കോഴിക്കോട്: കമ്യൂണിസ്റ്റ് ക്രൂരത നേരിട്ട് മരണം വരിച്ച ഇരയ്ക്കെതിരെ സിപിഎം മുഖപത്രത്തിന്റെ നുണപ്രചാരണവും. സിപിഎമ്മുകാര്‍ ചുട്ടുകൊന്ന പാലക്കാട് കഞ്ചിക്കോട്ടെ വിമലാദേവിക്കെതിരെയാണ് സിപിഎം മുഖപത്രം നുണപ്രചാരണവുമായി ഇറങ്ങിയിരിക്കുന്നത്. ഡിസംബര്‍ 28ന് രാത്രി സിപിഎം അക്രമികള്‍ വീടിന് തീവെച്ച സംഭവത്തിലാണ് വിമലാദേവി കൊല്ലപ്പെടുന്നത്. ഭര്ഹൃസഹോദരന് രാധാകൃഷ്ണനും അക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ അജ്ഞാതര്‍ ആണ് ബൈക്കിന് തീയിട്ടതെന്നും ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കാനിടയായത് തീയണക്കാന്‍ ശ്രമിക്കുമ്പോഴാണെന്നും സിപിഎം പത്രം പറയുന്നു.
അക്രമത്തില്‍ പങ്കെടുത്ത മുഖ്യപ്രതി കോങ്ങാട് പാര്‍ട്ടി ഗ്രാമത്തില്‍ വെച്ചാണ് പിടിയിലായത്. സ്ഥലത്തെത്തിയ പോലീസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്താനും സിപിഎമ്മുകാര്‍ ശ്രമം നടത്തിയിരുന്നു. പുലര്‍ച്ചെ വീടിന് തീവെച്ച് കുടുംബത്തെ മുഴുവന്‍ ചുട്ടുകരിക്കാന്‍ നടത്തിയ ക്രൂരതയെ ന്യായീകരിച്ചുകൊണ്ടാണ് പത്രം വാര്‍ത്ത നല്‍കിയത്. വീടിന് തീപിടിക്കുമ്പോള്‍ കെടുത്താന്‍ ശ്രമിച്ചുവെന്ന കുറ്റമാണ് വീട്ടുകാരുടെ നേരെ പാര്‍ട്ടി പത്രം ചുമത്തിയത്. ബൈക്കുകള്‍ക്ക് തീവെച്ചതിനെ തുടര്‍ന്നാണ് വന്‍ തീപ്പിടിത്തമുണ്ടായത്. ഇത് അക്രമികള്‍ ബോധപൂര്‍വം ചെയ്തതാണെന്ന് വ്യക്തം.
മുഖ്യമന്ത്രി പിണറായി വിജയന്റെ ചുമതലയിലുള്ള ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള ക്രൈം ബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്. ഇതില്‍ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തു. എന്നിട്ടും അജ്ഞാതരാണ് വീടിന് തീ വെച്ചതെന്ന് പ്രചരിപ്പിക്കുന്ന സിപിഎം പത്രം അറസ്റ്റ് ചെയ്യപ്പെട്ട സിപിഎം നേതാക്കളെകുറിച്ച് മൗനം പാലിക്കുകയും നുണപ്രചരിപ്പിക്കുകയും ചെയ്യുന്നു. രാധാകൃഷ്ണന്റെ സഹോദരന് കണ്ണന് ബിജെപിയില്‍ സജീവമല്ലെന്നാണ് സിപിഎം കണ്ടെത്തിയിരിക്കുന്നത്.
കണ്ണന് ബിജെപിയില്‍ കടുത്ത ശത്രുതയുണ്ടെന്ന നുണയും പത്രം പ്രചരിപ്പിക്കുന്നു. വിമലാദേവിയുടെ ചിതാഭസ്മം വഹിച്ചുകൊണ്ട് സംസ്ഥാനത്തുടനീളം നടന്ന രണ്ട് ചിതാഭസ്മ നിമജ്ജനയാത്രകള് സിപിഎം നേതൃത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണ്. ഈ അങ്കലാപ്പിലാണ് സിപിഎം പത്രം പുതിയ നുണകളുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: