മറയൂര്‍ : പോലീസ് നടത്തിയ പരിശോധനയില്‍ മറയൂരിലെ കരിമ്പിന്‍ത്തോട്ടത്തില്‍ നിന്നും കഞ്ചാവ് ചെടി പിടികൂടി. ഒരാള്‍ പിടിയില്‍. മറയൂര്‍ ദണ്ഡികൊമ്പ് കറശ്ശിനാലിലെ കരിമ്പിന് തോട്ടത്തില്‍ നിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. സമീപവാസിയായ മുരുകയ്യ (29) ആണ് പിടിയിലാത്. ഇടുക്കി ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട പരിശോധനയിലാണ് മൂന്ന് കഞ്ചാവ് ചെടികള്‍ കണ്ടെത്താനായത്.
കാന്തല്ലൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന ഒരാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. ഇത് ഇയാള്‍ മുരുകയ്യയുടെ അച്ഛനായ ചെങ്കിലപാണ്ടിയിക്ക് പാട്ടത്തിന് നല്കിയതായിരുന്നു. ഇയാളുടെ മൂന്ന് മക്കളിലൊരാളാണ് പിടിയിലായത്. 15 ഓളം ചെടികള്‍ ഉണ്ടായിരുന്നതായാണ് വിവരം ലഭിച്ചത്. ഇതില്‍ വലുപ്പം കൂടിയ ഒരു ചെടിയും കുറഞ്ഞ രണ്ട് ചെടിയുമാണ് കണ്ടെത്താനായത്. കഞ്ചാവ് പറിച്ച് മാറ്റിയതിന്റെ ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തിയതറിഞ്ഞ് പിടിയിി
ലായ പ്രതിയുടെ സഹായികള്‍ ഇവ നശിപ്പിച്ചതായാണ് പോലീസിന് ലഭിക്കുന്ന വിവരം. ഏകദേശം 15 ഏക്കറോളം വരുന്ന സ്ഥലത്ത് 9 മണിയോടയാണ് 10 പേരടങ്ങുന്ന പോലീസ് സംഘം പരിശോധനയ്ക്കെത്തുന്നത്.
4 മണിയോടടുത്താണ് ഇവിടെ നിന്നും കഞ്ചാവ് കണ്ടെത്താനാകുന്നത്. കരിമ്പ് വളര്‍ന്ന് നില്ക്കുന്നതിനാല് ഇതിനിടയിലൂടെ ഉള്ള നടത്തം പോലീസിന് വെല്ലുവിളിയായി. സ്ഥലത്തെ കുറിച്ച് കൃത്യമായ നിശ്ചയമില്ലാതതും പോലീസിനെ കുഴപ്പിച്ചു. ഇത്തരത്തില്‍ മറ്റിടങ്ങളിലും കഞ്ചാവ് കൃഷി നടക്കുന്നതായും വിവരമുണ്ട്. സംഭവത്തില്‍ മുരകയ്യക്കെതിരെ മറയൂര്‍ പോലീസ് കേസെടുത്തു.
അന്വേഷണം തുടര്‍ന്ന് വരികയാണെന്നും പരിശോധന തുടരുമെന്നും മൂന്നാര്‍ സിഐ പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മൂന്നാര്‍ ഡിവൈഎസ്പി അനിരുദ്ധന്റെ നിര്‍ദ്ദേശ പ്രകാരം സിഐ സാംജോസ്, എസ്ഐ പി ജിതേഷ്, മറയൂര്‍ എസ്ഐ ലാല്‍ സി ബേബി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: