ആലപ്പുഴ: മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പില്‍ ആരോപണ വിധേയര്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ച മന്ത്രി ജി. സുധാകരന് നാടകീയമായി നിലപാട് മാറ്റി.
ബാങ്ക് ഭരണസമിതിയെ എന്തു കൊണ്ട് പിരിച്ചു വിടുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കണമെന്നാണ് സുധാകരന്റെ ഇപ്പോഴത്തെ നിലപാട്.
കഴിഞ്ഞ ദിവസം സഹകരണ മേഖലയിലെ ഇടതുപക്ഷ യൂണിയന്റെ സമ്മേളന വേദിയിലാണ് മന്ത്രി സഹകരണ വകുപ്പിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ജോയിന്റ് രജിസ്ട്രാര്‍ അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും സുധാകരന് പറഞ്ഞു. മന്ത്രിയുടെ പൊടുന്നനെയുള്ള നിലപാട് മാറ്റം ജില്ലയിലെ സിപിഎം നേതൃത്വത്തെയും ആശയകുഴപ്പത്തിലാക്കി.
മാവേലിക്കര സഹകരണ ബാങ്കിന്റെ തഴക്കര ശാഖയിലെ ആദ്യ ഘട്ട പരിശോധനയില്‍ 28 കോടിയുടെ ക്രമക്കേട് നടന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് ഒത്താശ ചെയ്ത ജോ. രജിസ്ട്രാറെ കോട്ടയത്തേക്ക് സ്ഥലം മാറ്റിയെങ്കിലും ഒരു വിഭാഗം സിപിഎം നേതാക്കള്‍ പിന്തുണച്ചതിനാല്‍ ഉത്തരവ് അനുസരിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. അഴിമതി കണ്ടെത്തിയ ബാങ്ക് സെക്രട്ടറിയുടെ വീടിന് നേരെ അക്രമം നടത്തിയവരെയും ഭരണ തണലില്‍ സംരക്ഷിച്ചു.
ആരോപണ വിധേയയായ ജോ. രജിസ്ട്രാറെ പുകഴ്ത്തി ജി. സുധാകരന് പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസം ഇവരെ സസ്പെന്‍ഡ് ചെയ്ത സഹകരണവകുപ്പ് നടപടി സുധാകരനും, സിപിഎം ജില്ലാ നേതൃത്വത്തിനും കനത്ത തിരിച്ചടിയായി.
ഇതോടെ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ജില്ലാ നേതൃത്വം പ്രതിഷേധം അറിയിക്കുകയും ചെയ്തു. സഹകരണ തട്ടിപ്പില്‍ ഇടതുവലതു മുന്നണികള്‍ ഒത്തുകളിച്ചപ്പോള്‍ ബിജെപി നിരന്തര പ്രക്ഷോഭത്തിലാണ്. അഴിമതിക്കാര്‍ കുടുങ്ങുമെന്ന ഘട്ടമെത്തിയപ്പോഴാണ് അഴിമതി വിരുദ്ധ പ്രതിച്ഛായ നേടിയെടുക്കുന്നതിന് സുധാകരന് പൊതുജനത്തെ കബളിപ്പിക്കുന്ന പ്രസ്താവനയുമായി രംഗത്ത് എത്തിയതെന്നും ആക്ഷേപമുണ്ട്.
ജില്ലയിലെ സഹകരണ മേഖലയില്‍ നടക്കുന്ന അഴിമതിയും തട്ടിപ്പും സിപിഎമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കിയെന്ന് വ്യക്തമാക്കുന്നതാണ് സുധാകരന്റെ ചുവടു മാറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: