അടിമാലി: കെഎസ്ഇബി ചിത്തിരപുരം സെക്ഷനില്‍ വീണ്ടും കൈക്കൂലി വാങ്ങിയതിന്റെ പേരില്‍ രണ്ട് ലൈന്മാന്മാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. സമ്പൂര്‍ണ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് മാങ്കുളം വനവാസിക്കുടിയില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന ആക്ഷേപത്തില്‍ ലൈന്മാന്മാരായ പി എം സുരേഷ്, പി എം ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
കഴിഞ്ഞ കുറെ നാളുകളായി ചിത്തിരപുരം സെക്ഷനില്‍ വൈദ്യുതി തിരിമറി നടത്തി ബോര്‍ഡിന് വന്‍ തുക നഷ്ടം വരുത്തിയതുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം നടന്നു വരികയാണ്. മൂന്നാറിലെ വിവിധ റിസോര്‍ട്ടുകള്‍ക്ക് മീറ്റര്‍ റീഡിംഗില്‍ തട്ടിപ്പു നടത്തി ലക്ഷക്കണ
ക്കിന് രൂപ നഷ്ടപ്പെടുത്തിയതിനാണ് സബ്.എന്‍ജിനീയര്‍മാരായ അജിമോന്, ജോയി ജോര്‍ജ് എന്നിവരെ സസ്പെന്‍ഡ് ചെയ്തത്.
വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. കൈയ്യേറ്റ ഭൂമിയിലെ റിസോര്‍ട്ടുകള്‍ക്ക് വരെ വഴിവിട്ട് കണക്ഷനുകള്‍ നല്കി സാമ്പത്തിക നേട്ടമുണ്ടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണ സംഘം ഇവരുടെ ആഡംബര വീടുകളെ സംബന്ധിച്ചും ആസ്തികളെ സംബന്ധിച്ചുമെല്ലാം റിപ്പോര്‍ട്ട് നല്‍കിയതായാണ് സൂചന. ചിത്തിരപുരം സെക്ഷനില്‍ നടക്കുന്ന വന്‍ അഴിമതി സംബന്ധിച്ച വിജിലന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നു മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ സെക്ഷനില്‍ തുടര്‍ച്ചയായി ജോലി ചെയ്തവരെ ഉടന്‍ തന്നെ സ്ഥലം മാറ്റണമെന്ന നിര്‍ദ്ദേശവും പാലിക്കപ്പെട്ടിട്ടില്ല.
ഈ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് വീണ്ടും അഴിമതിയുടെ പേരില്‍ രണ്ടു ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യേണ്ടി വന്നിരിക്കുന്നതെന്ന വസ്തുത ഗൗരവമായി കാണേണ്ടതാണ്. എന്നാല്‍ ബോര്‍ഡ് തീരുമാനം നടപ്പാക്കാനുള്ള നടപടി ഉടന്‍ ഉണ്ടാകണമെന്ന് എക്സി.എന്‍ജിനീയര്‍ എ.നസറുദ്ദീന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: