കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി മുഖ്യ പ്രതി പള്‍സര്‍ സുനി. നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ അഭിഭാഷകന് കൈമാറിയ മൊബൈല്‍ ഫോണിലേക്ക് പകര്‍ത്തിയെന്ന് പള്‍സര്‍ സുനി മൊഴി നല്കി. ഈ ഫോണ്‍ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
പരിശോധനാ ഫലം പുറത്തു വന്നാല്‍ മാത്രമെ മൊഴിയുടെ വിശ്വാസ്യത ഉറപ്പു വരുത്താന്‍ സാധിക്കുകയുള്ളു. എന്നാല്‍ കോടതിയില്‍ നിന്ന് ലഭിച്ച മെമ്മറി കാര്‍ഡിനു പുറമെ മറ്റു സംവിധാനങ്ങളിലേക്കും ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ചിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. ദൃശ്യങ്ങള്‍ സംഭവം നടന്ന ദിവസം തന്നെ മറ്റൊരു മെമ്മറി കാര്‍ഡിലേക്ക് മാറ്റിയെന്നാണ് സുനി നല്കിയ മൊഴി. ഇത് അഭിഭാഷകനു കൈമാറി. പിന്നീട് അഭിഭാഷകന് മെമ്മറി കാര്‍ഡ് കോടതിയെ ഏല്പിച്ചതായും സുനിയുടെ മൊഴിയിലുണ്ട്.
ഫോറന്‍സിക് പരിശോധന ഫലം വരുന്നതുവരെ പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ വയ്ക്കാനാണ് പോലീസിന്റെ നീക്കം.പരിശോധനയ്ക്ക് അയച്ച മെമ്മറി കാര്‍ഡില്‍ നിന്ന് ദൃശ്യങ്ങള്‍ ലഭിച്ചില്ലെങ്കില്‍ സുനിയെ കൂടുതല്‍ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലീസ് പറയുന്നു. അതിനിടെ നടിയെ പള്‍സര്‍ സുനി മാത്രമാണ് ഉപദ്രവിച്ചതെന്ന് കാണിച്ചുള്ള റിപ്പോര്‍ട്ട് പോലീസ് കോടതിക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: