മുണ്ടക്കയം: കേരളത്തിലെ ആദ്യത്തെ സ്മാര്‍ട്ട് സ്കൂളാകാന്‍ മുരിക്കുവയല്‍ സര്‍ക്കാര്‍ സ്കൂള്‍ ഒരുങ്ങുന്നു. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രോംപ്റ്റ് റെക്സ് മിഡില്‍ ഈസ്റ്റ് കമ്പനിയുടെ അനുഗ്രഹത്താലാണ് സ്കൂള്‍ ഈ പദവി നേടാന്‍ തയ്യാറാകുന്നത്. കമ്പനി സ്കൂളിനെ സൗജന്യമായാണ് ഹൈടെക് ആക്കുന്നത്. എംഎല്‍എയുടെ പ്രത്യേക താത്പര്യപ്രകാരമാണ് ഈ പദ്ധതിക്ക് സമ്മതിച്ചിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി സ്കൂള്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വത്കരിക്കും. കുട്ടികളുടെ സംരക്ഷണത്തിനായി തിരിച്ചറിയല്‍ കാര്‍ഡില്‍ പ്രത്യേക ചിപ്പ് ഘടിപ്പിക്കും. സ്കൂള്‍ ഗേറ്റില്‍ നിരീക്ഷണ സംവിധാനമൊരുക്കും. തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച വിദ്യാര്‍ത്ഥി സ്കൂള്‍ ഗേററിന് സമീപമെത്തുമ്പോള്‍ കുട്ടിയുടെ ഹാജര്‍ ഓട്ടോമാറ്റിക്കായി രേഖപ്പെടുത്തും. നിശ്ചയിച്ചിരിക്കുന്ന സമയത്തിനുളളില്‍ കുട്ടി ഗേറ്റ് കടന്നില്ലങ്കില് കുട്ടിഹാജരായില്ലയെന്ന സന്ദേശം രക്ഷിതാവിന്റെ മൊബൈല്‍ ഫോണില്‍ ലഭിക്കും. സ്കൂളില്‍ നിന്നുളള രേഖകളും ഈ സംവിധാനത്തിലൂടെ രക്ഷിതാക്കള്‍ക്ക് ലഭിക്കും. അന്താരാഷ്ട്ര നിലവാരമുളള കൊച്ചിയലെ ഒരു പ്രമുഖ സ്കൂളില്‍ മാത്രമെ ഇപ്പോള്‍ ഈ സംവിധാനം നിലവിലുള്ളു. അന്താരാഷ്ട്ര നിലവാരത്തില്‍ സ്കൂളുകളെ ഉയര്‍ത്തുന്നതിനായി ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി മുരിക്കുവയല്‍ സ്കൂളാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: