ന്യൂയോര്‍ക്ക്:വംശീയ ആക്രമണത്തില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍ കൊല്ലപ്പെട്ടതിന്റെ മുറിവുണങ്ങും മുന്‍പ് അമേരിക്കയില്‍ മറ്റൊരു ഇന്ത്യന്‍ വംശജന് വെടിയേറ്റു മരിച്ചു. ബിസിനസുകാരനായ ഹര്‍നീഷ് പട്ടേലാണ് (43) ഇന്നലെ വെടിയേറ്റു മരിച്ചത്.
സൗത്ത് കരോലീനയിലെ ലങ്കാസ്റ്റര്‍ കൗണ്ടിയില്‍ സ്റ്റോര്‍ നടത്തുന്ന ഹര്‍നീഷ് പട്ടേലിനെ വീടിന്റെ മുറ്റത്ത് വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് പോലീസ് ഉദ്യോസ്ഥര്‍ പറഞ്ഞു.
കട പൂട്ടി മിനിവാനില്‍ വീട്ടിലെത്തിയ ഹര്‍നീഷ് പട്ടേലിനെ അക്രമി വെടിവെച്ചുകൊല്ലുകയായിരുന്നെന്നാണ് പോലീസിന്റെ നിഗമനം. വീട്ടില്‍ നിന്ന് ആറുകിലോമീറ്റര്‍ അകലെയാണ് സ്റ്റോര്‍. സ്റ്റോര്‍ പൂട്ടി വീട്ടിലേക്ക് മടങ്ങിയ ഹര്‍നീഷ് പത്തുമിനിറ്റിനുളളില്‍ കൊല്ലപ്പെടുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.ഹര്നിഷിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഹര്‍നീഷ് കൊല്ലപ്പെടുമ്പോള്‍ ഇവര്‍ വീട്ടിലുണ്ടായിരുന്നു.
വെടിയൊച്ചകേട്ടതിനെ തുടര്‍ന്ന് സമീപവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസെത്തുമ്പോള്‍ ഹര്‍നീഷ് വീടിനടുത്ത് വെടിയേറ്റു മരിച്ചുകിടക്കുകയായിരുന്നു. ഇതൊരു വംശീയ കൊലപാതകമല്ലെന്നാണ് പോലീസ് കരുതുന്നത്. കന്‍സാസില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍ വെടിയേറ്റു മരിച്ച സംഭവത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അപലപിച്ചതിനു രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് വീണ്ടും ഇന്ത്യന്‍ വംശജനു നേരെ ആക്രമണം ഉണ്ടായത്. പട്ടേലിന്റെ കൊലപാതകത്തില്‍ സുഹൃത്തുക്കളും ഉപഭോക്താക്കളും നടുക്കം രേഖപ്പെടുത്തി. അനുശോചനമറിയിക്കാന്‍ ഒട്ടെറെപ്പേര്‍ വീട്ടിലെത്തി.
കഴിഞ്ഞ ബുധനാഴ്ചയാണ് ഇന്ത്യന്‍ വംശജനായ എഞ്ചിനീയര്‍ ശ്രീനിവാസ് കുച്ചിബോട്ല അമേരിക്കയില്‍ വംശീയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കന്‍സാസില്‍ ബാറില്‍ ഇരിക്കുകയായിരുന്ന ശ്രീനിവാസിനും സുഹൃത്തുക്കള്‍ക്കും നേരെ അമേരിക്കന്‍ പൗരന്, അമേരിക്ക വിട്ടുപോകണമെന്ന് ആക്രോശിച്ച് വെടിവെയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: