എന്റെ അന്തരംഗ ശക്തിയായ യോഗമായ എല്ലാ ജീവന്മാരുടെയും ജ്ഞാനത്തെ മൂടിവയ്ക്കുന്നതുകൊണ്ട് അവര്‍ വിവേകശൂന്യരായിത്തീര്ന്നു; അതിനാല്‍ എന്നെ കാണാന്‍ കഴിയുന്നില്ല. മായയുടെ നിയന്താവും സര്‍വജ്ഞനുമായ എന്റെ ജ്ഞാനത്തിന് ഒരു കുറവും വരുത്താന്‍ മായയ്ക്ക് കഴിയുകയില്ല എന്ന് മനസ്സിലാക്കണം. സാധാണ ഒരു മനുഷ്യന്റെ ദേഹം പോലെയുള്ളതല്ല എന്റെ ദേഹവും ബുദ്ധിയും പ്രവൃത്തികളും. സാധാരണ മനുഷ്യര്‍ക്ക് ഇന്നലെ ചെയ്ത കാര്യങ്ങള്‍പോലും ഇന്ന് ഓര്‍ക്കാന്‍ സാധ്യമല്ല. സ്വന്തം ശിരസ്സില്‍ തലമുടിയിഴ എത്ര എണ്ണമുണ്ടെന്ന്, അര്‍ജ്ജുന, നിനക്ക് എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയുമോ? എന്നാല്‍ എന്റെ അവസ്ഥ അങ്ങനെ അല്ല.
വേദാഹം സമതീതാനി വര്‍ത്തമാനാനി
ഭവിഷ്യാണി ച
എത്ര കല്‍പ്പകാലങ്ങള്‍ കഴിഞ്ഞൂ, ഇനി എത്ര കല്പ്പങ്ങള് വരാനിരിക്കുന്നു, ഈ കല്‍പ്പകാലത്തില്‍ ഇപ്പോള്‍ ഈ നിമിഷത്തില്‍ എന്തെല്ലാം നടക്കുന്നു എന്ന് കൃത്യമായി എനിക്കറിയാം. എത്ര കോടി ബ്രഹ്മാണ്ഡങ്ങള്‍ ഉണ്ടാവാന്‍ പോകുന്നു എനിക്ക് അറിയാം. ബ്രഹ്മാദി ദേവന്മാര് മനുഷ്യര്‍, മൃഗപക്ഷി വൃക്ഷാദികള്‍ എത്ര ഉണ്ടായിരുന്നു, ഇനി എത്ര ഉണ്ടാവും ഇപ്പോള്‍ എത്ര ഉണ്ട് എന്ന് എനിക്ക് അറിയാം. ചരാചരങ്ങളുടെ മുഴുവന്‍ സംഖ്യയും അവരുടെ രൂപവും സ്വഭാവവും, മനസ്സിലിരിപ്പും വാക്കുകളും പ്രവൃത്തികളും എനിക്ക് അറിയാം. മനുഷ്യ-മൃഗപക്ഷികളുടെ ശരീരത്തില്‍ എത്ര രോമങ്ങളുണ്ട്, വൃക്ഷങ്ങളുടെ കൊമ്പ്, ഇല, ഫലങ്ങള്‍ എത്രയുണ്ട്, പര്‍വ്വതങ്ങളുടെ കൊമ്പ്, ഇല, ഫലങ്ങള്‍ എത്രയുണ്ട് പര്‍വ്വതങ്ങളുടെയും നദികളുടെയും വിസ്താരം, ദീര്‍ഘം എല്ലാം ഞാന്‍ യഥാരൂപം അറിഞ്ഞുകൊണ്ടിരുന്നു. പക്ഷേ
മാം തുകശ്ചന, നവേദ
എന്നെക്കുറിച്ച്, ഒരു ലേശംപോലും അറിവ്, ഒരാള്‍ക്കും ഇല്ല എന്നുപറയാം. വൃക്ഷാദികള്ക്കും ബോധമണ്ഡലം അവികസിതമാണ്; ഒരുചുക്കും അറിയാന്‍ കഴിയില്ല, മൃഗാദികള്‍ക്ക്, ആഹാരം, നിദ്ര, അഭയം, മൈഥുനം ഇവ മാത്രം അറിയാം. മനുഷ്യന് ഇത്തരം കാര്യങ്ങള്‍ ഇഷ്ടമനുസരിച്ച് ചെയ്യുന്നു. പിന്നെ ചിലര്‍ വേദവേദാന്തങ്ങളും ശാസ്ത്രങ്ങളും പഠിച്ച് വാദപ്രതിവാദങ്ങളില്‍ ജയിച്ച്, അവാര്‍ഡുകള്‍ വാങ്ങാന്‍ തയ്യാറാവുന്നു. പരമതത്ത്വത്തെപ്പറ്റി ചോദിച്ചാല്‍ അവര്‍ പറയും.
പരമതത്ത്വം ബ്രഹ്മമാണ്, സര്‍വവ്യാപിയാണ്, അതിനും കയ്യോ കാലോ ഇല്ലാ എന്നുപറയും.
”അപാണിപാദോജമനോഗ്രഹീതാ
പ്യശ്ചചക്ഷുഃ സശൃണോന്യകര്ണ്ണഃ”
പരമസത്യത്തിന് കയ്യോ കാലോ, കണ്ണോ ചെവിയോ ഇല്ല. എന്ന ശ്രുതി വാക്യം നിങ്ങള്‍ കേട്ടിട്ടില്ലേ എന്നു ചോദിക്കും. ഇവര്‍ സൂര്യന്റെ രശ്മിസമൂഹം കണ്ണില്‍ അടിച്ചുകയറിയതുകൊണ്ട്, അപ്പുറം സൂര്യഗ്രഹത്തെ കാണാനോ അറിയാനോ പരിശ്രമിക്കാത്തവരാണ്, ബ്രഹ്മതേജസ്സിന് ഉപരിയായിട്ട് എന്തു കൃഷ്ണന്, ‘ഏത് കൃഷ്ണന്?’
ഇങ്ങനെ ഒരുതരത്തിലുള്ള മനുഷ്യനും എന്നെ അറിയാന്‍ ശ്രമിക്കുന്നുപോലുമില്ല.
ഒരാള്‍ക്കും അങ്ങയെ അറിയാന്‍ കഴിയുന്നില്ലേ കൃഷ്ണാ!
അര്‍ജ്ജുനന്റെ സംശയം മനസ്സില്‍ കണ്ട് ഭഗവാന് പറഞ്ഞതിന്, ശ്രീശങ്കരാചാര്യര്‍ വ്യാഖ്യാനിക്കുന്നത് നാം ശ്രദ്ധിച്ച് ഉള്‍ക്കൊള്ളണം.
”മദ്ഭക്തം, മച്ഛരണം ഏകം
മുക്ത്യാ, മത്തത്ത്വ വേദനനാഭാ-
വാല്, കശ്ചന ന വേദ”
(എന്റെ ഭക്തനെ, എന്നെ ശരണം പ്രാപിച്ച യഥാര്‍ത്ഥ ഭക്തനെ ഒഴിച്ച് മറ്റ് ഒരാള്‍ക്കും എന്നെ അറിയാന്‍ കഴിയില്ല. അറിയാന്‍ കഴിയാത്തതുകൊണ്ട്
”ന മാം ഭജൃതേ”
(എന്നെ ഭജിക്കുന്നുമില്ല.)
ഭക്തിയില്ലാത്ത മനുഷ്യനോ ദേവനോ മഹര്‍ഷിയോ ശ്രീകൃഷ്ണഭഗവാനെക്കുറിച്ച് കേള്‍ക്കാനോ, ചിന്തിക്കാനോ ഒരുങ്ങുന്നില്ല. അതിനാല്‍ അറിയാന്‍ കഴിയുന്നില്ല, ഭഗവാനെ ഭജിക്കുന്നുമില്ല എന്ന് ശങ്കരാനന്ദന്‍ എന്ന ആചാര്യന് അഭിപ്രായപ്പെടുന്നു.
ഭാഗവതാചാര്യന്‍ കാനപ്രം കേശവന് നമ്പൂതിരി 9961157857
പ്രതികരിക്കാൻ ഇവിടെ എഴുതുക: