ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് മന്ത്രി ഗായത്രി പ്രജാപതിയെ അറസ്റ്റ് ചെയ്യും. അറസ്റ്റ് തടയണമെന്ന ഇയാളുടെ ആവശ്യം സുപ്രീംകോടതി തളളി.
പ്രജാപതിയ്ക്കെതിരെ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ച് ഉത്തര്‍പ്രദേശ് പോലീസിനോട് നിര്‍ദേശിച്ചു. സ്ത്രീയെയും മകളെയും ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചതിനും മറ്റൊരു കൂട്ടബലാല്സംഗക്കേസിലുമാണ് നടപടി. സംഭവത്തില്‍ രാഷ്ട്രീയം കലര്‍ത്താനുളള സമാജ് വാദി പാര്‍ട്ടി നേതാവിന്റെ നടപടിയില്‍ കോടതി അതൃപ്തി രേഖപ്പെടുത്തിയിട്ടുമുണ്ട്.
പ്രജാപതിയുടെ എതിരാളികള്‍ സംഭവത്തെ തെരഞ്ഞെടുപ്പ് ആയുധമാക്കിയിരിക്കുകയാണ്. ഇതോടെയാണ് സംഭവം രാഷ്ട്രീയപ്രേരിതമാണെന്ന വാദം പ്രജാപതി ഉയര്‍ത്തിയത്. പരാതിക്കാര്‍ ബിജെപിക്കാരാണെന്നും ഇയാള്‍ പറയുന്നു. അത് കൊണ്ട് തന്നെ അറസ്റ്റ് തടയണമെന്നും ഇയാള്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
പരാതിക്കാരുടെ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. പരാതി നല്‍കിയിട്ടും യുപി പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് പരാതിക്കാരിയുടെ അഭിഭാഷകന് കോടതിയെ ബോധിപ്പിച്ചു. 2014ലാണ് ആദ്യമായി പരാതിക്കാരി കൂട്ടബലാല്‍സംഗത്തിനിരയായത്. ഇത് 2016 വരെ തുടര്‍ന്നു.
പിന്നീട് പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളെ പീഡിപ്പിക്കാനും ഇയാള്‍ ശ്രമിച്ചുവെന്ന് ഇവര്‍ ആരോപിക്കുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. പ്രജാപതിയെ നേരത്തെ മുഖ്യമന്ത്രി അഖിലേഷ് യാദവ് പുറത്താക്കിയിരുന്നു. എന്നാല്‍ വീണ്ടും ഇയാള്‍ മന്ത്രിസഭയിലേക്ക് തിരികെ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: