കോഴിക്കോട്: റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തു. തലശ്ശേരി സ്വദേശി വായപ്പടച്ചി റഫീഖിനെ(29)യാണ് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ കീഴടങ്ങാന്‍ റഫീഖ് നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘത്തിന് മുമ്പില്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് അറിയുന്നത്.
കേസില്‍ പ്രതിചേര്‍ത്തിട്ടില്ലാത്തതിനാല്‍ റഫീഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കൊടി സുനിയുടെ നേതൃത്വത്തിലുള്ള കൊലപാതക സംഘത്തിന് ഇന്നോവ കാര്‍ ഏര്‍പ്പെടുത്തിക്കൊടുത്തത് റഫീഖ് ആണെന്നാണ് പോലീസിന് ലഭ്യമായ വിവരം. പോലീസ് റഫീഖിനെതിരെ ലുക്ക്ഔട്ട് സര്‍ക്കുലറും ഇറക്കിയിരുന്നു. എന്നാല്‍ ഇതിന് മുമ്പ് കൊടി സുനി ഉള്‍പ്പെട്ട രണ്ട് കേസുകളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്.
അതേസമയം കേസില്‍ പ്രതികളായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പടയംകണ്ടി രവീന്ദ്രനും കെ.സി.രാമചന്ദ്രനും നല്കിയ ജാമ്യാപേക്ഷ വടകര ഫസ്റ്റ്ക്ലാസ് ജ്യുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളി. കസ്റ്റഡിയില്‍ പോലീസ് പീഡിപ്പിക്കുകയാണെന്ന് ഇരുവരും കോടതിയില്‍ മൊഴിനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും വൈദ്യപരിശോധനയക്ക് വിധേയമാക്കാനും ആവശ്യമെങ്കില്‍ വിദഗ്ധ ചികിത്സ നല്‍കാനും കോടതി ഉത്തരവിട്ടു. കെ.സി. രാമചന്ദ്രന്, പടയംകണ്ടി രവീന്ദ്രന്, ലംബു പ്രദീപന് എന്നിവരെ 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു.
കേസില്‍ പ്രതിയായ സിപിഎം തലശ്ശേരി ഏരിയാകമ്മിറ്റി അംഗം പി.പി. രാമകൃഷ്ണന് സമര്‍പ്പിച്ച ജാമ്യാപേക്ഷയും കോടതി തള്ളി. അതേസമയം കേസന്വേഷണവുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനെതിരെ മാധ്യമങ്ങള്‍ക്കെതിരെ സിപിഎം നല്കിയ ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു.
ടി.പി. ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട് പോലീസ് സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചു. പോലീസ് കസ്റ്റഡിയില്‍ ഭീകരമര്‍ദ്ദനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണമെന്നും സിപിഎം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണെന്നും ഒരുസംഘം മാധ്യമങ്ങളും പോലീസും ചേര്‍ന്ന് സിപിഎമ്മനെ പ്രതിചേര്‍ക്കാന്‍ നടത്തുന്ന കള്ളപ്രചാരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ജൂണ്‍ മൂന്നിന് വൈകീട്ട് അഞ്ച് മുതല്‍ നാലിന് വൈകീട്ട് അഞ്ച് വരെ വടകരയില്‍ ബഹുജന ധര്‍ണ്ണ നടത്തുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എളമരം കരീം പത്രസമ്മേളനത്തില്‍ അറിയിച്ചു. കസ്റ്റഡിയിലുള്ള സിപിഎം പ്രവര്‍ത്തകരെ ക്രൂരമായി പീഡിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കരീം ആവശ്യപ്പെട്ടു.
ടി.പി.ചന്ദ്രശേഖരന്റെ വധത്തെതുടര്‍ന്ന് ഒഞ്ചിയത്തും പരിസര പ്രദേശങ്ങളിലുമുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 42 ആര്‍എംപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: