തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ കോളേജുകള്‍ക്ക് കടിഞ്ഞാണിടാന്‍ രൂപീകരിച്ച ഉന്നത വിദ്യാഭ്യാസ മേല്‍നോട്ട സമതിയെ നോക്കുകുത്തിയാക്കുന്നു. നെഹ്റു, ടോംസ്, തിരുവന്തപുരം ലോ അക്കാദമി കോളേജുകളുടെ വിഷയത്തല്‍ ഇതുവരെയും ഉന്നത വിദ്യാഭ്യാസ മേല്‍നോട്ടസമിതി ഇടപെട്ടിട്ടില്ല. മാത്രമല്ല കണ്ണൂര്‍-കരുണ മെഡിക്കല്‍കോളേജുകള്‍ക്കെതിരെ സുപ്രീംകോടതിയില്‍ നടക്കുന്ന കേസും സമിതി അട്ടിമറിച്ചെന്നാണ് വിവരം.
2016 ഡിസംബര്‍ 26 ന് സിപിഎം സഹചാരി ജസ്റ്റിസ് ആര്.രാജേന്ദ്രബാബു സമിതിയുടെ മൂന്നാമത്തെ അദ്ധ്യക്ഷനായി ചുമതലയേറ്റ് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് ടോംസ് കോളേജിനെതിരെ ഗുരുതര പരാതികള്‍ ഉയരുന്നത്. തൊട്ടുപിന്നാലെ നെഹ്റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ മരണം സംഭവിച്ചു. കേരളത്തെ പിടിച്ചുകുലുക്കിയ ലോ അക്കാദമി സമരം സമിതിയുടെ മൂക്കിന്തുമ്പില് നടന്നിട്ടും വിഷയത്തെകുറിച്ച് അന്വേഷിക്കുവാന്‍ പോലും തയ്യാറായില്ല. സ്വാശ്രയ കോളേജുകളില്‍ വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിക്കുന്ന നടപടി ഉണ്ടായാല്‍പോലും സ്വമേധയാ അന്വേഷണം നടത്തി നടപടിയെടുക്കാമെന്നിരിക്കെയാണ് ഉന്നത വിദ്യാഭ്യാസ മേല്‍നോട്ട സമിതി മൗനം പാലിച്ചത്.
ഇത്രയും രൂക്ഷമായ വിഷയങ്ങള്‍ ഉണ്ടായിട്ടും സമിതി മൗനം പാലിച്ചത് ദുരൂഹമാണ്. ലോ അക്കാദമിയില്‍ ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ അതിക്രമം നടക്കുന്നുവെന്ന് വ്യക്തമായ തെളിവുകള്‍ യൂണിവേഴ്സിറ്റി ഉള്‍പ്പെടെ കണ്ടെത്തിയിട്ടും ഉന്നത വിദ്യാഭ്യാസ മേല്‍നോട്ട സമിതി കണ്ടില്ലെന്ന് നടിച്ചു. സിപിഎം നേതൃത്വത്തിന്റെ ഇടപെടലാണ് ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് സമിതി പിന്തിരിയാന് കാരണമെന്ന് ആരോപണമുണ്ട്.
സമിതി മുന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.എം. ജയിംസ് കണ്ണൂര്‍ – കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം റദ്ദ്ചെയ്ത് മെരിറ്റ് ലിസ്റ്റില്‍ നിന്ന് പ്രവേശനം നടത്തിയതിനെതിരെ സുപ്രീംകോടതിയില്‍ നിലവിലുള്ള കേസും അട്ടിമറിക്കാന്‍ ശ്രമം നടക്കുകയാണ്. സമിതിയുടെ കേസ് സുപ്രീംകോടതിയില്‍ വാദിച്ചിരുന്ന അഡ്വ.വെങ്കിട്ട സുബ്രഹ്മണ്യത്തെ നീക്കം ചെയ്തു. ഇപ്പോള്‍ സുപ്രീം കോടതി അഭിഭാഷകനായ സിപിഎം സഹചാരിയെയാണ് കേസ് ഏല്പിച്ചിരിക്കുന്നത്. കൂടാതെ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ യോഗത്തില്‍ സമിതി അദ്ധ്യക്ഷന്‍ ഇതുവരെയും പങ്കെടുത്തിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ സമിതി മാനേജരും ഓഫീസിലെ സ്റ്റാഫുമാണ് പങ്കെടുത്തത്.
രണ്ട് മാസത്തിനുള്ളില്‍ കേരളത്തിലെ സ്വാശ്രയ കോളേജുകളില്‍ പ്രവേശനം നടക്കും. ഇത്തവണ മെഡിക്കല്‍ പ്രവേശനം നീറ്റില്‍ നിന്നുമായതിനാല്‍ മെരിറ്റ് സീറ്റ് അട്ടിമറിക്കപ്പെടുന്നുണ്ടോയെന്നും കൂടുതല്‍ ഫീസ്, തലവരിപ്പണം തുടങ്ങിയവ ആവശ്യപ്പെടുന്നുണ്ടോയെന്നുമുള്ള വിഷയങ്ങളും പരിശോധിക്കേണ്ടത് സമതിയാണ്. മാത്രമല്ല എഞ്ചിനീയറിംഗ്, പാരാമെഡിക്കല്‍ കോളേജുകളിലെ പഠന സൗകര്യവും ഫീസും പ്രവേശനവും സംബന്ധിച്ചു മേല്‍നോട്ടം വഹിക്കേണ്ടതും ഉന്നത വിദ്യാഭ്യാസ മേല്‍നോട്ട സമിതിയാണ്. ഇതിന്റെ പ്രാരംഭ നടപടികള്‍ പോലും പൂര്‍ത്തിയായിട്ടില്ല. സ്വാശ്രയ കോളേജുകളെ സഹായിക്കാനുള്ള സിപിഎം ഇടപെടലിന്റെ ഭാഗമാണ് സമിതിയെ നിശബ്ദമാക്കുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: