കൊട്ടാരക്കര: സൂപ്പര്‍ഫാസ്റ്റും സ്വകാര്യബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരണം നാലായി. മീയണ്ണൂരിലെ സ്വകാര്യമെഡിക്കല്‍ കേളേജില്‍ പ്രവേശിപ്പിച്ചിരുന്ന അടൂര്‍ പഴകുളം കൂട്ടുപ്പുറത്ത് വീട്ടില്‍ ഷഹാന ഹബീബ് (26) മരിച്ചതോടെയാണ് മരണസംഖ്യ നാലായത്. വെള്ളിയാഴ്ച രാത്രിയില്‍ മരിച്ച എല്ലാവരുടേയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.
പെരുമ്പാവൂര്‍ കുറുപ്പംചേരി രാജമംഗലം കൂട്ടിക്കല്‍ വീട്ടില്‍ രമ്യ (27), ചെന്നീര്‍ക്കര തെക്കുവിനാല് ജോയി വില്ലയില്‍ റോമി വര്‍ഗീസ് (27), ചങ്ങനാശ്ശേരി പൂതാരപ്പള്ളി ആലംചേരിയില് ലിന്‍സ് തോമസ് (26), എന്നിവരാണ് മരിച്ചത്. എല്ലാവരും തിരുവനന്തപുരം ഇന്‍ഫോസിസിലെ ജീവനക്കാരാണ്. പരിക്കേറ്റ 30 പേര് ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
വെള്ളിയാഴ്ച രാത്രി 7.10ന് എം.സി റോഡില്‍ വാളകം കമ്പംകോട്ട് വഞ്ചിമുക്കിലാണ് അപകടം. ഇന്‍ഫോസിസില്‍ നിന്ന് അങ്കമാലിയിലേക്ക് പോയ കെആസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും ആറ്റിങ്ങലിലേക്ക് പോയ ജനത എന്ന സ്വകാര്യബസുമാണ് കൂട്ടിയിടിച്ചത്. സൂപ്പര്‍ഫാസ്റ്റ് വെള്ളിയാഴ്ചകളില്‍ ടെക്നോപാര്‍ക്കില്‍ നിന്നുമുള്ള ജീവനക്കാര്‍ക്ക് വേണ്ടിയാണ് സ്പെഷ്യല്‍ സര്‍വ്വീസ് നടത്തുന്നത്. അപകടത്തില്‍പ്പെട്ട രണ്ട് ഡ്രൈവര്‍മാരുടേയും ലൈസന്‍സുകള്‍ മോട്ടോര്‍വാഹനവകുപ്പ് സസ്പെന്‍ഡ് ചെയ്തു.
ബസുകളുടെ ഫിറ്റ്നസും റദ്ദാക്കിയിട്ടുണ്ട്. സ്വകാര്യ ബസിന്റെ പെര്‍മിറ്റ് റദ്ദ്ചെയ്യാന്‍ ശുപാര്‍ശ നല്‍കികൊണ്ടുള്ള റിപ്പോര്‍ട്ടും നല്‍കിയതായി ആര്‍ടിഒ തുളസീധരന്‍പിള്ള അറിയിച്ചു. അപകടസ്ഥലം ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അനന്തകൃഷ്ണന് സന്ദര്‍ശിച്ചു. ഡ്രൈവര്‍മാര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: