ആലപ്പുഴ: ജലഗതാഗത വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് പദ്ധതികള്‍ പലതും പ്രഖ്യാപിക്കുന്നുണ്ടെങ്കിലും സര്‍വീസ് നടത്തേണ്ട ബോട്ടുകള്‍ പതിവായി കട്ടപ്പുറത്താകുന്നു. സോളാര്‍ ബോട്ടുള്‍പ്പടെ രംഗത്തിറക്കി മേനി നടിക്കുമ്പോഴും ജനങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരം കാണാന്‍ വകുപ്പിന് കഴിയുന്നില്ല. രേഖകളില്‍ ബോട്ടുകളുടെ എണ്ണം ഏറെയാണെങ്കിലും സര്‍വ്വീസ് നടത്താന്‍ ബോട്ടില്ലാത്ത ദുരവസ്ഥയാണുള്ളത്.
തടിബോട്ടുകള്‍ മാറ്റി ഇരുമ്പ് ബോട്ടുകള്‍ വന്നതോടെയാണ് അറ്റകുറ്റപ്പണികള്‍ പതിവായത്. 1979-80 കാലഘട്ടത്തില്‍ ഇറങ്ങിയ തടിബോട്ടുകള്‍ കുറ്റമറ്റ രീതിയില്‍ സര്‍വ്വീസ് നടത്തുമ്പോഴും 2000ത്തിനു ശേഷം ഇറങ്ങിയ ഇരുമ്പ് ബോട്ടുകള്‍ക്ക് നിരന്തരം കേടുപാടുകള്‍ സംഭവിക്കുന്നു. മാത്രമല്ല ഇന്ധന ഉപയോഗത്തിലും തടി ബോട്ടുകളുടെ ഇരട്ടി ചെലവാണ് ഇരുമ്പ് ബോട്ടുകള്‍ക്ക്. 25 വര്‍ഷം പഴക്കമുള്ള ബോട്ടുകള്‍ നാരായണക്കുറുപ്പ് കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിന്‍വലിച്ച് ലേലത്തില്‍ വില്‍ക്കുകയാണ് ഇപ്പോള്‍. എന്നാല്‍ ഈ ബോട്ടുകള്‍ നിസ്സാര പണികള്‍ക്ക് ശേഷം സ്വകാര്യ ബോട്ടുകളായി ഇറങ്ങുന്നുണ്ടെന്നാണ്സൂചന.
കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളിലുള്‍പ്പെടെ യാത്രക്കാര്‍ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. വകുപ്പിന്റെ ആലപ്പുഴ ഡോക്യാര്ഡിലും സമീപത്തുമായി ഇരുപതോളം ബോട്ടുകളാണ് അറ്റകുറ്റപ്പണിക്ക് കയറ്റിയിരിക്കുന്നത്. അറ്റകുറ്റപ്പണിക്ക് എത്തിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞ ബോട്ടുകളും നിരവധി. ഇവിടെ കൊണ്ടുവന്നശേഷം കൂടുതല്‍ നാശമുണ്ടായ ബോട്ടുകളുമുണ്ട്. സ്ഥിരം ജീവനക്കാരും താത്കാലിക ജീവനക്കാരും കരാര്‍ തൊഴിലാളികളുമടക്കം അമ്പതോളം ജീവനക്കാരാണ് ഡോക്കില്‍ ജോലി ചെയ്യുന്നത്. ഒരേസമയം നാലു ബോട്ടുകള്‍ പണിയാന്‍ കഴിയുന്ന ഡ്രൈ ഡോക്ക്, സ്ലിപ്പ് വേ സംവിധാനങ്ങളും നിലവിലുണ്ട്. എന്നിട്ടും ഡോക്കിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് വിമര്‍ശനം ഉയരുന്നു.
നിസ്സാര പണിക്ക് ബോട്ടുകള്‍ കയറ്റുമ്പോഴാണ് മറ്റു കേടുപാടുകള്‍ കാണുന്നതെന്നും അതുകൊണ്ട് മൊത്തത്തില്‍ പണി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നതിനാലാണ് ബോട്ടുകള്‍ തിരിച്ചിറങ്ങാന്‍ താമസമുണ്ടാകുന്നതെന്നും ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി. നായര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: