വൈക്കം: അനധികൃത ചീനവലകള്‍ വൈക്കത്തെ കായലുകളില്‍ വ്യാപകമാകുന്നു. അനുവാദമില്ലാത്ത ചീനവലകള്‍ക്കെതിരെ ഫിഷറീസ് വകുപ്പ് നടപടി ആരംഭിച്ചെങ്കിലും തണ്ണീര്‍മുക്കം ബണ്ടിന്റെ തെക്കു-വടക്കുഭാഗങ്ങളിലായി നൂറോളം ചീനവലകള്‍ പ്രവര്‍ത്തിക്കുന്നു. വീട്ടാവശ്യത്തിനുള്ള വൈദ്യുതി ഉപയോഗിച്ച് 200 മീറ്ററോളം ഫൈബര്‍ കേബിള്‍ ഉപയോഗിച്ചാണ് ചീനവലകള്‍ പ്രവര്‍ത്തിക്കുന്നത്. കേരള ധീവരസഭ വൈക്കം താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി മുഖേന നല്കിയ പരാതിയില്‍ ചീനവലകളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കാന്‍ കെഎസ്ഇബിക്ക് കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഒരു ചീനവലകളിലും വൈദ്യുതി വിച്ഛേദിച്ചില്ല. ഫിഷറീസ് വകുപ്പ് പരിശോധന നടത്തിയപ്പോള്‍ എല്ലാ ചീനവലകളിലും വൈദ്യുതി ഉപയോഗിക്കുന്നുണ്ട്. 80 വാട്ട്സിന്റെ അഞ്ചും, ആറും ബള്‍ബുകള്‍ കത്തിച്ചാണ് രാത്രികാലങ്ങളില്‍ ചീനവല പ്രവര്‍ത്തിക്കുന്നത്. ഫിഷറീസ് നിയമം അനുസരിച്ച് നൂറ് വാട്ട്സില് കൂടുതല്‍ പ്രകാശമുള്ള ലൈറ്റുകള്‍ ഉപയോഗിക്കരുതെന്ന് നിയമം ഉണ്ടെങ്കിലും അതെല്ലാം ലംഘിക്കപ്പെടുകയാണ് ചെയ്യുന്നത്. അഞ്ചും, ആറും ബള്‍ബുകള്‍ ഒരുമിച്ചിടാവുന്ന ഹോള്‍ഡറുകള്‍ പ്രത്യേകമായി തയ്യാറാക്കിയാണ് വൈദ്യുതി ഉപയോഗിക്കുന്നത്. ചീനവലകള്‍ അഴിച്ചുമാറ്റാന്‍ ഫിഷറീസ് വകുപ്പ് നടത്തിയ ശ്രമം വൈദ്യുതി കാരണത്താല്‍ നിര്‍ത്തി വയ്ക്കേണ്ടിവന്നു. അനധികൃത ചീനവലകള്‍ക്കെതിരെ മത്സ്യത്തൊഴിലാളികളില്‍ നിന്നും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതാണ് ചീനവലകള്‍ എടുത്തു മാറ്റാന്‍ ഫിഷറീസ് ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചത്. കെഎസ്ഇബി അധികൃതര്‍ക്ക് ഫിഷറീസ് വകുപ്പ് രേഖാമൂലം കത്തു നല്‍കിയിട്ടുണ്ടെന്നും ഈ കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഫിഷറീസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ചീനവലകളിലെ അനധികൃതമായി എടുത്ത വൈദ്യുതി അടിയന്തിരമായി വിച്ഛേദിച്ചു കളയാന്‍ കെഎസ്ഇബി തയ്യാറാകണമെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെടുന്നു. ഒരാള്‍ക്ക് തന്നെ ഒന്നിലധികം ചീനവലകളുണ്ടെന്നും അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നതെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. വൈദ്യുതി ബോര്‍ഡ് നടപടി #െടുക്കാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംഘടനാപ്രതിനിധികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: