കൂത്താട്ടുകുളം: നഗരത്തിലെ ഇസാഫ് ബാങ്കിന്റെ എടിഎം തകര്‍ത്ത് മോഷണശ്രമം. നാട്ടുകാരുടെ സമയോജിതമായ ഇടപെടലില്‍ മോഷണം ശ്രമം പരാജയപ്പെട്ടു.
പ്രതികളെ പോലീസ് പിടികൂടി. ഇന്നലെ പുലര്‍ച്ചെ ടിബി ജംഗ്ഷനിലെ ഇസാഫ് ബാങ്കിന്റെ എടിഎം ആണ് തകര്‍ത്തത്. സംഭവത്തില്‍ കോതമംഗലം കൂവള്ളൂര്‍ കിഴക്കേവിളയില്‍ സുബൈര്‍ (20), കൊല്ലം ആലുംമൂട് ഷബീര്‍ മന്‍സിലില്‍ ഷബീര്‍ (21) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
പുലര്‍ച്ചെ 1 മണിയോടെ മുഖം മറച്ച് എടിഎം കൗണ്ടറില്‍ കയറിയ പ്രതികള്‍ ക്യാമറ മറച്ചായിരുന്നു മോഷണത്തിന് ശ്രമിച്ചത്. കോടാലി, ചുറ്റിക, ഇരുമ്പ് ഉളി, തുടങ്ങിയ മാരക ആയുധങ്ങളുമായാണ് സംഘം എടിഎമ്മില്‍ പ്രവേശിച്ചത്. എടിഎമ്മിന്റെ പുറം ചട്ടയും അലര്‍ട്ട് സംവിധാനമുള്ള ഡിജിറ്റല്‍ ലോക്കറും തകര്‍ത്തു.
ടൗണിലെ ഇറച്ചിവില്‍പ്പനക്കാരനായ കിഴകൊമ്പ് വടക്കേടത്ത് സിജോയാണ് മുഖം മറച്ച് രണ്ട് പേര് എടിഎമ്മിനകത്ത് നില്‍ക്കുന്നത് കണ്ടത്.
സമീപത്ത് താമസിക്കുന്ന തന്റെ ജോലിക്കാരനെ വിളിക്കുവാന്‍ വന്നതായിരുന്നു സിജോ. ടൗണിലെത്തിയ സിജോ പരിചയക്കാരായ രണ്ട് പേരേയും കൂട്ടി സ്ഥലത്തെത്തി. ഇവരെ ഇവിടെ നിര്‍ത്തിയശേഷം സിജോ സ്റ്റേഷനില്‍ പോയി പോലീസുകാരെ വിവരമറിയിച്ച് അവരെ കൂട്ടി സ്ഥലത്തെത്തുകയായിരുന്നു.
ഈ സമയം ഇവിടെ എത്തിയ നാട്ടുകാരെ കണ്ട് പ്രതികള്‍ ഇറങ്ങി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച് സമീപത്തുള്ള ബാര്‍ ഹോട്ടലിന്റെ ജനറേറ്റര്‍ റൂമില്‍ ഒളിക്കുകയായിരുന്നു. കൂത്താട്ടുകുളം സിഐ കെ.ആര്. മോഹന്‍ദാസ്, എസ്ഐ പ്രിജുകുമാര്‍, എസ്ഐ വിജയകുമാര്‍, മാത്യൂസ്, അഭിലാഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
എടിഎമ്മില്‍നിന്നും പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ബാക്കിയുള്ള പണം എണ്ണി തിട്ടപ്പെടുത്തിയശേഷമേ പറയുവാന്‍ സാധിക്കുകയുളളുവെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. കൊല്ലം രജിസ്ട്രേഷനിലുള്ള ആള്‍ട്ടോ കാറിലായിരുന്നു പ്രതികളെത്തിയത്.
ഇവര്‍ മുമ്പ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് വിശദമായി അന്വേഷിക്കുകയാണ്. മോഷണശ്രമങ്ങളില്നിന്ന് ഇവര്‍ പ്രൊഫഷണലുകളാകാമെന്നാണ് പോലീസ് നിഗമനം. പ്രതികള്‍ ഒരുമിച്ച് പഠിച്ച ബന്ധമാണ് മോഷണത്തിനായി ഇരുവരും ഇറങ്ങിത്തിരിച്ചത്.
മറ്റ് ജോലികളൊന്നുമില്ലാത്ത ഇവര്‍ അടിച്ചുപൊളി ജീവിതമാണ് നയിച്ചിരുന്നത്. അതുകൊണ്ട് മറ്റേതെങ്കിലും മോഷണ കേസുകളില്‍ ഇവര്‍ പെട്ടിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പോലീസിന്റെ വിദഗ്ദ്ധസംഘവും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധിച്ചു.
പ്രതികളെ കോടതിയില്‍ ഹാജരാക്കിയശേഷം കസ്റ്റഡിയില്‍ വാങ്ങുവാനുള്ള തയ്യാറെടുപ്പിലാണ് കൂത്താട്ടുകുളം പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: