ന്യൂദല്‍ഹി: ചരക്കു സേവന നികുതി ജൂലൈ 1 മുതല്‍ രാജ്യത്ത് നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ജിഎസ്ടി, സംയോജിത ജിഎസ്ടി കരട് നിയമം എന്നിവ ദല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചു.
കേന്ദ്രസര്‍ക്കാരും ചില സംസ്ഥാന സര്‍ക്കാരുകളും തമ്മിലുള്ള പ്രധാന തര്‍ക്ക വിഷയമായ ചെറുകിട ഹോട്ടലുകളിലെയും റെസ്റ്റോററന്റുകളിലെയും നികുതി ഘടനയിന്മേലും ജിഎസ്ടി കൗണ്‍സില്‍ യോഗം ധാരണയിലെത്തി. അഞ്ചു ശതമാനമായിരിക്കും ഇനി നികുതി നല്‍കേണ്ടത്. ഹോട്ടല്‍ ഭക്ഷണച്ചിലവില് വലിയ ഇളവാണ് ഇതോടെ ഉണ്ടാകാന്‍ പോകുന്നത്. അഞ്ചു ശതമാനത്തില്‍ രണ്ടര ശതമാനം വീതം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിക്കും. പ്രതിവര്‍ഷം 50ലക്ഷം രൂപ വരെ വരുമാനമുള്ള ഹോട്ടലുകള്ക്കാണിത്.
കേന്ദ്ര ജിഎസ്ടിയുടെ അന്തിമ കരടിന് ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കിയതിന് പിന്നാലെ സംസ്ഥാന ജിഎസ്ടി, കേന്ദ്രഭരണപ്രദേശ ജിഎസ്ടി എന്നിവ പാസാക്കാനും തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ച് 16ന് മുമ്പായി ഇവ പാസാക്കും. കേന്ദ്ര ജിഎസ്ടി വഴി ചരക്കു സേവനങ്ങള്‍ക്ക് മേല്‍ എക്സൈസ് ഡ്യൂട്ടിയും സേവന നികുതിയും ഉള്‍പ്പെടുത്തി നികുതി പിരിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് അധികാരം വന്നുചേര്‍ന്നിട്ടുണ്ട്.
സംസ്ഥാനാനന്തര വിതരണങ്ങളുമായി ബന്ധപ്പെട്ട സംയോജിത നികുതിയുടെ കരട് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംപാദം അടുത്തയാഴ്ച ആരംഭിക്കുമ്പോള്‍ പരിഗണനയ്ക്കെത്തുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. കേന്ദ്രഭരണ പ്രദേശങ്ങളിലെ ജിഎസ്ടി കരടും പാര്‍ലമെന്റ് പാസാക്കണം.
വാറ്റും മറ്റു സംസ്ഥാന നികുതികളും ഉള്‍പ്പെടുത്തിയ നികുതി പിരിക്കുന്നതിനുള്ള സംസ്ഥാന ജിഎസ്ടി നിയമം എല്ലാ സംസ്ഥാന നിയമസഭകളും പാസാക്കേണ്ടതുണ്ട്. അഞ്ച്, 12, 18, 28 എന്നീ നിരക്കുകളിലാകും ഇനി മുതല്‍ രാജ്യം മുഴുവനും വിവിധ ചരക്കു സേവനങ്ങള്‍ക്ക് നികുതി ഈടാക്കുന്നത്.
സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ട 26 നിര്‍ദ്ദേശങ്ങളാണ് കേന്ദ്രം അംഗീകരിച്ചത്. ഇതില്‍ പശ്ചിമബംഗാള്‍ ധനമന്ത്രി അമിത് മിത്ര സന്തോഷം പ്രകടിപ്പിച്ചു. ജിഎസ്ടി നടപ്പാക്കുന്നതു വഴി വരുമാന നഷ്ടമുണ്ടാകുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന കേന്ദ്രനിലപാടും ജിഎസ്ടി യാഥാര്‍ത്ഥ്യമാക്കുന്നതിന് സഹായിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: