കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അദ്ധ്യാപകന് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടംഗസമിതി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. അദ്ധ്യാപകന് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചതായി തെളിഞ്ഞെന്നും വിശദമായ അന്വേഷണമാവശ്യമാണെന്നും കാണിച്ചുകൊണ്ടാണ് അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടെന്നറിയുന്നു.
മൂന്ന് വിദ്യാര്‍ത്ഥിനികളുടെ പരാതിയെത്തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വൈസ് ചാന്‍സലറാണ് രണ്ട് അദ്ധ്യാപികമാരടങ്ങിയ അന്വേഷണസമിതിയെ നിയോഗിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ അദ്ധ്യാപകന് കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വ്വകലാശാലയിലെ ഗണിതശാസ്ത്ര വിഭാഗം മേധാവിക്കെതിരെയായിരുന്നു പരാതി. എഴോളം വിദ്യാര്‍ത്ഥിനികളെ ഉപദ്രവിച്ചതായി ആരോപണമുയര്‍ന്നിരുന്നുവെങ്കിലും പരാതിക്കാരായ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ മാത്രമാണ് അന്വേഷണസമിതി മുമ്പാകെ മൊഴി നല്കാന് തയ്യാറായത്. ഇന്റേണല്‍ മാര്‍ക്ക്, വൈവ വോസി എന്നിവയില്‍ വകുപ്പ് മേധാവി തങ്ങളെ ബുദ്ധിമുട്ടിക്കുമെന്ന ഭയത്താലാണ് പീഡനത്തിന് വിധേയരായ പല കുട്ടികളും ഇതുവരെ പരാതിപ്പെടാന്‍ തയ്യാറാകാതിരുന്നതെന്നറിയുന്നു.
വിദ്യാര്‍ത്ഥിനികളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി കാണിച്ച് കണ്ണൂര്‍ സര്‍വ്വകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസ്സിലെ മൂന്ന് ഗണിതശാസ്ത്ര പിജി വിദ്യാര്‍ത്ഥിനികളാണ് ഏതാനും ദിവസം മുമ്പ് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയത്. ഗണിതശാസ്ത്ര വിഭാഗം മേധാവിയായ ഇയാള്‍ സിപിഎം നേതൃത്വത്തിലുള്ള കോളേജ് അദ്ധ്യാപകസംഘടനാ പ്രവര്ത്തകന് കൂടിയാണ്. പരാതി പിന്‍വലിപ്പിക്കാന്‍ അദ്ധ്യാപകന് രാഷ്ട്രീയ ഇടപെടലുകള്‍ നടത്തിയതായി പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയിരുന്നു.
സെമിനാറിന്റെയും മറ്റും പേരില്‍ തങ്ങളെ ഒറ്റക്ക് മുറിയില്‍ വിളിച്ചുവരുത്തി വാതിലും ജനലുകളുമടച്ച് അശ്ലീലച്ചുവയുള്ള വര്‍ത്തമാനങ്ങള്‍ പറയുന്നതായും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്നുമായിരുന്നു പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. അധ്യാപകന് രാഷ്ട്രീയ സ്വാധീനമുള്ള ആളായതിനാലാണ് മന്ത്രിക്ക് നേരിട്ട് പരാതി നല്‍കുന്നതെന്ന് പരാതിയില്‍ വിദ്യാര്‍ത്ഥിനികള്‍ വ്യക്തമാക്കിയിരുന്നു. കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിലെ ഭൂരിഭാഗം അംഗങ്ങളും സിപിഎം അംഗങ്ങളായതിനാല്‍ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായ ആരോപണവുമായി എബിവിപി രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: