തൊടുപുഴ: കാരിക്കോട് തൂക്കം കഴിഞ്ഞ് മടങ്ങിയവര്‍ക്ക് നേരെ ഡിവൈഎഫ്ഐ ആക്രമണം. രണ്ട് ദളിത് യുവാക്കള്‍ക്ക് പരിക്കേറ്റു. തൊണ്ടിക്കുഴ ചെറുപ്ലായ്ക്കല് ജിത്തുമോന്, ബന്ധു ശാസ്താംപാറ സ്വദേശി രാഹുല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മര്‍ദ്ദനത്തിന് ശേഷം രാഹുലിനെ അക്രമികള്‍ കനാലിലേയ്ക്ക് എടുത്തെറിഞ്ഞു. ഇന്നലെ പുലര്‍ച്ചെ 2.30 ഓടെ ചാലംകോട് തൂക്കം ക്ഷേത്രത്തില്‍ പ്രവേശിച്ച ശേഷം ഇരുവരും വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
സംഭവത്തെക്കുറിച്ച് ജിത്തു പറയുന്നതിങ്ങനെ: വെള്ളിയാഴ്ച രാത്രി 11 മണിയോടെ ചാലംകോട് ക്ഷേത്രത്തില്‍ നിന്നുള്ള തൂക്കം ഇറങ്ങിയിരുന്നു. തൂക്കം രണ്ടുപാലത്തെത്തിയപ്പോള് പതിവില്ലാതെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ അന്യമതസ്ഥര്‍ തൂക്കച്ചാടേല് പിടിക്കാന്‍ എത്തിയിരുന്നു.
ഇതേച്ചൊല്ലി ഇവിടെ ചെറിയതോതില്‍ സംഘര്‍ഷമുണ്ടായി. പ്രശ്നം പറഞ്ഞൊതുക്കി മുന്നോട്ട് പോകുകയായിരുന്നു. കാരിക്കോട് അണ്ണാമലനാഥര്‍ ക്ഷേത്രത്തിന് സമീപത്ത് വെച്ച് ഇതേ സംഘത്തില്‍പ്പെട്ട നിരവധിപ്പേര്‍ കൂട്ടമായെത്തി തൂക്കച്ചാടേല് പിടിക്കുകയും കൂവി ബഹളംവയ്ക്കുകയും ചെയ്തു. ഇത് താന്‍ ഉള്‍പ്പെടെയുള്ള ചിലര്‍ ചോദ്യം ചെയ്യുകയും ഇവരെ മാറ്റിവിടുകയും ചെയ്തു. തുടര്‍ന്ന് 2 മണിയോടടുത്ത് തൂക്കം ക്ഷേത്രത്തില്‍ പ്രവേശിക്കുകയും ചെയ്തു. ഇതിന് ശേഷം താനും രാഹുലും വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
തൊണ്ടിക്കുഴ ക്ഷേത്രത്തിന്റെ ആര്‍ച്ചിന് സമീപം എത്തിയപ്പോള്‍ ഓട്ടോറിക്ഷയില്‍ പിന്തുടര്ന്നെത്തിയ ആറോളം വരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തങ്ങളുടെ ബൈക്ക് തടഞ്ഞ് ആക്രമിക്കുകയായിരുന്നു. രണ്ടുപാലം, ഉണ്ടപ്ലാവ് മേഖലയില്‍ നിന്ന് എത്തിയ ഇവരോട് കാര്യം തിരക്കിയപ്പോള്‍ ബൈക്കില്‍ നിന്നും വലിച്ച് ചാടിച്ച് നിലത്തിട്ട് ചവിട്ടുകയായിരുന്നുവെന്നും ജിത്തു പറയുന്നു.
അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ രാഹുലിനെ സമീപത്തെ കനാലിലേയ്ക്ക് എടുത്തെറിയുകയായിരുന്നു.
വെള്ളമുള്ളതിനാലാണ് രാഹുലിന്റെ ജീവന് രക്ഷപ്പെട്ടത്. കാലിന്റെ കണ്ണയ്ക്ക് പൊട്ടലേറ്റിട്ടുണ്ട്. പരിക്കേറ്റ ഇരുവരും കാരിക്കോട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. തൂക്കം കഴിഞ്ഞ മടങ്ങുകയായിരുന്ന മറ്റ് ആളുകളെയും രണ്ടുപാലത്ത് വച്ച് 12പേരടങ്ങുന്ന സംഘം ആയുധങ്ങളുമായി എത്തി ഭീഷണപ്പെടുത്തിയതായും നാട്ടുകാര്‍ പറയുന്നു. പരസ്യമായി വീട്ടില്‍ കയറി തല്ലുമെന്നും പറഞ്ഞ് എല്ലാവരുടെയും മുഖം പരിശോധിച്ചശേഷമാണ് കടത്തിവിട്ടത്. സംഭവത്തില്‍ പോലീസ് മൊഴിയെടുത്ത് കേസെടുത്തു.
ബിജെപി തൊണ്ടിക്കുഴ വാര്‍ഡ് ബൂത്ത് കമ്മിറ്റി പ്രസിഡന്റാണ് പരിക്കേറ്റ ജിത്തുമോന്. സിപിഎം നേതാവാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊണ്ട് തൂക്കം അലംകോലമാക്കാന്‍ ശ്രമിച്ചതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: