ആലപ്പുഴ: കൊട്ടിയൂരില്‍ വൈദികന് പതിനാറു വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം വാര്‍ത്തകളില്‍ നിറയുമ്പോള്‍ ആറു വര്‍ഷം മുന്‍പ് ചങ്ങനാശേരി അതിരൂപതയുടെ ലഹരി വിമുക്ത കേന്ദ്രത്തില്‍ സണ്‍ഡേ സ്ക്കൂള് വിദ്യാര്‍ത്ഥിനി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം വിസ്മൃതിയില്‍.
2010 ഒക്ടോബര്‍ 17നാണ് കളര്‍കോട് കൈതവന ഏഴരപറയില്‍ ബെന്നിയുടെയുടെയും സുജയുടെയും മകള്‍ ശ്രേയ(12)യെ ലഹരിവിമുക്ത കേന്ദ്രമായ കൈതവന അക്സപ്റ്റ് കൃപാഭവനിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈതവന പള്ളിയുടെ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ ശ്രേയ യഹുദിയ 2010 എന്ന പേരില്‍ സംഘടിപ്പിച്ച വ്യക്തിത്വ വികസനക്ലാസില്‍ പങ്കെടുക്കാനെത്തിയതായിരുന്നു.
ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് തൃപ്തികരമല്ലെന്നു പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ 2011 ആഗസ്റ്റില്‍ സിബിഐക്ക് കേസ് വിട്ടു. എന്നാല്‍ പ്രഖ്യാപനമുണ്ടായതല്ലാതെ യാതൊരു അന്വേഷണവും നടന്നില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ മേല്‍നോട്ടം ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റിന് കൈമാറി ഹൈക്കോടതി ഉത്തരവിട്ട് ഏതാനും ആഴ്ചകള്‍ക്കിടെ സംസ്ഥാന സര്‍ക്കാര്‍ രഹസ്യമായി സിബിഐ അന്വേഷണം പ്രഖ്യാപിച്ചതില്‍ ദുരൂഹതയുണ്ട്.
നേരത്തെ കൃപാഭവന്റെ ചുമതലക്കാരടക്കം 120ഓളം പേരില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നു. ഇതില്‍ പലരുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടായിരുന്നു. സംശയത്തിന്റെ നിഴലിലുള്ള കൃപാഭവന് ഡയറക്ടര്‍ ഫാ. മാത്തുക്കുട്ടിയെ നാര്‍ക്കോ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ക്രൈംബ്രാഞ്ച് ആലപ്പുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും ഫാ. മാത്തുക്കുട്ടി സമ്മതം നല്കാതിരുന്നതിനാല് കോടതി അന്ന് അനുവാദം നല്‍കിയില്ല.
സിസ്റ്റര്‍ അഭയ കേസില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ വിധിയാണ് ഈ കേസില്‍ വൈദികന് തുണയായതെന്നതാണ് ശ്രദ്ധേയം. തുടക്കത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് കേസ് അട്ടിമറിക്കലിന് ഒത്താശ ചെയ്തത്. ഇന്‍ക്വസ്റ്റ് പോലും ചെയ്യാതെയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. കുളത്തില്‍ നിന്ന് ലഭിച്ച മൃതദേഹത്തില്‍ മുഖത്തും മറ്റും കടിച്ച പാടുകളുണ്ടായിരുന്നെങ്കിലും അതുപോലും രേഖപ്പെടുത്താന്‍ പോലീസ് തയ്യാറായിരുന്നില്ല. ശ്രേയയുടെ ചുണ്ടിന് കീഴില്‍ പല്ലുകൊണ്ടുള്ള ആഴത്തിലുള്ള ക്ഷതമുള്ളതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. വ്യാപകമായ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറിയത്.
സിബിഐയ്ക്ക് അന്വേഷണ ചുമതല കൈമാറിയതായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ കബളിപ്പിച്ച സാഹചര്യത്തില്‍ പൊതുപ്രവര്‍ത്തകനായ വേണുഗോപാലന്‍ നായര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ആലപ്പുഴ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ആരോപണ വിധേയരെ സംരക്ഷിക്കുന്നതായിരുന്നു. പെണ്‍കുട്ടി കുളത്തില്‍ വീണ് മരിച്ചത് സ്ഥാപനത്തിന്റെ ഡയറക്ടര്‍ കൂടിയായ ഫാ. മാത്തുക്കുട്ടി, സിസ്റ്റര്‍ സ്നേഹ എന്നിവരുടെ അശ്രദ്ധ മൂലമാണെന്നും, ഇവിടെ രാത്രിയില്‍ വാച്ചറെ നിയമിച്ചിട്ടില്ലെന്നും, മതിയായ വെളിച്ചം ഇല്ലാതിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇരുവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കുറ്റം ചുമത്തുമെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
എന്നാല്‍ മറ്റു കുട്ടികള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടി എങ്ങനെ കുളത്തിലെത്തി തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് അന്വേഷണസംഘം ഉത്തരം നല്‍കിയില്ല. വേണുഗോപാല്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഈ റിപ്പോര്‍ട്ട് ഹൈക്കോടതിയിലും സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് നടപടി പ്രതികളെ സംരക്ഷിക്കുന്നതാണെന്നും പ്രതികള്‍ക്കെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്നും അദ്ദേഹം വാദിച്ചിരുന്നു. ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തണമെന്നും അഭ്യര്‍ത്ഥിച്ചു. ഈ സാഹചര്യത്തില്‍ ആലപ്പുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ തുടര്‍ന്നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ജസ്റ്റീസ് വിജയരാഘവന് ഉത്തരവായി. സത്യം കണ്ടെത്താന്‍ സിബിഐ അന്വേഷണം അത്യാവശ്യമാണെന്ന വേണുഗോപാലന്‍ നായരുടെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍ ഈ മാസം 20ന് ആഭ്യന്തര സെക്രട്ടറി. സിബിഐ ഡയറക്ടര്‍ എന്നിവര്‍ നേരിട്ട് ഹാജരാകാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: