ഏറ്റുമാനൂര്‍: ഭക്തജന സഹസങ്ങളെ ഭക്തിയുടെ നിര്‍വൃതിയില്‍ ആറാടിച്ച് ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ഏഴരപ്പൊന്നാന ദര്‍ശനം നടന്നു. എട്ടാം ഉത്സവദിനമായ ഇന്നലെ അര്‍ദ്ധരാത്രിയിലായിരുന്നു ക്ഷേത്രത്തിലെ ആസ്ഥാനമണ്ഡപത്തില്‍ പ്രസിദ്ധമായ ഏഴരപ്പൊന്നാനദര്‍ശനം നടന്നത്.
ഏഴരപൊന്നാനയെ തൊഴുതുവണങ്ങാന്‍ ഭക്തജനങ്ങളുടെ അഭൂതപൂര്‍വ്വമായ തിരക്കാണ് ഉണ്ടായത്. ദേവനെ ദര്‍ശിച്ച് അനുഗ്രഹം വാങ്ങാന്‍ വൈകിട്ടുമുതല്‍ ഭക്തര്‍ ക്ഷേത്രാങ്കണത്തിലേക്ക് ഒഴുകിയെത്തി. ആസ്ഥാന മണ്ഡപത്തിന്റെ മുന്നിലെ പന്തലില്‍ വലിയ കാണിക്ക സമയത്ത് സര്‍വ്വാഭരണ വിഭൂഷിതനായി എഴുന്നള്ളിയ ഭഗവാന് അകമ്പടി സേവിക്കാന്‍ ഏഴരപ്പൊന്നാനകള്‍ അണിനിരന്നു. മണ്ഡപത്തില്‍ പ്രത്യേകം ക്രമീകരിച്ച പീഠത്തില്‍ മഹാദേവന്റ തിടമ്പിന് ഇരുവശവുമായാണ് പൊന്നാനകളെ അണിനിരത്തിയത്. ഇടതുഭാഗത്ത് നാലും വലതുഭാഗത്ത് മൂന്നും മുന്നിലായി പീഠത്തില്‍ അരപ്പൊന്നാനയെയും നിര്‍ത്തി.
രാത്രിയില്‍ ശ്രീകോവിലില്‍നിന്ന് മഹാദേവനെ ആസ്ഥാന മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കുന്നതോടെയാണ് ഏഴരപ്പൊന്നാന ദര്‍ശനത്തിന് ഒരുക്കങ്ങള്‍ തുടങ്ങിയത്. തുടര്‍ന്ന് 12ന് ആസ്ഥാന മണ്ഡപം തുറന്നു. മണ്ഡപത്തിന് മുന്നില്‍ സ്ഥാപിച്ച ചെമ്പില്‍ കഴകക്കാര്‍ പൊന്നിന്‍കുടം വച്ചു. പണ്ടാര പ്രതിനിധി ആദ്യകാണിക്ക അര്‍പ്പിച്ചു. തുടര്‍ന്ന് ദേവസ്വം അധികൃതരും ക്ഷേത്ര ഉപദേശഷക സമിതി ഭാരവാഹികളും ഭക്തരും കാണിക്കയര്‍പ്പിച്ച് ദേവനെ വണങ്ങി. എട്ടാം ഉത്സവത്തിന് ആസ്ഥാന മണ്ഡപത്തിലെ എഴുന്നള്ളിപ്പിനും ആറാട്ടിനുമാണ് ഏഴരപൊന്നാനയെ പുറത്തെടുക്കുക. പ്രസിദ്ധമായ ആറാട്ട് പത്താം ഉല്‍സവദിനമായ നാളെ നടക്കും. ആറാട്ട് കഴിഞ്ഞ് എത്തുന്ന ഏറ്റുമാനൂരപ്പനെ പേരൂര്‍ കവലയിലുള്ള ആറാട്ട് എതിരേല്‍പ്പ് മണ്ഡപത്തില്‍ ഏഴരപ്പൊന്നാനയുടെ അകമ്പടിയോടെയാണ് വരവേല്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: