രാജ്കോട്ട്: ഗുജറാത്തില്‍ വന്‍ കള്ളനോട്ട് വേട്ട. പിടിച്ചെടുത്തത് 4.49 കോടി രൂപ വിലമതിക്കുന്ന രണ്ടായിരത്തിന്റെ നോട്ടുകള്‍. കഴിഞ്ഞ ദിവസം ഗുജറാത്തിലെ രാജ്കോട്ടില്‍ നിന്നാണ് ഇത്രയും വലിയ കള്ളനോട്ട് ശേഖരം പോലീസ് കണ്ടെത്തിയത്.
ഗുജറാത്ത് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പണമിടപാടുകാരന് കേതന് ദേവിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പണം തട്ടിപ്പുമായി ബന്ധപ്പെട്ട് നിതിന്‍ അജാനി എന്നയാള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇയാള്‍ക്കെതിരെ പൊലീസ് അന്വേഷണം നടത്തിയത്. രണ്ടായിരം രൂപയുടെ 22,479 കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്.
പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ വ്യാജ നോട്ടുകള്‍ തന്റെ സംഘാംഗങ്ങള്‍ വഴി ചിലവഴിച്ചിട്ടുണ്ടെന്നും ദേവ് പൊലീസിന് മൊഴി നല്കി. തന്റെ ഉടമസ്ഥതയിലുള്ള കാറുകളിലും നോട്ട് ഒളിപ്പിച്ചതായി ഇയാള്‍ മൊഴി നല്‍കിയിരുന്നു. വാഹനം പരിശോധിച്ചപ്പോഴും കൂടുതല്‍ വ്യാജ നോട്ടുകള്‍ പൊലീസ് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: