തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള അതിവേഗ റെയില്‍പ്പാത മംഗലാപുരത്തേക്ക് നീട്ടുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കര്‍ണാടക സര്‍ക്കാരിന് കത്ത് നല്കി.
പിന്നാക്ക ജില്ലയായ കാസര്കോടിനെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ താത്പര്യമാണ് കര്‍ണാടക സര്‍ക്കാരിനെ സമീപിക്കാന്‍ കേരള മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്. ഇക്കാര്യം കഴിഞ്ഞദിവസം നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കുകയും ചെയ്തു. ഡെല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന്(ഡിഎംആര്‍സി) ആണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സാധ്യതാപഠനം നടത്തിയത്. ഈ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയ്ക്ക് ഉടന്‍ സമര്‍പ്പിക്കും.
പദ്ധതി നടത്തിപ്പിനായി സര്‍ക്കാര്‍ രൂപീകരിച്ച കേരള ഹൈ സ്പീഡ് റെയില്‍ കോര്പ്പറേഷന് നിര്‍ദ്ദിഷ്ട പദ്ധതിയെക്കുറിച്ചുള്ള ജനവികാരമറിയാന്‍ സംസ്ഥാനത്ത് ഒരു സര്‍വെ നടത്തിയിരുന്നു. ഡല്‍ഹിയിലെ പ്രമുഖ ഗവേഷണ സ്ഥാപനമായ സിഫോറിന് ആയിരുന്നു സര്‍വെയുടെ ചുമതല. പാത കടന്നു പോകുന്ന 11 ജില്ലകളിലെ 110 നിയോജക മണ്ഡലങ്ങളിലാണ് സര്‍വെ നടത്തിയത്. പ്രായപൂര്‍ത്തിയായ 13,447 പേരില്‍ നിന്നായിരുന്നു വിവരശേഖരണം. ഓരോ ജില്ലയില്‍നിന്നും 1200 പേരെ നേരിക്കണ്ടാണ് അഭിപ്രായം ശേഖരിച്ചത്. സര്‍വെയില്‍ പങ്കെടുത്തവരില്‍ 49 ശതമാനവും സ്ത്രീകളായിരുന്നു. 2016 നവംബര്‍ 23 മുതല്‍ 2017 ജനുവരി 17 വരെയായിരുന്നു സര്‍വെ. പങ്കെടുത്തവരില്‍ 88 ശതമാനവും പദ്ധതി നടപ്പാക്കണമെന്ന് അഭിപ്രായപ്പെട്ടു. ജനാധിപത്യ പ്രക്രിയയില്‍ ജനവികാരം മാനിച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് സര്‍വെ നടത്തിയത്.
ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെയാണ് നിര്‍ദ്ദിഷ്ട പദ്ധതി കടന്നു പോകുന്നത്. ഈ പദ്ധതി നടപ്പാകുന്നതോടെ ദീര്‍ഘദൂരയാത്രയ്ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നതും വന്‍തോതില്‍ കുറയ്ക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: