തൃശൂര്‍: സംസ്ഥാന ബജറ്റില്‍ ജില്ലക്ക് കടുത്ത അവഗണന. കോള്‍കൃഷി ഉള്‍പ്പെടെ ജില്ലയുടെ പ്രധാന കാര്‍ഷിക വിളകളെയെല്ലാം ബജറ്റ് അവഗണിച്ചു. പരമ്പരാഗത വ്യവസായങ്ങള്‍ക്ക് ആശ്വാസം നല്കുന്ന പ്രഖ്യാപനങ്ങളൊന്നുമില്ല. നെല്ല്, നാളികേര കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. രൂക്ഷമായ കുടിവെള്ള-ജലസേചന പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്ന പദ്ധതികളുമില്ല. ജില്ലയിലെ ഡാമുകളുടെ നവീകരണം, പുതിയ ജലസേചന പദ്ധതികള്‍ എന്നിവയുടെ കാര്യത്തില്‍ ബജറ്റ് മൗനം പാലിക്കുന്നു. പീച്ചി ഡാമിന്റെ അറ്റകുറ്റപണികള്ക്കുമാത്രമാണ് നാമമാത്രമായ തുക വകയിരുത്തിയിട്ടുള്ളത്. ചിമ്മിനി, പൊരിങ്ങല്‍ക്കുത്ത്, വാഴാനി, ഡാമുകള്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ ആവശ്യമായവയാണ്. രൂക്ഷമാകുന്ന ജലദൗര്‍ലഭ്യം മുന്നില്‍ക്കണ്ട് ഡാമുകളുടെ സംഭരണശേഷി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം കാലങ്ങളായി ഉയരുന്നുണ്ടെങ്കിലും ബജറ്റില്‍ ഇതിന് നിര്‍ദ്ദേശങ്ങളൊന്നുമില്ല. ഓട്, കളിമണ്‍, പാത്രനിര്‍മാണം പോലെയുള്ള ചെറുകിട പരമ്പരാഗത വ്യവസായങ്ങളെ ധനമന്ത്രി കണ്ടില്ലെന്നു നടിച്ചിരിക്കയാണ്. അടിയന്തിര സഹായം ലഭിച്ചില്ലെങ്കില്‍ നാമാവശേഷമാകുന്ന അവസ്ഥയിലാണ് ഈ പരമ്പരാഗത വ്യവസായങ്ങള്‍.
ഭാരതപ്പുഴയുടെ വീണ്ടെടുപ്പിന് ബജറ്റ് നിര്‍ദ്ദേശമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. തടയണകള്‍ നിര്‍മ്മിക്കുമെന്ന പതിവ് പ്രഖ്യാപനം മാത്രം. ചെറുകിട വ്യാപാരമേഖലയേയും ബജറ്റ് നിരാശപ്പെടുത്തി.
കാര്‍ഷിക സര്‍വ്വകലാശാലക്ക് 75 കോടി അനുവദിച്ചതാണ് എടുത്തുപറയാവുന്നത്. എന്നാല്‍ സര്‍വകലാശാല നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ ഈ തുക അപര്യാപ്തമാണ്. 250 കോടി രൂപയെങ്കിലും അടിയന്തിരമായി ലഭിച്ചാലേ സര്‍വ്വകലാശാല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമാകൂ. ആരോഗ്യസര്‍വ്വകലാശാലക്ക് കാര്യമായ തുക അനുവദിക്കാത്തതും വിമര്‍ശനമുയര്‍ത്തുന്നു.
സാംസ്കാരിക സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള തുകയും അപര്യാപ്താണ്. സാഹിത്യ-സംഗീത-നാടക-ലളിത കലാ അക്കാദമികള്‍ക്കായി 11.44കോടിയാണ് നീക്കിവെച്ചിട്ടുള്ളത്. അക്കാദമികളുടെ ദൈനംദിന ഭരണനിര്വ്വഹണത്തിനപ്പുറം മറ്റൊന്നിനും ഈ തുക പര്യാപ്തമല്ല.
അന്തരിച്ച സാംസ്കാരിക നായകന്മാരുടെ പേരില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള സാംസ്കാരിക സ്മാരകങ്ങള്‍ക്ക് ഇക്കുറിയും പണിയില്ല. കുഞ്ഞുണ്ണിമാഷ്, വി.കെ.എന്‍. തുടങ്ങിയവരുടെ സ്മാരക നിര്‍മാണം ഇക്കുറിയും അവഗണനയില്‍ത്തന്നെ. പുതൂരിലെ നിര്‍ദ്ദിഷ്ട മൃഗശാലക്കും സുവോളജിക്കല്‍ പാര്‍ക്കിനും ബജറ്റില്‍ തുക വകയിരുത്താത്തതിലും പ്രതിഷേധമുണ്ട്. ബജറ്റ് വിഹിതം ഇല്ലാത്തതിനാല്‍ മൃഗശാല നിര്‍മാണം വൈകും. റോഡുകളുടെ നിര്‍മാണത്തിന് വകയിരുത്തിയിട്ടുള്ള തുകയും നാമമാത്രമാണ്. കിഴക്കെകോട്ടയിലും നെടുപുഴയിലും മേല്‍പ്പാലം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപനമുണ്ടെങ്കിലും തിരക്കേറിയ തൃശൂര്‍-വാടാമ്പിള്ളി, തൃശൂര്‍-കുന്നംകുളളം ലാബുകളുടെ നവീകരണത്തിന് ബജറ്റില്‍ പദ്ധതികളില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: