ചെറുപുഴ: ഗ്രാമവിശുദ്ധുക്ക് നിറച്ചാര്ത്തറിയിച്ചുക്കൊണ്ട് വടക്കന്‍ കേരളത്തില്‍ മറ്റൊരു പൂരക്കാലം കൂടി പടികടന്നെത്തുന്നു. പൂരോത്സവത്തെ വരവേല്‍ക്കാന്‍ പൂരപ്പുക്കളും മിഴിതുറന്നതോടെ വടക്കന്‍ കേരളത്തിലെ കന്യകമാരും പൂരോത്സവത്തെ വരവേല്‍ക്കാനൊരുങ്ങി. മീനമാസത്തിലെ കാര്ത്തികനാള് മുതല്‍ പൂരം നാള് വരെയുളള ഒമ്പത് നാളുകള്‍ ഹൈന്ദവ ഭവനങ്ങളില്‍ വൃതശുദ്ധിയുടെ പൂമണമുയരും. കൈലാസനാഥന്റെ കോപാഗ്നിയില്‍ എരിഞ്ഞമര്‍ന്ന കാമദേവനെ പൂജിക്കുന്ന കന്യകമാരുടെ ഉത്സവമാണ് പൂരം. ഐശ്വര്യദായിനിയായ ലക്ഷ്മിദേവിയെ കുടിയിരുത്തി ചേട്ടയെ ആട്ടിയകറ്റുമ്പോള്‍ പുറത്ത് പൂവിട്ട് ആ ദേവതയെ പൂജിക്കുന്ന സംസ്കാരവും പൂരോത്സവത്തില്‍ കാണാം. കാര്ത്തികനാള് മുതല്‍ പൂരംനാള്‍ വരെയുളള പൂരം വ്രതമാണ് പ്രധാന ചടങ്ങ്. കന്യകമാരും പിഞ്ചു കുട്ടികളും തറവാട്ടിലെ മുത്തശ്ശിയുടെ കൈയ്യില്‍ നിന്നും പൂക്കള്‍ വാങ്ങി കാമദേവന് നേദിക്കുന്ന ചടങ്ങ് ഒമ്പതുനാള്‍ നീണ്ടു നില്ക്കും. പൂജാമുറി, കിണര്‍, കുളം എന്നിവയുടെ കരകളിലും പൂവിടുന്നു. ഓര്‍ക്കിഡ് ഇനത്തില്‍പ്പെട്ട കാട്ടിലും പാറപ്രദേശങ്ങളിലും കണ്ടുവരുന്ന നരയന്‍ (കട്ടപ്പു) പൂക്കളാണ് പൂരോത്സവത്തിന്റെ പ്രധാന പൂവ്. മുരിക്കിന്‍പൂവ്, എരിക്കിന്‍പൂവ്, ചെമ്പകപ്പൂവ്, പാലപ്പൂവ് തുടങ്ങിയവയുടെ എല്ലാം ഗന്ധാനുഭൂതി കൂടി ഈ പൂജയിലുണ്ട് പൂരോത്സവത്തിലെ പ്രധാന ചടങ്ങിലൊന്നാണ് പൂരക്കളി. നാട്ടിലെ വാല്യക്കാര് നിലവിളക്കിനു ചുറ്റും പൂരപ്പാട്ട് പാടി ചുവട് വയ്ക്കുന്നതാണ് പൂരക്കളി. നീലേശ്വരം മന്ദംപുറത്ത് കാവ്, മാടായിക്കാവ് എന്നിവിടങ്ങളിലെ പൂരോത്സവങ്ങള്‍ക്ക് ഏറെ പ്രധാന്യമുണ്ട്. പൂരം നാളുകളില്‍ തറവാടുകളില്‍ പൂക്കള്‍ കൊണ്ട് കാമദേവന്റെ രൂപം നിര്‍മ്മിക്കും. ഭക്ത്യാദരപൂര്‍വ്വം നടക്കുന്ന കാമനെ അയക്കല്‍ ചടങ്ങും ശ്രദ്ധേയമാണ്. ഒമ്പത് ദിവസം കാമന് നേദ്യം ചെയ്യ്ത പൂവും കാമരൂപവും വിളക്കും തളികയും മേന്തി “നേരത്തെ കാലത്തെ വരണേ കാമാ…എന്ന ഉണര്‍ത്ത് പാട്ടോടെ പാല് വൃക്ഷ ചുവട്ടില്‍ സമര്‍പ്പിക്കുന്ന ചടങ്ങാണ് കാമനെ അയക്കല്‍. ക്ഷേത്രങ്ങളിലും കാവുകളിലും ഈ ദിനങ്ങളില്‍ പൂരക്കളി, മറത്തുക്കളി എന്നിവ അരങ്ങേറും. തറവാടുകള്‍ അണുകുടുംബങ്ങളിലേക്ക് വഴിമാറിയതോടെ പുതുതലമുറയിലെ പിഞ്ചോമനകള്‍ക്കും കന്യകമാര്‍ക്കും പൂരോത്സവം ഇന്ന് പഴമകളിലെ കേട്ടുകേള്‍വി മാത്രമായ വെറും ഓര്‍മ്മകള്‍ മാത്രമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: