കൊയിലാണ്ടി: കൊയിലാണ്ടി കീഴരിയൂര്‍ തത്തം വെള്ളി പൊയിലില്‍ സിപിഎം അക്രമം ആര്‍എസ്എസ് കീഴരിയൂര്‍, മണ്ഡലം കാര്യവാഹ് സുധീഷ് (22) മാരകമായി വെട്ടേറ്റ് കോഴിക്കോട് മിഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആയുധധാരികളായ പത്തോളം പേര് സുധീഷിന്റെ വീട് വളഞ്ഞ് അക്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരായ കിഴക്കയില്‍ രാമകൃഷ്ണന്റെ മകന് രാഹുല്‍ (24) സൗഭാഗ്യയില്‍ ബാലന്റെ മകന് ബിനീഷ് (23), രാഹുല്‍ തെക്കെആവണികുഴി, ബിജെപി മണ്ഡലം സമിതി അംഗം വിനീഷ് എടച്ചിന്പുറത്ത് എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ദിവസമായി സുധീഷിന്റെ വീട്ടില്‍ കയറി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കുന്നുണ്ട്. കൊയിലാണ്ടി സിഐയുടെ അടുത്ത് പരാതി നല്‍കിയെങ്കിലും അദ്ദേഹം യാതൊരു നടപടിയും സ്വീകരിച്ചില്ല സുധീഷിനെയും മറ്റും അക്രമിക്കുമ്പോള്‍ പോലീസ് നടുവത്തൂരില്‍ ഉണ്ടായിരുന്നു. അക്രമിക്കാനുള്ള അവസരവും പോലീസ് ഒരുക്കി കൊടുക്കുകയായിരുന്നു.
തെക്കെ അവണികുഴിയില് ബാബുവിന്റെ മകന് സുധീഷ് യുവമോര്‍ച്ച ജില്ലാ കമ്മറ്റി അംഗം, എബിവിപി കൊയിലാണ്ടി നഗര്‍ പ്രസിഡണ്ട് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നല്ലൊരു സംഘാടകനായ സുധീഷിന്റെ പ്രവര്‍ത്തനത്തിന്റെ ഫലമായി നിരവധി യുവാക്കള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായി മാറി. ഇതില്‍ വിറളി പൂണ്ട സിപിഎം നേതാക്കളുടെ അനുമതിയോടെയാണ് അക്രമം നടന്നത്. ജോലി ആവശ്യാര്‍ത്ഥം നാളെ വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് അക്രമമുണ്ടായത്. അഞ്ച് പേരേയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിഗ്ധചികിത്സക്കായി മിഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.
സിപിഎം അക്രമത്തില്‍ കൊയിലാണ്ടി മണ്ഡലം ബിജെപികമ്മറ്റി പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ആധിഷ്, അബിന്‍ രാജ്, ഷാജി, വിനോദന്‍, ഗിരീശന്, രാജേന്ദ്രന്, സുനി എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: