ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ അഴുകി ദുര്‍ഗന്ധം വമിക്കുന്നു. മറവു ചെയ്യേണ്ട പഞ്ചായത്ത് അധികൃതര്‍ ഉദാസീനത കാട്ടുന്നതായി ആക്ഷേപം.
നാല് അജ്ഞാത മൃദേഹങ്ങളാണ് ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്നത്. നാലു ദിവസത്തില്‍ കൂടുതല്‍ എംബാം ചെയ്യാതെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചാല്‍ അഴുകുമെന്ന് ആശുപത്രി അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു. ബന്ധുക്കളെ കണ്ടെത്താത്തതിനാല്‍ മൃതദേഹം മറവു ചെയ്യാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.
മൃതദേഹം മറവ് ചെയ്യണമെങ്കില്പോലീസിലും, ഗ്രാമപഞ്ചായത്തിലും അറിയിക്കണമെന്നാണ് നിയമം. മറവു ചെയ്യേണ്ട പണം മുടക്കേണ്ടത് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ആണ്. മൃതദേഹം സംസ്ക്കരിക്കുന്നതിന് ചുടുകാട്ടില്‍ എത്തിയ്ക്കാന്‍ രണ്ടു പേരെങ്കിലും വേണം. ഇതിനുള്ള കൂലിയും പഞ്ചായത്ത് നല്‍കണം.
എന്നാല്‍ ഇതു സംബന്ധിച്ച് പഞ്ചായത്തിന് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് സി. പ്രദീപ് പറഞ്ഞു. അജ്ഞാത മൃതദേഹങ്ങള്‍ സംസ്ക്കരിക്കുന്നതിന് ആവശ്യമായ ഫണ്ടും ആള്‍ക്കാരും പഞ്ചായത്തിനുണ്ട്. ആറു മാസം മുമ്പ് മൂന്ന് മൃതദേഹങ്ങള്‍ പഞ്ചായത്ത് സംസ്ക്കരിച്ചിരുന്നു. ആശുപത്രി അധികൃതര്‍ ഉദാസീനത കാട്ടുകയാണ്. ഇതു സംബന്ധിച്ച് ആശുപത്രി ആധികൃതരില് നിന്ന് അറിയിപ്പ് ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും പ്രദീപ് വ്യക്തമാക്കി.
ആശുപത്രി മോര്‍ച്ചറിയില്‍ പതിനാറു ഫ്രീസറുകളാണ് ഒരേ സമയം പ്രവര്‍ത്തിക്കുന്നത്. നിയമക്കുരുക്ക് ഒഴിവാക്കി ഇവിടെ സൂക്ഷിച്ചിരിക്കുന്ന അജ്ഞാത മൃതദ്ദേഹങ്ങള്‍ മറവു ചെയ്യാന്‍ നടപടി വേണമെന്ന് ആവശ്യം ഉയരുന്നു. രൂക്ഷമായ ദുര്‍ഗന്ധം മൂലം ആശുപത്രി പരിസരത്ത് എത്താന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. രോഗികളും ഡോക്ടര്‍മാര്‍ അടക്കം ആശുപത്രി ജിവനക്കാരും ഏറെ ബുദ്ധിമുട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: