ശ്രീനഗര്‍: കാശ്മീരില്‍ ഭീകരര്‍ നടത്തിയ വെടിവെയ്പ്പില്‍ ഏഴ് സിആര്‍പിഎഫ് ജവാന്മാര്ക്ക് പരിക്കേറ്റു. റെയ്നാവരി നഗരത്തില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ജവാന്മാരുടെ വാഹനത്തിന് നേരെ ബൈക്കിലെത്തിയ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി. ഈ പ്രദേശത്തെ സുരക്ഷാ ചുമതലയില്‍ ഏര്‍പ്പെട്ടിരുന്ന ജവാന്മാര്ക്ക് നേരെയായിരുന്നു ആക്രമണം.
പത്തുവര്‍ഷത്തിനിടെ ആദ്യമായാണ് ഈ മേഖലയില്‍ ഇത്തരം ആക്രമണം നടക്കുന്നത്. ഓട്ടോമാറ്റിക് ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമികളെ പിടികൂടാന്‍ മേഖലയില്‍ ശക്തമായ തെരച്ചില്‍ ആരംഭിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. മേഖലയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: