കല്‍പ്പറ്റ: വയനാട് സിഡബ്ള്യുസി ചെയര്‍മാനും മാനന്തവാടി രൂപതയുടെ വക്താവുമായ ഫാ. അഡ്വ. തോമസ് ജോസഫ് തേരകത്തെ സിഡബ്ള്യുസി കമ്മിറ്റി ചെയര്മാന് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ കേരള സര്‍ക്കാര്‍ നടപടികള്‍ എടുക്കുന്നു എന്ന് കേട്ട സാഹചര്യത്തില്‍ അദ്ദേഹത്തെ രൂപതയുടെ വക്താവ് എന്ന സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതായി മാനന്തവാടി രൂപതയുടെ മെത്രാന്
മാര്‍ ജോസ് പൊരുന്നേടം ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. അദ്ദേഹത്തിന്റെ തസ്തിക സംബന്ധമായി അദ്ദേഹം എടുക്കുന്ന തിരുമാനങ്ങള്‍ക്ക് രൂപതയുമായി ബന്ധമൊന്നുമില്ലെങ്കിലും ഇത്തരം വീഴ്ചവരുത്തി എന്ന് ആരോപിക്കപ്പെടുന്ന ഒരാള്‍ വക്താവായി തുടരുന്നത് അനുചിതമാണ് എന്ന് രൂപതാനേതൃത്വം കരുതുന്നു എന്ന് ബിഷപ്പ് പൊരുന്നെടം പറയുന്നു.
ബാലപീഡനക്കേസുകളില്‍ സഭ ഇരയുടെ കൂടെ നില്‍ക്കണം എന്ന മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശം മാനന്തവാടി രൂപതയുടേയും നിലപാടാണ്. ഫാ. റോബിന് വടക്കഞ്ചേരി ഉള്‍പ്പെട്ട ബാലപീഡനക്കേസില്‍ രൂപത എന്നും ഇരയുടെ കൂടെത്തന്നെ നില്ക്കാന് പ്രതിജ്ഞാബദ്ധമാണ്.
എന്നാലും കേസന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ കേസിനെ സ്വാധീനിക്കാനും അട്ടിമറിക്കാനും വേണ്ടിയാണ് എന്ന ആരോപണം ഉന്നയിക്കപ്പെടും എന്നതിനാല്‍ കുട്ടിയുമായോ വീട്ടുകാരുമായോ ബന്ധപ്പെടാനുള്ള സാഹചര്യം അല്ല ഇപ്പോള്‍ എന്ന് രൂപത കരുതുന്നു.
കുറ്റങ്ങള്‍ ചെയ്യുന്നവര്‍ നിയമപരമായി ശിക്ഷാനടപടികള്‍ക്ക് വിധേയരാകുക തന്നെ വേണം. ഇപ്പോള്‍ അറിയപ്പെട്ടവര്‍ കൂടാതെ ഇനിയുണ്ടെങ്കില്‍ അവരും നിയമത്തിന്റെ മുമ്പില്‍ കൊണ്ടു വരപ്പെടണം. അതിനെല്ലാം രൂപതയുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകും. അതേ സമയം നിരപരാധികള്‍ ശിക്ഷിക്കപ്പെടാനും പാടില്ല.
വൈദികരുടെ ഇടയില്‍ ബാലപീഡനകേസുകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും രൂപത സ്വീകരിക്കും. അതിനായി ഇപ്പോള്‍ നിലവിലുള്ള കമ്മിറ്റി അല്മായരുടെ ഉള്‍പ്പെടെ എല്ലാ വിഭാഗക്കാരുടെയും പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വിപുലീകരിക്കും. പരാതിക്കാരില്‍ നിന്ന് പരാതികള്‍ സ്വീകരിക്കാന്‍ ഈ സമിതിക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്.
ഏതെങ്കിലും ഘട്ടത്തില്‍ കുറ്റകൃത്യത്തിന് ഇരയായ വ്യക്തിയുമായോ ആ വ്യക്തിയുടെ മാതാപിതാക്കളുമായോ ബന്ധുക്കളുമായോ രൂപതാ നേതൃത്വം ബന്ധപ്പെടുകയോ കുറ്റകൃത്യം മറച്ചുവെക്കാന്‍ പണമോ മറ്റെന്തെങ്കിലുമോ വാഗ്ദാനം ചെയ്യുകയോ അപ്രകാരം കൊടുക്കുകയോ ചെയ്തിട്ടില്ല.
ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്ത്തിലക്കപ്പെടാതിരിക്കാന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വൈദികസമൂഹത്തിന്റേയും പാസ്റ്ററല്‍ കൗണ്‍സിലിന്റേയും അടിയന്തരയോഗങ്ങള്‍ ഉടന്‍ ചേരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: