ചാവക്കാട്: ചേറ്റുവ പാലത്തില്‍ സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് 46 പേര്‍ക്ക് പരിക്ക്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ആരുടേയും നില ഗുരുതരമല്ല. ഇന്നലെ രാവിലെ 9.20ന് ചേറ്റുവപാലത്തില് ഒരുമനയൂര്‍ ഭാഗത്താണ് അപകടം.
എറണാകുളത്തുനിന്ന് ഗുരുവായൂരിലേക്ക് വന്നിരുന്ന ആറ്റുപറമ്പത്ത് ബസും ഗുരുവായൂരില്‍ നിന്ന് എറണാകുളത്തേക്ക് പോയിരുന്ന പ്രിന്‍സ് ബസുമാണ് പാലത്തിന് മുഖാമുഖം ഇടിച്ചത്.
ഇരുബസുകളുടേയും മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇരു ബസിലും നിറയെ യാത്രക്കാരുണ്ടായിരുന്നു.
പരിക്കേറ്റവരില്‍ എട്ടുപേരെ മുതുവട്ടൂര്‍ എംഐ ആശുപത്രിയിലും 28 പേരെ ചേറ്റുവ പിഎം ആശുത്രിയിലും പ്രവേശിപ്പിച്ചു. എറണാകുളത്തുനിന്നും വന്നിരുന്ന ആറ്റുപറമ്പത്ത് ബസ് അമിത വേഗതയിലായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. മുന്നില്‍ പോയിരുന്ന ഓട്ടോറിക്ഷയെ മറികടക്കുമ്പോഴാണ് എതിരെ ബസ് വരുന്നത് കാണുന്നത്. ബ്രേക്ക് ചെയ്തപ്പോള്‍ പാലത്തില്‍ നിന്നു തെന്നി എതിരെ വന്ന ബസ്സില്‍ ഇടിക്കുകയായിരുന്നു.
സംഭവം നടക്കുമ്പോള്‍ ചാറ്റല്‍മഴ ഉണ്ടായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഒരുമണിക്കൂര്‍ സമയത്തേക്ക് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: