മാഡ്രിഡ്: സ്പാനിഷ് ഫുട്ബോള്‍ ലീഗില്‍ കരുത്തരായ അത്ലറ്റികോ മാഡ്രിഡ് സമനിലയില്‍ കുടുങ്ങിയപ്പോള്‍ സെവിയ വിജയം രുചിച്ചു.
സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഡിപോര്‍ട്ടീവോ ലാ കൊരൂണയാണ് അത്ലറ്റികോ മാഡ്രിഡിനെ 1-1ന് സമനിലയില്‍ തളച്ചത്. മത്സരത്തിനിടെ അത്ലറ്റികോ സ്ട്രൈക്കര്‍ ഫെര്‍ണാണ്ടോ ടോറസ് പരിക്കേറ്റ് വീണ് ബോധരഹിതനായത് ആശങ്ക ജനിപ്പിക്കുകയും ചെയ്തു.
മത്സരത്തിലുടനീളം ആക്രമിച്ചു കളിച്ചത് ഡീപോര്ട്ടീവോയായിരുന്നു. പതിമൂന്നാം മിനിറ്റില്‍ ഫ്ളോറിന് അന്ഡോണിലൂടെ ഡിപോര്‍ട്ടീവോയാണ് ആദ്യ ഗോള്‍ നേടിയത്.
എന്നാല്‍ അറുപത്തിയെട്ടാം മിനിറ്റില്‍ മനോഹരമായൊരു ഷോട്ടിലൂടെ അന്റോണിയോ ഗ്രീസ്മാന് അത്ലറ്റികോ മാഡ്രിഡിനെ ഒപ്പമെത്തിച്ചു. സമനിലയിലയായതോടെ അത്ലറ്റിക്കോ മാഡ്രിഡ് മൂന്നാം സ്ഥാനത്തുള്ള സെവിയ്യയേക്കാള്‍ 9 പോയിന്റിന് പിറകില്‍ നാലാമതാണ്. 25 കളികളില്‍ നിന്ന് സെവിയക്ക് 55ഉം അത്ലറ്റികോക്ക് 46ഉം പോയിന്റുകളാണുള്ളത്.
മറ്റൊരു മത്സരത്തില്‍ അത്ലറ്റിക് ബില്‍ബാവോയെ 1-0ന് പരാജയപ്പെടുത്തി സ്പാനിഷ് ലീഗ് കിരീടത്തിനായുള്ള പോരാട്ടത്തില്‍ ബാഴ്സക്കും റയലിനുമൊപ്പം സെവിയയും പങ്കുചേര്‍ന്നു. പതിമൂന്നാം മിനിറ്റില്‍ ലൂസിയാനോ വീറ്റോയെ ഫൗള്‍ ചെയ്തതിന് സെവിയ്യക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. കിക്കെടുക്കാനെത്തിയത് സ്റ്റീവന്‍ ജോവാറ്റിക്.
എന്നാല്‍ ജോവ്റ്റിക്കിന്റെ ശ്രമം അത്ലറ്റിക്കോ ബില്‍ബാവോ ഗോളി തടുത്തിട്ടു. റീബൗണ്ട് ചെയ്തുവരുന്ന പന്ത് കൃത്യം വലയിലെത്തിച്ച് മധ്യനിര താരം വിസന്റെ ഇബോറ സെവിയ്യക്ക് ലീഡ് സമ്മാനിച്ചു. അവസരങ്ങള്‍ പിന്നീട് പലത് ലഭിച്ചിട്ടും ഇരു ടീമുകള്‍ക്കും ഗോളാക്കാനായില്ല. ജയത്തോടെ രണ്ടാം സ്ഥാനക്കാരായ റയലുമായുള്ള പോയിന്റ് വ്യത്യാസം ഒന്നായും ഒന്നാം സ്ഥാനത്തുള്ള ബാഴ്സയുമായുള്ള പോയിന്റ് വ്യത്യാസം രണ്ടായും സെവിയ്യ കുറച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: