കോട്ടയം: വിജയപുരത്തും സമീപപ്രദേശങ്ങളിലും കുടിവെള്ളക്ഷാമം അതിരൂക്ഷമാകുന്നു. വാട്ടര്‍ അതോറിറ്റിയുടെ കെടുകാര്യസ്ഥതയാണ് പ്രശ്നംവഷളാകാന് കാരണം.
ജലഅതോറിറ്റിയുടെ പൈപ്പ് ലൈന്‍ മാത്രം ആശ്രയിച്ച് കഴിയുന്ന പ്രദേശമാണ് തോപ്രാന്കടവ് റോഡ് റേഷന്‍കടയുടെ മുകള്‍വശം. കിണറുകളോ മറ്റ് കുടിവെള്ള സംവിധാനങ്ങളോ ഇവിടെയില്ല. ഈ പ്രദേശത്ത് ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് വെള്ളം ലഭിക്കുന്നത്. വടവാതൂര്‍ അമ്പലത്തിന് സമീപം വല്യപാറ കോളനി, കെല്ലകൊമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ കുടിവെള്ളം ലഭിച്ചിട്ട് നാളുകളായി.
അനധികൃത മണ്ണെടുപ്പ് വ്യാപകമായി നടന്ന പ്രദേശങ്ങളാണിവിടെയെല്ലാം. ചെമ്പോലക്കുന്ന് ശബദ്കോളനി എവിടങ്ങളിലും ജലക്ഷാമം നേരിടുന്നു. പൈപ്പ് ലൈനുകള്‍ എത്താത്ത കുന്നിന്‍പുറങ്ങളിലെ ജനങ്ങളെ കുടിവെള്ള മാഫിയ ചൂഷണം ചെയ്യുന്നു. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും കുടിവെള്ള മാഫിയയും തമ്മിലുള്ള ഒത്തുകളിയാണ് ഇവിടെ നടക്കുന്നതെന്നാണ് ആക്ഷേപം.
കെകെറോഡില് മില്‍മക്ക് സമീപം പൈപ്പുപൊട്ടി ശുദ്ധജലം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. നെടുംപുഞ്ച കോളനി, നരിമറ്റം കോളനി എന്നിവിടങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. ജലനിധിയുടെ പണികള്‍ ഇവിടെ ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. അയര്ക്കാട്ടുകുന്ന്, വാലേമറ്റം കോളനി എന്നിവിടങ്ങളിലും സ്ഥിതി സമാനമാണ്.
ഇതുവരെ നേരിട്ടിട്ടില്ലാത്ത കുടിവെള്ള പ്രശ്നമാണ് ഈ പ്രദേശങ്ങള്‍ നേരിടുന്നത്. ഈ മേഖലയിലെ കുടിവെള്ളപ്രശ്നങ്ങളില് ഉടന്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് ഒരുങ്ങുകയാണ് പ്രദേശവാസികള്‍.
അനധികൃതമണ്ണെടുപ്പാണ് ജലക്ഷാമം രൂക്ഷമാകാന്‍ കാരണമെന്നും മണ്ണെടുപ്പ് തടയുന്നതിനും കുടിവെള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജല-ഉപഭോക്തൃ-തണ്ണീര്‍ത്തട സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് എബിഐപ്പ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: