ബെംഗളൂരൂ: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തുടക്കം. ആദ്യ ടെസ്റ്റില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയ കോഹ്ലിക്കൂട്ടം വന്‍ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് കംഗാരുക്കള്‍ക്കെതിരെ ഇറങ്ങുന്നത്. ആദ്യ ടെസ്റ്റില്‍ 333 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയിരുന്നത്. അതേസമയം ഓസ്ട്രേലിയക്ക് ആദ്യ ടെസ്റ്റില്‍ നേടിയ തകര്‍പ്പന്‍ വിജയം ആവര്‍ത്തിക്കുക എന്നതാണ് ലക്ഷ്യം.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും അമ്പേ പരാജയപ്പെട്ടതാണ് ഇന്ത്യയുടെ ദയനീയ തോല്‍വിക്ക് കാരണം. പ്രത്യേകിച്ചും ഫീല്‍ഡിങ്ങില്‍. രണ്ടാം ഇന്നിങ്ങ്സില്‍ സെഞ്ചുറി നേടിയ ഓസീസ് നായകന് സ്റ്റീവ് സ്മിത്തിനെ പുറത്താക്കാനുള്ള നാല് അവസരങ്ങളാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നഷ്ടപ്പെടുത്തിയത്. ഇതുതന്നെയായിരുന്നു തോല്‍വിയുടെ മുഖ്യകാരണവും. ഓസ്ട്രേലിയ രണ്ട് ഇന്നിങ്ങ്സിലും 250ലേറെ റണ്‍സ് നേടിയപ്പോള്‍ ഇന്ത്യക്ക് രണ്ട് ഇന്നിങ്ങ്സില്‍ നേടാന്‍ കഴിഞ്ഞത് 105ഉം 107 റണ്‍സും.
തുടര്‍ച്ചയായ നാല് പരമ്പരകളില്‍ ഡബിള്‍ സെഞ്ചുറിയടിച്ച് റെക്കോര്‍ഡ് സൃഷ്ടിച്ച ക്യാപ്റ്റന്‍ കോഹ്ലി, അതിവേഗത്തില്‍ 250 വിക്കറ്റുകള്‍ വീഴ്ത്തിയ താരമെന്ന ബഹുമതി നേടിയ അശ്വിന് എന്നിവരെല്ലാം ദയനീയമായി പരാജയപ്പെട്ടതും ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. ആദ്യ ഇന്നിങ്ങ്സില്‍ 64 റണ്‍സെടുത്ത രാഹുലായിരുന്നു മത്സരത്തില്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍. ചേതേശ്വര്‍ പൂജാര രണ്ടാം ഇന്നിങ്സില്‍ 31 റണ്‍സുമെടുത്തു. ഓസീസ് സ്പിന്നര്‍മാരായ സ്റ്റീവ് ഒ കീഫെ, നഥാന്‍ ലിയോണ്‍ എന്നിവരാണ് ഇന്ത്യയെ തകര്‍ത്തതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത്. കഴിഞ്ഞ മത്സരത്തിലേറ്റ പിഴവുകള്‍ പരിഹരിച്ച് ഇറങ്ങിയില്ലെങ്കില്‍ രണ്ടാം ടെസ്റ്റിലും വന്‍ ദുരന്തമാവും ഇന്ത്യയെ കാത്തിരിക്കുന്നത്.
അതേസമയം രണ്ടാം ടെസ്റ്റില്‍ പൂനെയിലെ ബാറ്റിങ് ദുരന്തം ആവര്‍ത്തിക്കില്ലെന്ന് നായകന് വിരാട് കോഹ്ലി പറഞ്ഞു. പൂനെയില്‍ ഇന്ത്യയുടേത് മോശം പ്രകടനമായിരുന്നുവെന്ന് അംഗീകരിച്ച കോഹ്ലി പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിലൊന്നും അത്തരമൊരു പ്രകടനം ആവര്‍ത്തിക്കില്ലെന്ന് വ്യക്തമാക്കി. തോല്‍വികള്‍ കുറവുകള്‍ കണ്ടെത്താനുള്ള അവസരമാണെന്നും കോഹ്ലി പറഞ്ഞു.
പൂനെയിലെ ടീം സെലക്ഷനില്‍ പോരായ്മയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ടീം ജയിച്ചിരുന്നെങ്കില്‍ ഇത്തരമൊരു ചോദ്യം ഉയരില്ലായിരുന്നല്ലോ എന്നായിരുന്നു കോഹ്ലിയുടെ മറുപടി. ഫലമാണ് ചോദ്യങ്ങളുടേ രീതി നിര്‍ണയിക്കുന്നതെന്നും കൊഹ്ലി തമാശയായി പറഞ്ഞു. പരിക്കുള്ളതിനാല്‍ ഹര്‍ദിക് പാണ്ഡ്യയെ രണ്ടാം ടെസ്റ്റിനുള്ള ടീമിലേക്ക് പരിഗണിക്കില്ലെന്നും കോഹ്ലി പറഞ്ഞു.
എന്നാല്‍ അന്തിമ ഇലവനെ കുറിച്ച് കോഹ്ലി വ്യക്തമായ സൂചനകളൊന്നും നല്കാന് തയ്യാറായില്ല. എന്നാല്‍ ഓസ്ട്രേലിയ ആദ്യ ടെസ്റ്റ് കളിച്ച അതേടീമിനെ നിലനിര്‍ത്തിയിട്ടുണ്ട്. ഓസ്ട്രേലിയന്‍ നിരയില്‍ ഇന്ത്യയ്ക്കെതിരെയ എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കുന്ന സ്മിത്തിനെതിരെ പ്രത്യേക തന്ത്രങ്ങളൊന്നും തയാറാക്കിയിട്ടില്ലെന്നും കോഹ്ലി പറഞ്ഞു. സ്മിത്ത് മാത്രമല്ല ഓസ്ട്രേലിയയുടെ മറ്റ് ബാറ്റ്സ്മാന്മാരും അപകടകാരികളാണെന്നും കോഹ്ലി വ്യക്തമാക്കി.
എങ്കിലും ജയന്ത് യാദവിന് പകരം കരുണ്‍ നായരെയും ഇഷാന്ത് ശര്‍മ്മയ്ക്ക് പകരം ഭുവനേശ്വര്‍ കുമാറിനെയും ഇന്ത്യ അന്തിമ ഇലവനില്‍ കളിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ അഞ്ച് ബൗളര്‍മാരെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ജയന്ത് യാദവിന് പകരം ഇടംകൈയന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് അവസരം നല്‍കിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: