞ്ഞ നേരത്താണ് ബജറ്റ് സോഷ്യല്‍മീഡിയ വഴി ചോര്‍ന്നു എന്ന പ്രതിപക്ഷ ബഹളമുണ്ടായത്.
കെഎസ്എഫ്ഇ വഴി കിഫ്ബിയുടെ സഹായത്തോടെ നടപ്പിലാക്കാനുദ്ദേശിക്കുന്ന പ്രവാസി മലയാളികള്‍ക്കായുള്ള ചിട്ടി വഴി പന്ത്രണ്ടായിരം കോടി രൂപ സമാഹരിക്കാനുള്ള പദ്ധതി നൂതന ആശയമാണെങ്കിലും, എംടിയുടെ കഥാപാത്രമായ ആമിനയുടെ കുറി എന്നതിന്റെ ഒരു കാല്പനിക സ്വഭാവം നില നില്ക്കുന്നു. നടന്നു കിട്ടിയാല്‍ നല്ലതു തന്നെ. ഗള്‍ഫ് മലയാളിയുടെ സമ്പാദ്യം കെഎസ്എഫ്ഇ വഴി സുരക്ഷിതമായി സമാഹരിക്കുക എന്നതാണ് ഉദ്ദേശ്യം. നാടിന്റെ വികസനത്തില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം. കേരളത്തിന്റെ സമഗ്രവികസനത്തിനായുള്ള പദ്ധതികളില്‍ നിക്ഷേപം ആകര്‍ഷിക്കേണ്ടത് വര്‍ത്തമാന സാഹചര്യത്തില്‍ അത്യാവശ്യമാണ് എന്നത് സത്യം തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: