തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതി പ്രകാരം കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിച്ച പദ്ധതികള്‍ക്കുള്ള ആദ്യഗഡുവായി 23.25 കോടി രൂപ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായ കുടുംബശ്രീ നഗരസഭകള്‍ക്ക് വിതരണം ചെയ്തു. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തൊടുപുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കല്‍പ്പറ്റ, കാസര്‍കോഡ് എന്നീ നഗരസഭകളില്‍ വീടുകള്‍ നിര്‍മിക്കുന്നതിനുള്ള ആദ്യഗഡുവാണ് നല്‍കിയത്. പ്രവര്‍ത്തന പുരോഗതിയുടെ അടിസ്ഥാനത്തില്‍ നഗരസഭകള്‍ക്കുള്ള തുടര്‍ ഗഡുക്കള്‍ വിതരണം ചെയ്യുന്നതാണെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ അറിയിച്ചു.
സംസ്ഥാനത്തെ 93 നഗരസഭകളിലും പദ്ധതി നടപ്പാക്കി വരുകയാണ്. 39 നഗരസഭകളിലായി 600.10 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതുവഴി 20,010 വീടുകള്‍ നിര്‍മിക്കാനാകും. ഇതിനു പുറമേ ഈ വര്‍ഷം കുറഞ്ഞത് 10,000 ഭവനങ്ങളുടെ നിര്‍മാണത്തിനുള്ള ധനസഹായം ലഭ്യമാക്കാനും കുടുംബശ്രീക്ക് കഴിയും. ഇതിനകം 2498 ഗുണഭോക്താക്കള്‍ക്ക് ആദ്യഗഡു വിതരണം ചെയ്തു. നാലായിരത്തോളം ഗുണഭോക്താക്കള്‍ക്ക് ബില്‍ഡിംഗ് പെര്‍മിറ്റും നല്കി.
മൂന്നു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കുന്നതിന് കേന്ദ്ര-സംസ്ഥാന-നഗരസഭാ ഗുണഭോക്തൃവിഹിതം ഉള്‍പ്പെടെ മൂന്നു ലക്ഷം രൂപ നല്കുന്ന ഗുണഭോക്തൃ കേന്ദ്രീകൃത ഭവനനിര്‍മാണം എന്ന ഘടകത്തിലുള്ള പദ്ധതികള്‍ക്കാണ് നിലവില്‍ അംഗീകാരം ലഭിച്ചിട്ടുള്ളത്. മാര്‍ച്ച് 31 നകം സംസ്ഥാനത്തെ മുഴുവന്‍ നഗരസഭകളുടെയും പദ്ധതി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. കൂടാതെ അടുത്ത വര്‍ഷം 40,000 ഭവനങ്ങളുടെ അംഗീകാരം ലഭ്യമാക്കുന്നതിനായി കുടുംബശ്രീ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: