തൃപ്രയാര്‍: കഞ്ചാവ് വേട്ടയ്ക്കിറങ്ങിയ പോലീസുകാരന് കുത്തേറ്റു. കൊലക്കേസടക്കം നിരവധി കേസുകളില്‍ പ്രതിയായ പെടലി എന്ന പ്രണവാണ് വലപ്പാട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറും എസ്ഡിപിഎസ് സ്ക്വാഡംഗവുമായ ടി.ആര്. ഷൈനിനെ കുത്തിയത്.
കോതകുളം ബീച്ച് വട്ടപ്പരത്തി ക്ഷേത്രത്തിന് സമീപം വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. കഞ്ചാവ് കേസില്‍ പ്രതികളായ യുവാക്കള്‍ വട്ടപ്പരത്തി പരിസരത്ത് കച്ചവടം നടത്തുന്നുണ്ടെന്നുള്ള രഹസ്യവിവരത്തെത്തുടര്‍ന്ന് പരിശോധന നടത്തുമ്പോഴായിരുന്നു ആക്രമണം.
തൃപ്രയാര്‍ ഏകാദശി കഴിഞ്ഞ് മടങ്ങുകയായിരുന്ന വാടാനപ്പിള്ളി സ്വദേശി അന്‍സലിനെ കൊലപ്പെടുത്തിയത്, പെരിങ്ങോട്ടുകരയില്‍ മുളകുപൊടിയെറിഞ്ഞ് പണം കവര്‍ന്ന കേസ്, കഴിമ്പ്രത്ത് ന്യൂഇയര്‍ ആഘോഷത്തിന്റെ മറവില്‍ നടത്തിയ കൊലപാതക ശ്രമം, വലപ്പാട് ജി.ഡി.എം.എല്‍.പി സ്കൂള്‍ പരിസരത്ത് ബോംബെറിഞ്ഞ കേസ് എന്നിവയടക്കം നിരവധി കേസില്‍ പ്രതിയാണ് പെടലി എന്ന പ്രണവ്.
കഴിഞ്ഞ കുറച്ചുകാലങ്ങളായി വലപ്പാട് എസ്ഐ മഹേഷ് കണ്ടേമ്പേത്തിന്റെ നേതൃത്വത്തില്‍ എന്‍.ഡി.പി.എസ് സ്ക്വാഡംഗമായ ഷൈനടക്കമുള്ള സംഘം നിരവധി കഞ്ചാവ് വില്പക്കാരെയാണ് പിടികൂടിയത്.
കോതകുളം ബീച്ച് പരിസരം കഴിഞ്ഞ കുറച്ചുകാലങ്ങളായി ഗുണ്ടകളുടെ താവളമാണ്. തീരദേശത്തിലുള്ള കഞ്ചാവ് കച്ചവടക്കാര്‍ ഭൂരിഭാഗവും ഈ പ്രദേശത്തെത്താറുണ്ട്. പെടലിയുടെ നേതൃത്വത്തില്‍ കഞ്ചാവ് കച്ചവടം നടക്കുന്നതറിഞ്ഞ് പോലീസ് പരിശോധിക്കുമ്പോഴായിരുന്നു ആക്രമണം. കുത്തേറ്റ ഷൈനിനെ വലപ്പാട്, കയ്പമംഗലം ആശുപത്രികളില്‍ പ്രഥമശുശ്രൂഷ നല്കിയ ശേഷം എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: