കോഴിക്കോട്: ജില്ലയില്‍ സിപിഎം ഏകപക്ഷീയമായ അക്രമം അഴിച്ചുവിടുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് പറഞ്ഞു. നാദാപുരം, കൊയിലാണ്ടി, കീഴരിയൂര്‍, താമരശ്ശേരി, പേരാമ്പ്ര, ബാലുശ്ശേരി തുടങ്ങി ജില്ലയിലെ നിരവധി പ്രദേശങ്ങളില്‍ സിപിഎം തേര്‍വാഴ്ച നടത്തുകയാണ്. സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ അക്രമിക്കുകയും പാര്‍ട്ടി ഓഫീസുകള്‍ തകര്‍ക്കുന്നതും സിപിഎം സ്ഥിരം ശൈലിയാക്കി മാറ്റിയിരിക്കുകയാണ്. നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകരാണ് പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നത്. സിപിഎം നേതാക്കള്‍ നടത്തുന്ന പ്രകോപനപരമായ പ്രസ്താവനകളാണ് അണികള്‍ക്ക് അക്രമത്തിന് പ്രേരണ നല്‍കുന്നത്. മനോനില തകരാറിലായ പോലെയാണ് സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ പ്രസ്താവനയിറക്കുന്നത്.
ജില്ലയില്‍ സമാധാനം നിലനിര്‍ത്താന്‍ മുന്‍കൈയ്യെടുക്കേണ്ട ഭരണകക്ഷിയായ സി.പി.എം തങ്ങളുടെ ഉത്തരവാദിത്വം മറന്നതുപോലെയാണ് പ്രവര്‍ത്തിക്കുന്നത്. പോലീസിലെ ഒരു വിഭാഗത്തെ കൂട്ടുപിടിച്ചാണ് സിപിഎം അക്രമത്തിന് നേതൃത്വം നല്‍കുന്നത്. അക്രമത്തിന്റെ പാത ഉപേക്ഷിച്ച് സമാധാനത്തിന്റെ പാത സ്വീകരിക്കാന്‍ സിപിഎം നേതൃത്വം അണികളെ പ്രേരിപ്പിക്കണം. ഭരണത്തിന്റെ തണലില്‍ അക്രമവുമായാണ് സിപിഎം പ്രവര്‍ത്തകര്‍ മുന്നോട്ടു പോകുന്നതെങ്കില്‍ ഗുരുതരമായ ഭവിഷ്യത്ത് നേരിടേണ്ടിവരും.
ജില്ലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സിപിഎം നേതൃത്വവും ജില്ലാഭരണകൂടവും മുന്‍കയ്യെടുക്കണം അല്ലാത്ത പക്ഷം ആത്മരക്ഷാര്‍ത്ഥം ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ബിജെപി നിര്‍ബന്ധിതരായി തീരുമെന്നും ടി.പി. ജയചന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: