ആലപ്പുഴ: ബന്ധുക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ യുവാവിനെ കുത്തിക്കൊന്നു.കരുവാറ്റ വാലുചിറയില്‍ സുജിത്ത്(34) ആണ് കൊല്ലപ്പെട്ടത്. അഞ്ചാഴ്ചയ്ക്കിടെ നടന്ന ആറാമത്തെ കൊലപാതകമാണിത്.
മൂന്നു പേര് കൊല്ലപ്പെട്ടത് മുന്‍ ആഭ്യന്തര മന്ത്രിരമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട്ടാണ്. ഒടുവിലത്തേതാണ് ഇന്നലെ ഉണ്ടായത്. ജനുവരി 31നാണ് ആദ്യ കൊലപാതകം നടക്കുന്നത്. കരുവാറ്റ കന്നുകാലിപ്പാലം തുണ്ടുകളത്തില്‍ വീട്ടില്‍ ഉല്ലാസ്(28) ആണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.
ഫെബ്രുവരി 10ന് കരുവാറ്റ വടക്ക് ജിഷ്ണു ഭവനത്തില്‍ ജിഷ്ണുവും (പപ്പായി-24), 11ന് കണ്ടല്ലൂര്‍ കളരിക്കല്‍ സുമേഷും(27) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. മൂന്ന് കൊലപാതകങ്ങളും ക്വട്ടേഷന്‍ സംഘങ്ങളുടെ കുടിപ്പകയായിരുന്നു. ആക്രമണങ്ങളെല്ലാം കരുതിക്കൂട്ടി നടപ്പാക്കിയവയാണ്.
ജിഷ്ണുവിന്റെയും സുമേഷിന്റെ കൊലപാതങ്ങളുടെ ഞെട്ടലില്‍ നിന്നും നാട്ടുകാര്‍ ഇതുവരെ മുക്തരായിട്ടില്ല. സിനിമാ കഥകളെ വെല്ലുന്ന രീതിയിലായിരുന്നു ഈ രണ്ടു കൊലപാതകങ്ങളും.
ഹരിപ്പാട് ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം കഴിഞ്ഞ് മടങ്ങുമ്പോള്‍ ഊട്ടുപറമ്പ് ലെവല്‍ ക്രോസിനു സമീപത്താണ് ജിഷ്ണുവിനെ ഒന്‍പതംഗ സംഘം ആക്രമിച്ചത്. രക്ഷപെടാനായി സമീപമുള്ള വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും കതക് പൊളിച്ച് അകത്തു കയറിയ ഗുണ്ടാസംഘം മഴു, വടിവാള്‍ തുടങ്ങിയ മാരകായുധങ്ങള്‍ ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തി.
പതിനേഴോളം വെട്ടുകളായിരുന്നു ശരീരത്ത് ഉണ്ടായിരുന്നത്. കൈയ്യും കാലും വെട്ടിയ മാറ്റിയ നിലയിലായിരുന്നു. വീട്ടുകാരെയും ബഹളം കേട്ട് എത്തിയ നാട്ടുകാരെയും മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് സംഘം കൃത്യം നിര്‍വ്വഹിച്ച് മടങ്ങിയത്. ഈ കേസില്‍ പിടിയിലായവരെല്ലാം ഡിവൈഎഫ്ഐക്കാരായിരുന്നു.
സമാനമായ രീതിയിലാണ് അടുത്ത ദിവസം സുമേഷിനു നേരെ നടന്ന ആക്രമണവും. കണ്ടല്ലൂര്‍ കളരിക്കല്‍ ജംഗ്ഷനില്‍ സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്ന സുമേഷിനെ കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. രക്ഷപെടാനായി ഓടിയെങ്കിലും സമീപമുള്ള വയലില്‍ ഇട്ട് അക്രമി സംഘം സുമേഷിനെ വെട്ടിക്കൊലപ്പെടുത്തി. കൈകളും കാലുകളും വെട്ടേറ്റ് അറ്റ നിലയിലായിരുന്നു.
നിരവധി ക്രമിനല്‍ കേസുകളിലെ പ്രതിയായ സുമേഷ് നേരത്തെ കാപ്പ നിയമപ്രകാരം ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മറ്റൊരു കേസില്‍ ശിക്ഷ കഴിഞ്ഞ് ഒന്നരമാസം മുന്‍പാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ രണ്ടിന് വസ്തു തര്‍ക്കത്തെത്തുടര്‍ന്ന് ജ്യേഷ്ഠന് അനുജനെ കുത്തിക്കൊന്നു. ചെന്നിത്തല കാരാഴ്മ മുതലശേരി വീട്ടില്‍ പരേതനായ ജനാര്‍ദ്ദനന്റെ മകന് ബാബുരാജ് (48)ആണ് മരിച്ചത്. സഹോദരന് മുരളീധരനെ പോലീസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞ മൂന്നിന് രാത്രിയില്‍ ആലപ്പുഴ ആലിശ്ശേരി ഭഗവതി ക്ഷേത്രത്തിലെ ഉത്സവം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തില്‍പ്പെട്ട യുവാവ് സംഘര്‍ഷത്തിനിടെ കുത്തേറ്റ് മരിക്കുകയായിരുന്നു.
വലിയകുളം തൈപ്പറമ്പ് വീട്ടില്‍ നൗഷാദിന്റെ മകന് മുഹ്സീന് (19) ആണ് മരിച്ചത്. പ്രശ്നത്തെ വര്‍ഗീയവത്ക്കരിക്കാന്‍ ചില തീവ്ര മുസ്ളീം സംഘടനകളും, രാഷ്ട്രീയവത്ക്കരിച്ച് മുതലെടുപ്പിന് സിപിഎമ്മും ശ്രമം തുടങ്ങി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: