വികസന ര0ഗത്ത് ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന ഒട്ടേറെ പദ്ധതികളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഈ ബജറ്റിലുണ്ട്. പൊതുജനാരോഗ്യം, സാമൂഹ്യവികസനം, പശ്ചാത്തല സൗകര്യവികസനം, സാമൂഹ്യസുരക്ഷാ പദ്ധതികള്‍, സാന്ത്വനചികിത്സാസഹായ പദ്ധതികള്‍, ജീവിതശൈലീ രോഗിക്കള്‍ക്കായുള്ള സൗജന്യചികിത്സ, സര്‍വകലാശാലകള്‍ക്കുള്ള സാമ്പത്തിക സഹായം, വാര്‍ദ്ധക്യകാല പെന്ഷന് എന്നിവ ഇവയില്‍പെടുന്നു. എന്നാല്‍ ഇത്തരം പദ്ധതികള്‍ക്കായുള്ള പണം സമാഹരിക്കുക എന്നത് നാനൂറ് കോടി രൂപയുടെ ധനക്കമ്മിയുടെ പശ്ചാത്തലത്തില്‍ ദുഷ്കരമായിരിക്കും എന്നു മാത്രം. പുതിയ നികുതി നിര്‍ദ്ദേശങ്ങളൊന്നും തന്നെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഒളിഞ്ഞും തെളിഞ്ഞും എതിര്‍ത്ത കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജിഎസ്ടിയില്‍ ധനമന്ത്രി പ്രതീക്ഷ പുലര്‍ത്തുന്നത് കൗതുകകരമായി.
കേന്ദ്രത്തിന്റെ നോട്ട് അസാധുവാക്കല്‍ കേരളത്തിന്റെ സാമ്പത്തിക സഹകരണ മേഖലയെയും മറ്റ് പരമ്പരാഗത മേഖലയെയും ആഴത്തില്‍ അസ്വസ്ഥമാക്കിയിട്ടുണ്ട് എന്ന് സമ്മതിക്കുന്നു എന്നുവയ്ക്കുക. എന്നാല്‍തന്നെ മത്സ്യബന്ധനം, കയര്‍ കൈത്തറി, കശുവണ്ടി എന്നീ സാധാരണക്കാരുടെ വരുമാനവും ജീവിതനിലവാരവും മെച്ചപ്പെടുത്താന്‍ പോരുന്ന മേഖലകളുടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനത്തിനായുള്ള പദ്ധതികള്‍ ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ ഇടംപിടിക്കാതെ പോയി എന്നതാണ് വാസ്തവം. മത്സ്യം, കയര്‍, കശുവണ്ടി എന്നീ പരമ്പരാഗത മേഖലയെയും, ഗതാഗതം, വിനോദസഞ്ചാരം, കെട്ടിട നിര്‍മ്മാണം എന്നീ സേവന മേഖലയെയും ഭക്ഷ്യവാണിജ്യ വിളകളെയും, സുക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളെയും മാന്ദ്യത്തില്‍നിന്നു കരകയറ്റാനുള്ള കാര്യമായ നിര്‍ദ്ദേശങ്ങള്‍ ഈ ബജറ്റില്‍ ഉള്‍പ്പെടുത്തി കാണുന്നില്ല.
കംപ്യൂട്ടറിനെതിരായി ഇരുപത്തിയഞ്ചുവര്‍ഷം പുറംതിരിഞ്ഞുനിന്ന പാര്‍ട്ടിയുടെ ധനമന്ത്രി പാവപ്പെട്ട ഇരുപത് ലക്ഷം കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം സൗജന്യമായി നല്‍കും എന്ന് പ്രഖ്യാപിച്ചത് ഒരു തിരുത്തല്‍ നടപടിയായി നമുക്ക് വ്യാഖ്യാനിക്കാം. പൗരസേവനത്തിനായി ഐടി അടിസ്ഥാന സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും എന്നാണ് പ്രഖ്യാപനം. ഇതിനായി വൈദ്യതിലൈനുകള്ക്ക് സമാന്തരമായി ഓപ്റ്റിക്കല്‍ ഫൈബര്‍ ലൈനുകള്‍ ലഭ്യമാക്കുകയും വൈഫൈ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് ഡിജിറ്റല്‍ ഡിവൈഡിന് പരിഹാരം കാണും എന്ന കമ്മ്യൂണിസ്റ്റ് വെളിപാട് കാലഘട്ടത്തിന് യോജിച്ചതുതന്നെ.
പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനുമുണ്ട് പാക്കേജുകള്‍. നഷ്ടത്തിലോടുന്ന ഓരോ പൊതുമേഖലാ സ്ഥാപനത്തെയും ഉത്പാദനക്ഷമതയും ഊര്‍ജ്ജസ്വലതയും വര്‍ദ്ധിപ്പിച്ച് ലാഭകരമാക്കാനുള്ള സഹായപദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ചെറുകിട വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്കുമായി നാനൂറ്റി അമ്പത് കോടിയുടെ വിഹിതമാണ് നല്‍കിയിരിക്കുന്നത്. വ്യവസായ പാര്‍ക്കുകളും ഇന്‍കുബേഷന്‍ സെന്ററുകളും, വ്യാവസായിക ഇടനാഴികളും ബജറ്റില്‍ വിഭാവനം ചെയ്യുന്നു. ചെറുകിട വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കാനും ഋമലെ ീള റീശിഴ യൗശെില ൈവര്ദ്ധിപ്പിക്കാനുള്ള ഏകജാലക സംവിധാനവും സര്‍ക്കാര്‍ സ്വപ്നം കാണുന്നു. പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിക്ക് ഇത് പുനരുദ്ധാരണത്തിന്റെ വര്‍ഷം കൂടിയാണ്. മാനേജ്മെന്റിനെ പ്രൊഫഷണലൈസ് ചെയ്തു വരുമാനം വര്‍ദ്ധിപ്പിക്കാനും ചെലവുകള്‍ കുറയ്ക്കാനും മൊത്തം കാര്യക്ഷമത കൂട്ടാനുമുള്ള കര്‍മ്മ പദ്ധതിയാണ് ബജറ്റില്‍ വിഭാവനം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ അമ്പത് വര്‍ഷംകൊണ്ട് സംസ്ഥാനത്ത് അരിയുത്പാദനത്തില്‍ അമ്പത് ശതമാനമാണ് കുറവ് വന്നിരിക്കുന്നത് പച്ചക്കറിക്കും പലവ്യഞ്ജനങ്ങള്‍ക്കും തീപിടിച്ച വിലയാണ്. ബംഗാളില്‍നിന്നും അരി കൊണ്ടുവരാനുള്ള കമ്മ്യൂണിസ്റ്റ്കാരുടെ പദ്ധതി പാളിയ മട്ടാണ്. ഇരുപത്തിയഞ്ച് രൂപയ്ക്ക് ലഭ്യമാക്കുന്ന ബംഗാള്‍ അരി കമ്മ്യൂണിസംപോലെ കാശിനുകൊള്ളാത്തതും റേഷനരിയെക്കാള് ഗുണം കുറഞ്ഞതുമാണെന്നാണ് സാമൂഹ്യമാധ്യമ സഖാക്കളുടെ അഭിപ്രായം. അരിയുടെ വിലക്കയറ്റത്തിനും റേഷനരി വിതരണത്തിലെ പാളിച്ചകള്‍ക്കും കാരണം കേന്ദ്രമാണെന്നാണ് ധനമന്ത്രിയുടെ പരാമര്‍ശം.
എംടിയുടെ കഥാപാത്രം പറയുംപോലെ പത്തായം സൂക്ഷിപ്പിക്കാരനായ കാരണവര്‍ നെല്ല് കൊടുക്കാത്തതാണ് അടിയാളന്റെ പട്ടിണിക്ക് കാരണം എന്നാണ് മന്ത്രിയുടെ വാദം. കിട്ടിയ നെല്ല് കൃത്യമായി വിതക്കാതെ, കൊയ്യാതെ, വിത്തെടുത്ത് കുത്തി പായസമുണ്ട സാഹചര്യത്തിലാണ് പ്രധാനമന്ത്രി എന്ന കാരണവര്‍ ഒരുപക്ഷെ നെല്ല് നല്‍കാതിരുന്നത് എന്ന കാര്യം നാം വിസ്മരിച്ചുകൂട.
വരള്‍ച്ചയും ആഗോളമാന്ദ്യവും കേരളത്തിന്റെ മാത്രം പ്രശ്നമായി കാണാന്‍ പറ്റില്ല. നാണ്യവിളകളുടെ വിലക്കുറവും, പ്രവാസിമലയാളികളുടെ നാട്ടിലേക്കയക്കുന്ന പണത്തിലുണ്ടായ കുറവും ഒരു പരിധിവരെ പ്രത്യേകമായി ബാധിച്ചിരിക്കാം. എന്നാല്‍, ഇത്തരം പ്രശ്നങ്ങള്‍ മുന്‍കൂട്ടി കാണുന്നതിനും, വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ചെയ്യുന്നതിലും ഭരണകൂടം പരാജയപ്പെടുകയാണുണ്ടായത്. അതിനൊപ്പം വന്ന നോട്ട് അസാധുവാക്കല്‍ നടപടി കൂനിന്മേല് കുരുവായെന്ന് മാത്രം. ബജറ്റിലുടനീളം എംടിയുടെ കാല്പനിക ലോകത്തിലൂടെയും കഥാപാത്രങ്ങളിലൂടെയുമാണ് ധനമന്ത്രി കടന്നുപോകുന്നത്.
ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്ക് മൊത്തത്തില്‍ ഒരു കാല്‍പ്പനിക സ്വഭാവമാണുള്ളത്. യാഥാര്‍ത്ഥ്യവുമായി ബന്ധിപ്പിക്കാന്‍ ഇനിയും സമയമെടുക്കും. എല്ലാം ശരിയാക്കും, ഇപ്പം ശരിയാക്കിത്തരാം, എന്നുപറഞ്ഞ് ഭരണത്തിലേറിയവര്‍, ഇപ്പോള്‍ പറയുന്നത് മാണിസ്സാറ് കുളമാക്കി പോയ സാമ്പത്തികരംഗം നേരെയാക്കാന്‍ നേരമെടുക്കും എന്നാണ്. കമ്മ്യൂണിസ്റ്റ് മനസ്സ് ഇപ്പോഴും പഴയ കാലത്തിലും, നാല്കെട്ടിലെ മുത്താച്ചിയിലും മഞ്ഞിലും ഇരുട്ടിന്റെ ആത്മാവിലെ വേലായുധനിലും സര്‍ക്കസ് കൂടാരത്തിലെ വളര്‍ത്തുമൃഗങ്ങളിലും രണ്ടാമൂഴത്തിലെ ഗാന്ധാരി വിലാപത്തിലും ആമിനയുമ്മയുടെ കുറിയിലുമാണ് അഭിരമിക്കുന്നത്. തികച്ചും പ്രതികൂലമായ സാഹചര്യങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിഭവ സമാഹരണം നടത്തേണ്ടത് സംസ്ഥാനത്തിന്റെ ചുമതലയാണ്. നികുതിപിരിവിലെ കെടുകാര്യസ്ഥതയും കടുത്ത വരുമാന ചോര്‍ച്ചയും തടഞ്ഞ് കൂടുതല്‍ നിക്ഷേപങ്ങള്‍ കേരളത്തിലേക്ക് ആകര്‍ഷിക്കാനും.
സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള മികവുറ്റ നിര്‍ദ്ദേശങ്ങളാണ് വര്‍ത്തമാന സാഹചര്യത്തില്‍ വികസനം കൊതിക്കുന്ന കേരളത്തിനാവശ്യം. ഒരു വിരല്‍ കേന്ദ്രത്തിന് നേരെ ചൂണ്ടുമ്പോള്‍ മറ്റ് വിരലുകള്‍ സ്വന്തം നെഞ്ചിന് നേരെയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വിസ്മരിക്കരുത്. വികസന കാര്യത്തില്‍ ഏകസ്വരമാണ് നമുക്കാവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: