തൃശൂര്‍: ചൈനീസ് ഉത്പന്നങ്ങളുടെ അനിയന്ത്രിതമായ ഇറക്കുമതി നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് സ്വദേശി ജാഗരണ്‍മഞ്ച് ആവശ്യപ്പെട്ടു. ഗുണനിലവാരമില്ലാത്തതും പരിസ്ഥിതിക്ക് കോട്ടം സൃഷ്ടിക്കുന്നതുമായ പ്ലാസ്റ്റിക്-രാസ-ഉത്പന്നങ്ങള്‍ വന്‍തോതില്‍ ചൈനയില്‍ നിന്നെത്തുകയാണ്.
വിലക്കുറവിന്റെ ആകര്‍ഷണത്തില്‍ കുടുങ്ങി ജനങ്ങള്‍ ഇതുവാങ്ങുന്നത് വലിയ അപകടമുണ്ടാക്കും. കളിപ്പാട്ടങ്ങളിലും മറ്റും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്, ബാറ്ററി തുടങ്ങിയവ ഗുണനിലവാരമില്ലാത്തതും വിഷാംശങ്ങള്‍ അടങ്ങിയതുമാണ്. ചെറിയ കുട്ടികള്‍ ഇത് കൈകാര്യം ചെയ്യുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കും.
ആരോഗ്യമേഖലയില്‍ നിലവാരം കുറഞ്ഞ മരുന്നുകളും സ്റ്റെന്റുകളും മറ്റും ചൈനയില്‍ നിന്നെത്തുന്നുണ്ട്. ഇതിന്റെ ഗുണനിലവാരം പരിശോധിക്കണം. വ്യാപാരക്കരാറുകളുടെ മറവില്‍ അനിയന്ത്രിതമായി നിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കരുത്.
ചൈനീസ് ഉത്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിച്ച ശേഷം മാത്രം ഇറക്കുമതിക്ക് അനുവാദം നല്‍കണം. ഈ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി ഒപ്പുശേഖരണം നടത്തും. ജില്ലയില്‍ നിന്ന് ഒരുലക്ഷം ഒപ്പുകള്‍ ശേഖരിച്ച് പ്രധാനമന്ത്രിക്ക് അയച്ചുകൊടുക്കും. ജൂണില്‍ ദല്‍ഹിയില്‍ നടക്കുന്ന ലക്ഷംപേരുടെ റാലിയില്‍ ജില്ലയില്‍ നിന്ന് ആയിരം പേരെ പങ്കെടുപ്പിക്കും.
യോഗത്തില്‍ ജില്ലാസംയോജക് ടി.എസ്.നീലാംബരന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ.കണ്‍വീനര്‍ വര്‍ഗീസ് തൊടുപറമ്പില്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: