തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നത് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷആവശ്യം സ്പീക്കര്‍ നിരസിച്ചത് നിയമസഭയെ പ്രക്ഷുബ്ധമാക്കി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളംവച്ചതിനെ തുടര്‍ന്ന് സഭാനടപടികള്‍ തടസ്സപ്പെട്ടു.
വി.ഡി. സതീശന് കൊണ്ടുവന്ന അടിയന്തരപ്രമേയം സ്പീക്കര്‍ തള്ളിയതിനെ തുടര്‍ന്നാണ് പ്രതിപക്ഷം ബഹളമാരംഭിച്ചത്. തുടര്‍ന്ന് കക്ഷിനേതാക്കളുമായി സ്പീക്കര്‍ ചര്‍ച്ച നടത്തി. ബജറ്റ് ചോര്‍ച്ചയെക്കുറിച്ച് ചീഫ് സെക്രട്ടറി നടത്തുന്ന അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് മന്ത്രിസഭയില്‍ വിഷയം ചര്‍ച്ചചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വിശദീകരിച്ചതോടെയാണ് നടപടിക്രമങ്ങള്‍ പുനഃരാരംഭിച്ചത്.
സമാനസംഭവങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ടെന്നും ബജറ്റിലെ പ്രസക്തഭാഗങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ബജറ്റ് അവതരണത്തിന് എംടി യുടെ കഥാപാത്രങ്ങളെ കൂട്ടുപിടിച്ച ധനമന്ത്രി എംടി കഥയായ വാരിക്കുഴിയെക്കുറിച്ച് പറഞ്ഞില്ല. ആ കഥയിലെ അവസ്ഥയാണ് ഇപ്പോള്‍ ധനമന്ത്രിക്കെന്നും വി.ഡി. സതീശന് പറഞ്ഞു.
ബജറ്റ് ചോര്‍ന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഭരണഘടനാ ലംഘനം ഉണ്ടായിട്ടില്ല. ചീഫ്സെക്രട്ടറി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ധനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്റെ വീഴ്ചയാണ് പിന്നിലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ധനമന്ത്രി ഒരു തരത്തിലും തെറ്റുകാരനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫ് അംഗങ്ങള്‍ ബഹളവുമായി നിലകൊണ്ടപ്പോള്‍ ഒ. രാജഗോപാലും കേരള കോണ്‍ഗ്രസ് മാണിവിഭാഗവും വാക്കൗട്ട് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: