നോട്ട് നിരോധിച്ചതിനുള്ള ജനവിധിയാകും ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പെന്നാണ് പലരുടെയും കണക്കുകൂട്ടല്‍. ഫലം പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ, പരാജയം ബിജെപിയുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള പങ്കപ്പാടിലാണ് ബിജെപി ഇതരരെല്ലാം. എല്ലാ തെളിവുകളും എല്ലാ കണക്കുകളും എല്ലാ പരിണാമങ്ങളും ബിജെപിക്കനുകൂലമാണെങ്കിലും ഇതംഗീകരിക്കാന്‍ ഇക്കൂട്ടര്‍ക്ക് വലിയ ബുദ്ധിമുട്ട്.
രാജ്യം കണ്ട ഏറ്റവും വലിയ പകല്കൊള്ളകള്ക്ക് കൂട്ടുനിന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നോട്ട് നിരോധിച്ചതിനുശേഷം, അത് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുമെന്നു പറഞ്ഞു. ”നിയമവല്‍ക്കരിക്കപ്പെട്ട കൊള്ള, സംഘടിതമായ കുംഭകോണം” എന്നദ്ദേഹം 500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ചതിനെ വിശേഷിപ്പിച്ചു. എന്നാല്‍ എന്തായിരുന്നു ഫലം?
സാമ്പത്തിക രംഗം തകര്‍ന്നില്ല. ഫെബ്രുവരി 28 ന് പുറത്തുവന്ന കണക്കനുസരിച്ച് നോട്ട് നിരോധിച്ച കാലഘട്ടത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 7.1 ശതമാനം വളര്‍ന്നു. ഇത് ഇതിന് മുന്‍പുള്ള മൂന്നുമാസത്തെ വളര്‍ച്ചയില്‍നിന്ന് അരശതമാനം കൂടുതലാണ്. പ്രവചിക്കപ്പെട്ട തരത്തിലുമുള്ള വലിയ സാമ്പത്തിക മാന്ദ്യമോ, തൊഴില്‍ നഷ്ടമോ ഉണ്ടായില്ല. ബാങ്കുകളിലും സര്‍ക്കാര്‍ ഖജനാവിലും ധനം കുന്നുകൂടി. വലിയൊരളവുവരെ കള്ളപ്പണവും കള്ളനോട്ടും അപ്രത്യക്ഷമായി. വിലയും പലിശയും കുറയുകയും ചെയ്തു. സാമ്പത്തിക പണ്ഡിതരെന്ന് പറയുന്ന പലരും പറഞ്ഞതരത്തിലുള്ള യാതൊരു സാമ്പത്തിക, സാമൂഹ്യ അസ്വസ്ഥതയും നവംബര്‍ 8, 2016 നുശേഷം ഉണ്ടായിട്ടില്ല.
നവംബര്‍ 8 ന് ശേഷം നടന്ന എല്ലാ ജനവിധികളും ബിജെപിക്ക് അനുകൂലമായിരുന്നു. നോട്ട് നിരോധിച്ചതിനെ എതിര്‍ത്തവര്‍, അതിനെതിരായ സമരമുറകളും സഖ്യങ്ങളും പ്രഖ്യാപിച്ചവര്‍ എല്ലാം തോറ്റു തുന്നംപാടി. ഈ പശ്ചാത്തലത്തിലാണ്, ഉത്തര്‍പ്രദേശില്‍ നോട്ട് നിരോധനത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിച്ചിരുന്നവര്‍, ഇത് ബിജെപിയുടെ വാട്ടര്‍ലൂ ആകുമെന്ന് പറഞ്ഞ് ഇതിന്റെ പേരില്‍ ജനവിധി തേടാന്‍ നരേന്ദ്രമോദിയെ വെല്ലുവിളിച്ചവര്‍, പെട്ടെന്ന് തടയും അടവും മാറ്റിയത്. വീണ്ടും വിഷയം അഭിപ്രായ സ്വാതന്ത്ര്യമായി. കശ്മീരിലെ വിഘടനവാദികള്‍ക്കും പാക്കിസ്ഥാനും അനുകൂല മുദ്രാവാക്യങ്ങളായി. കാമ്പസ്സുകളില്‍ അരാജകത്വവും ദേശദ്രോഹചിന്താഗതിയും വളര്‍ത്താനുള്ള തന്ത്രങ്ങളായി. ഇതിന് ഒരു വീരചരമമടഞ്ഞ ജവാന്റെ പുത്രി ഗുര്‍മെഹര്‍ കൗറിനെയും കൂട്ടുപിടിച്ചു. ഈ ഗൂഢതന്ത്രം, അരുണ്‍ ജെയ്റ്റ്ലിയുടെ ഭാഷയില്‍ പറഞ്ഞാല്‍, അക്രമകാരികളുടെയും ദേശവിരുദ്ധരുടെയും ഐക്യമുന്നണി.
ഇതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിന് മുന്‍പ് നവംബര്‍ 8 മുതലിങ്ങോട്ടുള്ള ജനവിധി പരിശോധിക്കുക. ഏറ്റവും ഒടുവില്‍ വന്നത് ഫെബ്രുവരി 26 ല്‍ ഒറീസയിലെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ്. ഇവിടെ നവീന്‍ പട്നായിക്കിന്റെ ബിജെഡിയാണ് ഏറെ വര്‍ഷങ്ങളായി ഭരണത്തില്‍. രണ്ടാം സ്ഥാനത്ത് മുഖ്യപ്രതിപക്ഷമായി കോണ്‍ഗ്രസായിരുന്നു. നവീന്‍ അജയ്യനെന്ന് ഇതുവരെ കണക്കാക്കിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചിരുന്ന 36 സീറ്റുകളുടെ സ്ഥാനത്ത് ഇപ്പോള്‍ ബിജെപിക്ക് 306 സീറ്റാണ് കിട്ടിയത്. കോണ്‍ഗ്രസ് കേവലം 46 സീറ്റുമായി മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. നവീന്‍ പട്നായക്കിന്റെ കക്ഷിക്ക് 412 സീറ്റു കിട്ടിയപ്പോള്‍ പഴയതില്‍നിന്ന് ആ കക്ഷിയുടെ ശക്തി, ഏതാണ്ട് 40 ശതമാനം കുറഞ്ഞു. പകുതിയോളം, തദ്ദേശസ്ഥാപനങ്ങളില്‍ ആദ്യമായി ബിജെപി അധികാരം പിടിച്ചു. 2019 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെഡിയെ മുട്ടുകുത്തിക്കാന്‍ ബിജെപിക്ക് കഴിയുമെന്ന് നിരീക്ഷകര്‍ പ്രവചിച്ചുതുടങ്ങി. വാസ്തവത്തില്‍ ബിജെപി പ്രതീക്ഷിച്ചതല്ല ഇത്രയും വലിയ ഒറീസ്സ വിജയം. ഇവിടുത്തെ കോണ്‍ഗ്രസിന്റെ തകര്‍ച്ചയാണ് കൂടുതല്‍ അതിശയിപ്പിച്ചതും. വലിയ വിജയാഹ്ലാദത്തിലാണ് ബിജെപി. ഇതെഴുതുമ്പോള്‍ ദല്‍ഹി ഗുരുദ്വാര പ്രബന്ധക്ക് കമ്മറ്റിയിലേക്ക് (എസ്ജിപിസി) ഫെബ്രുവരി 28 ന് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലമറിഞ്ഞു. ഇവിടെ കോണ്‍ഗ്രസ് അനുകൂലികള്‍ ഏഴ് സീറ്റില്‍ ജയിച്ചപ്പോള്‍ അകാലി (ബാദല്‍) ബിജെപി അനുകൂലഘടകത്തിന് 35 സീറ്റുകിട്ടി. ഇവിടെയും കോണ്‍ഗ്രസ് നിലംപറ്റി.
രണ്ടാഴ്ചമുന്പ് ദല്‍ഹി യൂണിവേഴ്സിറ്റി ടീച്ചേഴ്സ് കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ബിജെപി വലിയ നേട്ടമുണ്ടാക്കി. ഇവിടെയും പരാജയപ്പെട്ടത്, കോണ്‍ഗ്രസ്-ഇടത് സ്ഥാനാര്‍ത്ഥികള്‍. ഈ കൗണ്‍സില്‍ യൂണിവേഴ്സിറ്റി ഭരണം നിയന്ത്രിക്കുന്ന അവകാശ സമിതിയാണ്. ഇവിടെ ഏറെനാളായി ബിജെപി അനുകൂലികള്‍ ന്യൂനപക്ഷമായിരുന്നു.
ഇതിനൊക്കെ ഉപരിയാണ് മഹാരാഷ്ട്രയില്‍ ഫെബ്രുവരി 23 ന് ബിജെപി കൊയ്തെടുത്ത വിജയം. ഇവിടെ തകര്‍ന്നത് കോണ്‍ഗ്രസും, എന്‍സിപിയും. ബിജെപി മഹാരാഷ്ട്രയിലെ ഗ്രാമപ്രദേശങ്ങളില്‍ വലിയ ശക്തിയല്ല എന്നാണ് ഇതുവരെ പ്രചരിപ്പിച്ചിരുന്നത്. ഇത്തവണത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ബിജെപിക്ക് ഒറ്റക്ക് ആകെ കിട്ടിയ സീറ്റ്, കോണ്‍ഗ്രസിനും എന്‍സിപിക്കും ശിവസേനക്കും മൊത്തം കിട്ടിയ സീറ്റിനെക്കാളേറെ. പൂന, ലാട്ടൂര്‍, നാഗ്പൂര്‍, ഉല്ലാസ് നഗര്‍, അമരാവതി, ചന്ദ്രനഗര്‍, പിംപ്രി, നാസിക്ക് ഷൊലാപൂര്, അകോള എന്നിങ്ങനെ പത്തില്‍ എട്ട് കോര്‍പറേഷനും ബിജെപി കയ്യടക്കി. മുംബൈയില്‍ ബിജെപിക്ക് 82 സീറ്റ് കിട്ടിയപ്പോള്‍ ശിവസേനക്ക് 84 സീറ്റ് കിട്ടി. കോണ്‍ഗ്രസിന് കേവലം 31 സീറ്റു നേടി തൃപ്തിപ്പെടേണ്ടിവന്നു. ഇവിടെയും, മറ്റെല്ലായിടത്തും പോലെ ബിജെപി ഒറ്റക്കായിരുന്നു മത്സരിച്ചത്.
കഴിഞ്ഞ കോര്‍പ്പറേഷനില്‍ 31 സീറ്റായിരുന്ന സ്ഥാനത്താണ് ബിജെപിക്ക് 82 സീറ്റ് കിട്ടിയത്. ശിവസേനക്ക് 75 സീറ്റുണ്ടായിരുന്നത് 84 ആയി. ഇതു കാണിക്കുന്നത് മഹാരാഷ്ട്ര പൂര്‍ണമായി കാവിമയമായി എന്നാണ്. ശിവസേനയും ബിജെപിയും പരസ്പരം മത്സരിച്ചതിന്റെപോലും നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ഇവരോടുള്ള ജനരോഷം എത്രയുണ്ടെന്ന് മനസ്സിലാക്കുക. 2014 ന് ശേഷം നടന്ന ഒരൊറ്റ തെരഞ്ഞെടുപ്പും കോണ്‍ഗ്രസ് ഇന്ത്യയില്‍ ഒരിടത്തും ജയിച്ചിട്ടില്ല. പറഞ്ഞുവന്നത് നോട്ട് നിരോധനത്തിനുശേഷമുള്ള കഥയാണ്. ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഉപതെരഞ്ഞെടുപ്പുകള്‍ ത്രിപുര, ബംഗാള്‍, ആസ്സാം, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നടന്നു. ഇതിലെല്ലാം നേട്ടമുണ്ടായി ബിജെപിക്ക്.
രാജസ്ഥാനിലെയും ഗുജറാത്തിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും 80 ശതമാനത്തിലധികം വിജയം ബിജെപി കൊയ്തു. ഇതെല്ലാം ഒരുതരത്തില്‍ പറഞ്ഞാല്‍ ദേശവ്യാപകമായ ഒരു ജനവിധിതന്നെ എന്നുവേണമെങ്കില്‍ പറയാം.
ഉത്തര്‍പ്രദേശില്‍ അഞ്ച് ഘട്ടം തെരഞ്ഞെടുപ്പ് ഇതിനകം കഴിഞ്ഞു. ഇനി നൂറില്‍ താഴെ സീറ്റുകളിലേക്കാണ് രണ്ടുഘട്ടമായി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ്. വിധി മാര്‍ച്ച് 11 ന്. ഒരു കാര്യം ഇതിനകം വ്യക്തമായിക്കഴിഞ്ഞു. ബിജെപി നല്ല ഭൂരിപക്ഷത്തോടെ ഇവിടെ അധികാരത്തിലെത്തും. എങ്ങനെയെങ്കിലും ഇവിടെ തൂക്കുനിയമസഭയെങ്കിലുമായാല് മതിയെന്നാണ് എതിരാളികളുടെ കണക്കുകൂട്ടല്‍.
നരേന്ദ്രമോദിയുടെ പൊതുയോഗങ്ങളില്‍ 2014 ല്‍ പോലും കാണാത്തത്ര ആവേശമാണ് അലതല്ലിയത്. രസകരമായ പല സംഭവങ്ങളും സാമൂഹ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പശ്ചിമ ഉത്തര്‍പ്രദേശില്‍ ഒരു ബൂത്തില്‍ വൃദ്ധയായ ഒരു മുസ്ലിം സ്ത്രീ മോദിയുടെ ചിഹ്നം തേടി പോളിങ്ഓഫീസറെ സമീപിച്ചു. പല സ്ഥലത്തും മുസ്ലിം വനിതകള്‍ ബിജെപിക്ക് വോട്ടുചെയ്യുമെന്ന ഭയം. ഉള്‍പ്രദേശങ്ങളില്‍ മുസ്ലിം വനിതകളെ ഈ ഭയം കാരണം വോട്ടുചെയ്യാന്‍ മുള്ളമാര്‍ സമ്മതിച്ചില്ല എന്നും വാര്‍ത്തകളുണ്ടായിരുന്നു. മുസ്ലിം വിഭാഗത്തില്‍പ്പെട്ട ഏറെ പ്രായം ചെന്ന വോട്ടര്‍മാരും മോദിക്ക് വോട്ടുചെയ്തു എന്ന് സംസാരം. ഉത്തര്‍പ്രദേശില്‍ 20 വര്‍ഷത്തിലധികമായി സമാജ്വാദിയും മായാവതിയും മാറിമാറി ഭരിക്കുകയാണ്. എന്നിട്ടും, ഇവിടെ മുസ്ലിംകളോട് വോട്ടിന്റെ രാഷ്ട്രീയവും വിവേചനവും കാണിക്കുന്നതല്ലാതെ ഇവരുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ഉന്നതിക്ക് ഇവരൊന്നും ചെയ്തിട്ടില്ല എന്ന ബോധോദയമാണ് പ്രായമായവരെ ബിജെപിയെ ഒന്നു പരീക്ഷിച്ചാല്‍ എന്താ എന്ന നിഗമനത്തിലെത്തിക്കുന്നതെന്നാണ് സംസാരം.
ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനത്തും മുസ്ലിംകള് സുരക്ഷിതരാണ്. ഗോവയില്‍ ക്രിസ്ത്യാനികളും ഇക്കാര്യം കണ്ടറിഞ്ഞു. ഇവിടെ ഉപമുഖ്യമന്ത്രി ക്രിസ്ത്യാനി ആയിരുന്നു. സ്കില്‍ ഇന്ത്യ, മുദ്ര എന്നീ പദ്ധതികളിലൂടെ ഏറെ ലാഭം മുസ്ലിം യുവാക്കള്‍ക്ക് ലഭിച്ചു. ഉത്തര്‍പ്രദേശില്‍ മാത്രം 25 ലക്ഷം കുടുംബങ്ങള്‍ക്കാണ് സൗജന്യ പാചകവാതകം ഇതിനകം വിതരണം ചെയ്തത്. മോദി പാപങ്ങളുടെയും അരക്ഷിതരുടെയും നിരാശ്രയരുടെയും, കാവല്ക്കാരന് എന്ന സന്ദേശമാണ് നോട്ട് നിരോധനത്തിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നത്. എല്ലാവരും രാഷ്ട്രീയനേട്ടവും സ്വത്തുകാര്യവും നോക്കുമ്പോള്‍ മോദി മാത്രം ജനങ്ങള്‍ക്കുവേണ്ടി, സ്വയം മറന്ന് അഹോരാത്രം പ്രവര്‍ത്തിക്കുന്നുവെന്ന സന്ദേശമാണിവിടെ ജനങ്ങളെ മോദിക്കുവേണ്ടി, ത്യാഗം സഹിക്കാന്‍ പ്രേരിപ്പിക്കുന്നത്.
രാഷ്ട്രീയമായി പറയുമ്പോള്‍ സ്ഥിരമായി ബിജെപിക്കെതിരായി വോട്ടുചെയ്തുപോന്ന, മറ്റ് പാര്‍ട്ടികളുടെ വോട്ട് ബാങ്കുകളില്‍ പോലും, വിള്ളലുണ്ടായി എന്നാണ് അഞ്ചുഘട്ടത്തിലെ തെരഞ്ഞെടുപ്പ് സൂചിപ്പിക്കുന്നത്. ഒരുവിഭാഗം മുസ്ലിങ്ങളും ജാട്ടുവിഭാഗവും മായാവതിക്കൊപ്പം. യാദവരും വലിയ ശതമാനം മുസ്ലിം വോട്ടര്‍മാരും അഖിലേഷിനൊപ്പം, പക്ഷെ സമാജ്വാദി അണികളിലും വിള്ളലും പൊട്ടിത്തെറിയും വ്യക്തമാണ്. മറ്റ് വിഭാഗങ്ങളധികവും വോട്ടുചെയ്തത് ബിജെപിക്കാണ്. ഈ നിരാശയാണ് സമനിലതെറ്റി പ്രചാരണത്തിന്റെ അവസാനമായപ്പോഴേക്കും അഖിലേഷ് പുലഭ്യം പറയാന്‍ തുടങ്ങിയത്. മോദിയെ ഗുജറാത്തി കഴുത എന്നുവരെ വിളിച്ചു. മോദിനുണ പറയുന്നു എന്നും ആരോപിച്ചു. യജമാനസ്നേഹമുള്ള, കഠിനാധ്വാനം ചെയ്യുന്ന, വലിയ നന്മകളുള്ള മൃഗമാണ് കഴുത എന്നും, താന്‍ ഈ രാജ്യത്തിന്റെ യജമാനന്മാരായ വോട്ടര്‍മാരുടെ യജമാന സ്നേഹവും നിസ്വാര്‍ത്ഥവുമായ കഴുതയാണെന്നും മോദി മറുപടി പറഞ്ഞപ്പോള്‍ നിറയാതെപോയ കണ്ണുകളില്ലായിരുന്നു.
മോദിയെ പുലഭ്യം പറയുന്നത് തിരിച്ചടിയാകുമെന്ന് മനസ്സിലായപ്പോള്‍ കമ്യൂണിസ്റ്റുകാരുടെയും വിഘടനവാദികളുടെയും കോണ്‍ഗ്രസിന്റെയും യുവവിഭാഗത്തെ ഇളക്കിവിട്ട് ജനശ്രദ്ധ തിരിക്കാനാണ് ദല്‍ഹിയില്‍ കാമ്പസ് വിവാദം ഉയര്‍ത്തിവിട്ടിരിക്കുന്നത്. ദേശദ്രോഹികളെ ഇളക്കിവിട്ട് അരാജകത്വം സൃഷ്ടിച്ച് ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കി, എബിവിപിയുടെ ഗുണ്ടായിസം എന്നു മുറവിളി കൂട്ടുന്നതിനുപിന്നിലെ ഗൂഢാലോചന ഉത്തര്‍പ്രദേശിലെ മുസ്ലിം ബാഹുല്യ മണ്ഡലങ്ങളിലെ വോട്ട് ധ്രുവീകരണമാണ്. ഒരാഴ്ച കഴിയുമ്പോള്‍ ഈ മുറവിളിയും നിലക്കും. പക്ഷേ ബിജെപി വിജയിച്ചാലും, അത് ജയമാണെന്നോ, ഇക്കൂട്ടര്‍ അടിച്ചേല്‍പ്പിക്കാന്‍ പാടുപെടുന്ന ആശയങ്ങളുടെ പരാജയമാണെന്നോ ഇവരാരും സമ്മതിക്കില്ല. എല്ലാ വിജയവും ഹിന്ദുധ്രുവീകരണമാണെന്നും പറഞ്ഞ് ഇവര്‍ തടിതപ്പും. നാണമില്ല ഇവര്‍ക്ക്, കണ്ണടച്ച് ഇരുട്ടാക്കാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: